മുട്ടയ്ക്കായി യുഎസ് ഇപ്പോള്‍ ലിത്വാനിയയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളെയും മുട്ടയ്ക്കായി യുഎസ് സമീപിച്ചിരുന്നു. എന്നാല്‍ ഫിന്‍ലാന്‍ഡ് യുഎസിന്റെ അഭ്യര്‍ത്ഥന നിരസിച്ചു. ഇതോടെയാണ് യുഎസ് മുട്ട കയറ്റുമതി ചെയ്യണമെന്നാവശ്യപ്പെട്ട് ലിത്വാനിയയെ സമീപിച്ചത്.
മുട്ട കയറ്റുമതി സാധ്യത പരിശോധിക്കുന്നതിനായി വാഴ്‌സോയിലെ യുഎസ് എംബസി ലിത്വാനിയയിലെ പൗള്‍ട്രി ഉടമകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ് എംബസി ഉദ്യോഗസ്ഥര്‍ ലിത്വാനിയയിലെ കമ്പനി മേധാവികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി ലിത്വാനിയന്‍ പൗള്‍ട്രി അസോസിയേഷന്‍ മേധാവി ഗൈറ്റിസ് കൗസോനാസ് പറഞ്ഞു.
advertisement
'' ഞങ്ങള്‍ ആവശ്യമായ എല്ലാവിവരങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷെ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല,'' എന്ന് കൗസോനാസ് പറഞ്ഞു.
അതേസമയം മുട്ടകള്‍ക്കായി നെട്ടോട്ടമോടുന്ന യുഎസിനെ പരിഹസിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. യുഎസ് മുട്ടയ്ക്കായി വീടുകള്‍ തോറും കയറിയിറങ്ങി യാചിക്കുകയാണെന്ന് ഒരാള്‍ റെഡ്ഡിറ്റില്‍ കമന്റ് ചെയ്തു. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മില്‍ മുമ്പ് നടന്ന സംഘര്‍ഷങ്ങളെയും ചിലര്‍ ചൂണ്ടിക്കാട്ടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതും ചിലര്‍ തങ്ങളുടെ പോസ്റ്റുകളില്‍ പറഞ്ഞു.
'' ഇത്രയും വലിയ രാജ്യത്തിന് ആവശ്യമായ മുട്ടകളില്ല,'' മറ്റൊരാള്‍ കമന്റ് ചെയ്തു.
'' മറ്റ് രാജ്യങ്ങളോട് കുറച്ച് മുട്ട യാചിക്കുന്നതിനെക്കാള്‍ കൂടുതല്‍ അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്ന ഒന്നില്ല,'' എന്നൊരാള്‍ തമാശരൂപേണ കമന്റ് ചെയ്തു.
'' അവര്‍ ശരിക്കും സഹായത്തിന് കൈകള്‍ നീട്ടിപ്പിടിച്ചിരിക്കുകയാണ് അല്ലേ? ,'' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
രാജ്യത്ത് പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടത് യുഎസിലെ പൗള്‍ട്രി വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 16 കോടിയിലധികം പക്ഷികളെയാണ് ഈ രോഗം ബാധിച്ചത്. ഇതോടെയാണ് മുട്ട ഉത്പാദനത്തിലും കാര്യമായ ഇടിവ് രേഖപ്പെടുത്തിയത്.
മുട്ട വില കുറയ്ക്കുമെന്ന് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ മുട്ട വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനം വര്‍ധിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് ആദ്യവാരത്തോടെ ഒരു ഡസന്‍ മുട്ടയുടെ ശരാശരി വില 8 ഡോളര്‍ (ഏകദേശം 700 രൂപ) ആയി വര്‍ധിച്ചിരുന്നു. പിന്നീട് മുട്ടകളുടെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഏകദേശം 6 ഡോളര്‍ (520 രൂപ) വരെയായി വില കുറഞ്ഞിരുന്നു.