ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വാരണാസിയിലെ ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന ഹരിശ്ചന്ദ്ര ഘട്ട് ശ്മശാനത്തിൽ സവിശേഷമായ ഒരു ഹോളി ആഘോഷം നടന്നു. ചിതയിലെ ചാരവും മറ്റ് ‘അവശിഷ്ടങ്ങളും കൊണ്ടുള്ള ഹോളിയാണ് ഇവിടെ ആഘോഷിച്ചത്. സന്യാസിമാരും ഭക്തരും ഉൾപ്പെടെ വൻജനാവലി ഇതാഘോഷിക്കാൻ എത്തിച്ചേർന്നിരുന്നു. ഈ ഹോളി ആഘോഷത്തിന്റെ പേരാണ് ‘മസൻ ഹോളി’.
രംഗ്ഭാരി ഏകാദശിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതാണ് ‘മസൻ ഹോളി’. കാശിയോളം തന്നെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഈ ആചാരം ഹോളിക്ക് അഞ്ച് ദിവസം മുമ്പാണ് സംഘടിപ്പിക്കുന്നത്, ഉത്തർപ്രദേശിന്റെ ആത്മീയ തലസ്ഥാനമായ വാരണാസിയിൽ ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത് മസാൻ ഹോളിയോടെയാണത്രെ.
അഘോർ പീഠ് ബാബ കീനാറാമിന്റെ ആശ്രമത്തിൽ നിന്ന് ഭക്തർ നടത്തുന്ന ശോഭാ യാത്രയോടെയാണ് മാസാൻ ഹോളി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇത്തവണത്തെ ഘോഷയാത്രയിൽ 50,000-ത്തിലധികം ആളുകളാണ് പങ്കെടുത്തത്. അവരിൽ ഭൂരിഭാഗവും ശിവന്റെ അനുയായികളുടെ വേഷം ധരിച്ചാണ് പങ്കെടുക്കുന്നത്. സോനാർപുരയും ഭേലുപുരയും കടന്ന് ഏകദേശം 5 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഘോഷയാത്ര ഉച്ചകഴിഞ്ഞ് 3 മണിക്ക് രാജാ ഹരിശ്ചന്ദ്ര ഘട്ടിൽ സമാപിച്ചു.
Also Read- ‘അയോധ്യയിൽ നിർമിക്കുന്ന പള്ളി ബാബരി മസ്ജിദിനെക്കാൾ വലുത്’: ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ
കത്തിക്കൊണ്ടിരിക്കുന്ന ചിതകൾക്കിടയിൽ നിൽക്കുന്ന ആളുകൾ ചൂട് കാരണം വിയർത്ത് നനഞ്ഞ് കുതിർന്ന് നിൽക്കുന്ന രംഗം തന്നെ അത്ഭുതപ്പടുത്തിയെന്ന് കൊൽക്കത്തയിൽ നിന്ന് മസാൻ ഹോളിയിൽ പങ്കെടുക്കാൻ എത്തിയ മോഹിത് ശുക്ല സാക്ഷ്യപ്പെടുത്തുന്നു.
ബർസാന ഹോളി, ലത്മർ ഹോളി തുടങ്ങിയ പ്രത്യേകതരം ഹോളി ആഘോഷങ്ങൾ ആളുകൾ കണ്ടിട്ടുണ്ടാകാമെങ്കിലും കാശിയിലെ മാസാൻ ഹോളി ഏറ്റവും സവിശേഷമായതാണെന്ന് ഹരിശ്ചന്ദ്ര ഘട്ടിലെ സംഘാടകരിലൊരാളായ പവൻ ചൗധരി അവകാശപ്പെടുന്നു. “സന്യാസിമാരും ഭക്തരും മാത്രമല്ല, ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകൾ കത്തുന്ന ചിതകൾക്കിടയിൽ ശ്മശാനസ്ഥലത്ത് ഒത്തുകൂടുന്നു, മോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയോടെ ഈ ആചാരത്തിൽ പങ്കെടുക്കുന്നു,” അദ്ദേഹം പറഞ്ഞു.
തികച്ചും പരമ്പരാഗതമായ രീതിയിലാണ് ഹോളി ആഘോഷിക്കുന്നതെന്ന് ഉറപ്പുവരുത്താറുണ്ടെന്ന് ഡോം സമുദായത്തിൽപ്പെട്ട ചൗധരി പറയുന്നു. ഹിന്ദു പുരാണമനുസരിച്ച്, മഹാശിവരാത്രിയിൽ ശിവൻ പാർവതി ദേവിയെ വിവാഹം കഴിച്ചുവെന്നും കുറച്ച് ദിവസത്തേക്ക് പാർവതിയുടെ മാതൃഭവനത്തിൽ താമസിച്ചെന്നും രണ്ടാഴ്ചയ്ക്കുശേഷം, രംഗഭാരി ഏകാദശിയിൽ ശിവൻ പാർവതിയെ വിവാഹശേഷം ആദ്യമായി കാശിയിലേക്ക് കൊണ്ടുവന്നുവെന്നാണ് വിശ്വാസം. പാർവ്വതി ദേവിയുടെ വരവ് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ശിവഭക്തർ ആഘോഷിച്ചതായി വിശ്വസിക്കപ്പെടുന്നു, എന്നാൽ ശിവന്റെ അനുയായികൾക്ക് നിറങ്ങൾ കൊണ്ടുള്ള ആ ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചില്ല, അതിനാൽ ഭഗവാൻ തന്നെ ചിതാഭസ്മം ഉപയോഗിച്ച് ഹോളി ആഘോഷിക്കാൻ സ്വയം ശ്മശാനഭൂമിയിലെത്തിയത്രെ.
ലോകത്തിലെ ഏറ്റവും വലിയ ശ്മശാനമായ മണികർണിക ഘട്ടിലും മസാൻ ഹോളി ആചരിക്കപ്പെടുന്നു. “മണികർണിക ഘട്ടിൽ രംഗ്ഭാരി ഏകാദശിക്ക് ശേഷം ഒരു ദിവസം മസാൻ ഹോളി ആഘോഷിക്കും,” മണികർണിക ഘട്ടിലെ മാസാൻ ഹോളിയുടെ സംഘാടകനായ ഗുൽഷൻ പറഞ്ഞു.
വളരെക്കാലമായി, മസാൻ ഹോളി സന്യാസിമാർക്കും ഭക്തർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഏതാണ്ട് മുപ്പത് വർഷമായി സംഘടിത ആഘോഷങ്ങൾ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും ചില സംഘടനകൾ മുന്നോട്ട് വന്നപ്പോൾ ഈ ആചാരം കൂടുതൽ ജനപ്രിയമായി മാറി. ഇപ്പോൾ മസാൻ ഹോളി വിദേശ വിനോദസഞ്ചാരികളെ പോലും ആകർഷിക്കുന്നതായി സംസ്ഥാന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. “കാശിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഈയിടെയായി മാസാൻ ഹോളി. ആഭ്യന്തര വിനോദസഞ്ചാരികളെ മാത്രമല്ല, വിദേശ വിനോദസഞ്ചാരികളെയും മസാൻ ഹോളി ആകർഷിക്കുന്നു, കാരണം കാശിയിൽ മാത്രം ആചരിക്കുന്ന ഈ സവിശേഷമായ ആചാരത്തിന്റെ ഭാഗമാകാൻ അവർ ആഗ്രഹിക്കുന്നു എന്ന് യുപി ടൂറിസം വകുപ്പിലെ വാരണാസി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രീതി ശ്രീവാസ്തവ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.