• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Omicron |'നു'(Nu), 'ഷി'(Xi) ഒഴിവാക്കി കോവിഡ് വകഭേദത്തിന് ലോകാരോഗ്യ സംഘടന 'ഒമൈക്രോണ്‍' എന്ന് പേരിട്ടത് എന്തുകൊണ്ട്?

Omicron |'നു'(Nu), 'ഷി'(Xi) ഒഴിവാക്കി കോവിഡ് വകഭേദത്തിന് ലോകാരോഗ്യ സംഘടന 'ഒമൈക്രോണ്‍' എന്ന് പേരിട്ടത് എന്തുകൊണ്ട്?

സാധാരണ ഗതിയിൽ ഗ്രീക്ക് അക്ഷരമാല അനുസരിച്ചാണ് പുതിയ വൈറസ് വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന പേര് നൽകുന്നത്.

  • Share this:
    കോവിഡ് 19 ന്റെ (Covid 19) പുതിയ ഒമൈക്രോൺ വകഭേദത്തിന്റെ (Omicron Variant) കണ്ടെത്തൽ ശാസ്ത്രജ്ഞരെ വല്ലാതെ ആകുലപ്പെടുത്തുകയാണ്. ഇതേത്തുടർന്ന് വിവിധ രാഷ്ട്രങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങുകയും വിപണികൾ തകർച്ച നേരിടുകയും ചെയ്തു. അതിനിടയിലും പലരും ഈ പുതിയ വകഭേദത്തിന് 'ഒമൈക്രോൺ' എന്ന പേര് നൽകിയതിന്റെ കാരണമാണ് ഇന്റർനെറ്റിൽ തിരയുന്നത്.

    വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന (World Health Organisation) പുതിയ വകഭേദത്തിന് ഒമൈക്രോൺ എന്ന് പേരിടാൻ തീരുമാനിച്ചത്. ബി.1.1.529 എന്നും അറിയപ്പെടുന്ന വകഭേദത്തെ, ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളുടെ പട്ടികയിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തുന്നത്. വളരെയധികം മ്യൂട്ടേഷനുകൾ സംഭവിച്ച വകഭേദമാണ് ഇത് എന്നതാണ് അതിന് കാരണം.

    പുതിയ വകഭേദത്തിന് പേര് നൽകിയതോടെ ആ വാർത്ത ട്വിറ്ററിൽ വൈറലായി മാറി. അതേത്തുടർന്ന് ചിലർ ഈ വകഭേദത്തിന് പേര് നൽകിയതിന് അവലംബിച്ചമാർഗത്തെ ചോദ്യം ചെയ്തും രംഗത്തെത്തി.

    സാധാരണ ഗതിയിൽ ഗ്രീക്ക് അക്ഷരമാല അനുസരിച്ചാണ് പുതിയ വൈറസ് വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന പേര് നൽകുന്നത്. 2021 മെയ് 31 നാണ് വൈറസ് വകഭേദങ്ങളുടെ നാമകരണത്തിന് ഈ പ്രക്രിയ പിന്തുടരാൻ സംഘടന ഔദ്യോഗികമായി തീരുമാനിച്ചത്. എളുപ്പത്തിൽ പറയാനും ഓർത്തെടുക്കാനും കഴിയുന്ന പേരുകളാകണം വൈറസുകൾക്ക് നൽകേണ്ടത് എന്ന ധാരണയായിരുന്നു ഇതിന് അടിസ്ഥാനം. കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ചില രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കുമെതിരെ ഉടലെടുക്കുന്ന വിദ്വേഷ പ്രചരണങ്ങൾ ഒഴിവാക്കുക എന്നതും ഇതിന് പിന്നിലെ ലക്ഷ്യമായിരുന്നു.

    എന്നാൽ, ലോകാരോഗ്യ സംഘടന അംഗീകരിച്ച ഈ പ്രക്രിയ അവലംബിച്ചിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തിന് 'നു' (Nu) അല്ലെങ്കിൽ 'ഷി' (Xi) എന്ന പേരായിരുന്നു നൽകേണ്ടിയിരുന്നത്. 'ന്യൂ' എന്ന ഇംഗ്ലീഷ് പദവുമായുള്ള സാദൃശ്യം മൂലം ആശയക്കുഴപ്പം ഉണ്ടായേക്കാം എന്ന് കരുതിയാകും 'നു' എന്ന പേര് ഉപേക്ഷിച്ചതെന്ന സംശയം ഇന്റർനെറ്റിലെ ബുദ്ധിശാലികളും രാഷ്ട്രീയക്കാരുമൊക്കെ പ്രകടിപ്പിക്കുന്നുണ്ട്. ചൈനയ്ക്കും ചൈനയുടെ രാഷ്ട്രത്തലവനായ ഷി ജിൻപിങിനും ശത്രുത തോന്നാതിരിക്കാനാണ് 'ഷി' എന്ന പേര് ഒഴിവാക്കിയതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

    യു എസ് സെനറ്റർ റ്റെഡ് ക്രൂസ് ലോകാരോഗ്യ സംഘടനയുടെ നടപടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. "ലോകാരോഗ്യ സംഘടന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇത്ര മാത്രം ഭയപ്പെടുന്നുണ്ടെങ്കിൽ, അടുത്ത തവണ ചൈന വിനാശകാരിയായ ഒരു ആഗോള മഹാമാരിയെ മറച്ചുപിടിക്കുമ്പോൾ ലോകാരോഗ്യ സംഘടന അവരെ പേരെടുത്ത് വിളിക്കുമെന്ന് എങ്ങനെ വിശ്വസിക്കാൻ കഴിയും?" എന്നായിരുന്നു ഒരു ടെലിഗ്രാഫ് എഡിറ്ററുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് റ്റെഡ് ക്രൂസ് ചോദിച്ചത്.

    ഹാർവാർഡ് മെഡിക്കൽ സ്ക്കൂളിലെ പ്രൊഫസർ കൂടിയായ എപിഡമോളജിസ്റ്റ് മാർട്ടിൻ കുൾഡ്രോഫും പ്രതികരണവുമായി രംഗത്തെത്തി. 'ഷി' വകഭേദം എന്ന് ഒരു കൊറോണ വൈറസ് വകഭേദത്തെ വിളിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് ലോകാരോഗ്യ സംഘടന 'ഒമൈക്രോൺ' എന്ന പേര് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
    Published by:Jayesh Krishnan
    First published: