സന്തോഷ് ചൗബെ
ബംഗ്ലാദേശിലെ ഏറ്റവും വലിയ ഭീകര സംഘടനയായാണ് അൻസറുല്ല ബംഗ്ലാ ടീമിനെ (Ansarullah Bangla Team (ABT)) സുരക്ഷാ ഏജൻസികൾ നോക്കിക്കാണുന്നത്. ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ( Jamaat-ul-Mujahideen Bangladesh (JMB), ഹർകത്ത് ഉൾ ജിഹാദ് അൽ ഇസ്‌ലാമി ബംഗ്ലദേശ് (d Harkat ul-Jihad al-Islami-Bangladesh (HUJI-B)) എന്നിവയേക്കാൾ വലിയ തീവ്രവാദ സംഘടനയാണ് എബിടിയെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. തീവ്ര ഇസ്ലാമിക ആശയങ്ങളിലൂന്നിയാണ് ഇവരുടെ പ്രവർത്തനം. തങ്ങൾക്കെതിരെ സംസാരിക്കരുത്, ആശയങ്ങളെയോ പ്രവർത്തനങ്ങളേയോ ചോദ്യം ചെയ്യരുത്, തങ്ങൾ മുന്നോട്ട് വയ്ക്കുന്ന മതപരമായ ആചാരങ്ങളെ വിമർശിക്കരുത് എന്നൊക്കെയാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ ചെയ്താൽ മരണം വരിക്കാൻ തയ്യാറായേക്കൂ എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്ന അൽ-ഖ്വയ്ദയുമായി (AQIS), ബന്ധമുള്ള തീവ്രവാദ സംഘടനയാണ് എബിടി. ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന വർഗീയ വിദ്വേഷത്തെ ഇവർ ആയുധമാക്കുന്നു. എന്നാൽ വലിയ ഭീകരാക്രമണങ്ങൾ നടത്തി സർക്കാർ സംവിധാനങ്ങളെ ഇവർ വെല്ലുവിളിക്കുന്നില്ല. ഇവരുടെ ലക്ഷ്യം സാധാരണക്കാരാണ്. പൊതുസമൂഹത്തിൽ ഇസ്‌ലാമിന്റെ ശത്രുക്കളെന്ന് മുദ്രകുത്തി, എബിടി ഭീകരർ ആളുകളെ ആക്രമിക്കുന്നു. ഇതിനായി പ്രത്യേക സംഘത്തെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പുതുതലമുറ ജിഹാദികൾ
തുടക്കത്തിൽ, സമ്പന്നരായ വിദ്യാർത്ഥികളായിരുന്നു എബിടിയുടെ ഭാഗമായിരുന്നത്. എന്നാൽ ഇപ്പോൾ മറ്റുള്ളവരും സംഘടനയിൽ അംഗങ്ങളാകാൻ തുടങ്ങിയിട്ടുണ്ട്. 2007-ൽ ജമാഅത്തുൽ മുസ്ലിമിൻ എന്ന പേരിലാണ് എബിടി ആരംഭിച്ചത്. ധാക്കയിലെ ഒരു മസ്ജിദിലെ തീവ്ര മതപ്രഭാഷകനായിരുന്ന മുഫ്തി ജാഷിമുദ്ദീൻ റഹ്മാനി എന്നയാളാണ് സംഘടന സ്ഥാപിച്ചത്. അൽ-ഖ്വയ്ദ ഭീകരനും അമേരിക്ക ഏറ്റവും കൂടുതൽ തിരയുന്ന തീവ്രവാദികളിൽ ഒരാളുമായ അൻവർ അൽ-അവ്‌ലാക്കിയിൽ നിന്നാണ് ഇയാൾക്ക് സംഘടന സ്ഥാപിക്കാനുള്ള പ്രചോദനം ഉണ്ടായത്. ബംഗ്ലാദേശിൽ ഒരു ഖിലാഫത്ത് സൃഷ്ടിക്കുക, സ്വന്തം ഭരണഘടന പ്രകാരം രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതൊക്കെ ആണ് റഹ്മാനിയുടെ ലക്ഷ്യങ്ങൾ.
ജമാഅത്തുൽ മുസ്ലിമിൻ തുടക്കത്തിൽ ഒരു വലിയ ഭീകര ശക്തിയായിരുന്നില്ല. എന്നാൽ 2008 അതിന്റെ വളർച്ചയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു. ആ വർഷം, അവാമി ലീഗ് പാർട്ടി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി ബംഗ്ലാദേശിൽ അധികാരത്തിലെത്തി. സർക്കാർ രൂപീകരിച്ച ഉടൻ, അതിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നതു പോലെ, ജമാഅത്തുൽ മുസ്ലിമിൻ നേതാക്കളെയും പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയ മറ്റ് നേതാക്കളെയും ശിക്ഷിക്കാൻ സർക്കാർ തീരുമാനിച്ചു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ബംഗ്ലാദേശി പൗരന്മാർക്ക് നേരെയുള്ള വൻ അതിക്രമങ്ങൾക്ക് ഉത്തരവാദികൾ ഇവരാണെന്നും കണ്ടെത്തിയിരുന്നു. അവാമി ലീഗ് സർക്കാർ ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ സ്ഥാപിക്കുകയും, 2010 മാർച്ച് 25 ന് ട്രിബ്യൂണൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
1971 മുതൽ അന്നു വരെ ജമാഅത്തുൽ മുസ്ലിമിൻ ഇത്തരത്തിലുള്ള വെല്ലുവിളി നേരിട്ടിരുന്നില്ല. പല തീവ്രവാദ നേതാക്കളും സർക്കാർ നീക്കത്തെ തങ്ങൾക്കെതിരായ ആക്രമണമായാണ് കണ്ടത്. അവർ ഉടൻ ഇതിനെതിരായ പ്രചാരണം ആരംഭിച്ചു.
see also : റഷ്യയിൽ പിടിയിലായ ഐസിസ് ചാവേർ ലക്ഷ്യമിട്ടത് നൂപുർ ശർമയെയെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ
വെറുപ്പിന്റെ രാഷ്ട്രീയം
ജമാഅത്തുൽ മുസ്ലിമിൻ ഉത്ഭവിച്ചത് ഇന്ത്യയിലാണ്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരിക എന്നതായിരുന്നു അതിന്റെ അജണ്ട. ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളെ വെറുക്കുന്ന ആശയങ്ങളാണ് ഇവർ മുന്നോട്ടു വെച്ചത്. വിഭജനത്തിനുശേഷം, ജമാഅത്തുൽ മുസ്ലിമിൻ അതിന്റെ പ്രവർത്തനം പാക്കിസ്ഥാനിലേക്ക് മാറ്റി. ബംഗാളി ദേശീയവാദികളും സ്വാതന്ത്ര്യ സമര സേനാനികളും മുന്നോട്ടു വെച്ച ബംഗ്ലാദേശ് വിമോചന യുദ്ധത്തെ ജമാഅത്തുൽ മുസ്ലിമിൻ പൂർണമായും എതിർത്തു.
ഒൻപതു മാസം നീണ്ടുനിന്ന ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ക്രൂരതയിൽ ജമാഅത്തുൽ മുസ്ലിമിനും പങ്കുചേർന്നു. കിഴക്കൻ പാക്കിസ്ഥാൻ പിന്നീട് ബംഗ്ലാദേശിന്റെ ഭാഗമായി മാറി. കിഴക്കൻ പാക്കിസ്ഥാനിലുണ്ടായിരുന്ന ജമാഅത്തുൽ മുസ്ലിമിൻ നേതാക്കൾ ആയിരക്കണക്കിന് ബംഗാളി ദേശീയവാദികളെയും സ്വാതന്ത്ര്യ സമര സേനാനികളെയും വെടിവച്ച് കൊന്നതിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയിരുന്നു. വിമോചനയുദ്ധത്തിൽ രണ്ടു ലക്ഷത്തോളം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ഏകദേശം പത്തു ദശലക്ഷം ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു.
വിദ്വേഷ പ്രചാരണം
രാജ്യത്തു നിലനിന്നിരുന്ന ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം 1971 ലെ യുദ്ധക്കുറ്റങ്ങളിൽ, 2008 വരെ ജമാഅത്തുൽ മുസ്ലിമിൻ നേതാക്കൾ ശിക്ഷിക്കപ്പെട്ടിരുന്നില്ല. വിമോചനത്തിനു ശേഷം, ജെഐ ഉൾപ്പെടെയുള്ള എല്ലാ മത രാഷ്ട്രീയ പാർട്ടികളെയും ബംഗ്ലാദേശ് സർക്കാർ നിരോധിച്ചു. 1979-ൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ഈ നിരോധനം നീക്കി.
ബിഎൻപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ വിമോചനത്തെ എതിർത്തിരുന്ന, ചില തീവ്രസംഘടനാ നേതാക്കളും ഉണ്ടായിരുന്നു. 1991-ൽ തുടങ്ങിയ അവരുടെ അനൗദ്യോഗിക കൂട്ടുകെട്ട് 2001-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലൂടെ, ഔപചാരികമായി മാറി. 2001-നും 2006-നും ഇടയിൽ ജമാഅത്തുൽ മുസ്ലിമിൻ സർക്കാരിനൊപ്പം അധികാരം പങ്കിട്ടു. ഒടുവിൽ ജമാഅത്തുൽ മുസ്ലിമിനും മറ്റ് നേതാക്കൾക്കും എതിരെ വിചാരണ ആരംഭിച്ചപ്പോഴേക്കും അവർക്ക് സർക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നു. രാജ്യത്ത് അവർ കൂടുതൽ വളർച്ച പ്രാപിച്ചു. മുഫ്തി റഹ്മാനിയെപ്പോലുള്ള വിദ്വേഷ പ്രഭാഷകർക്ക് ഇത് വലിയ അവസരമാണ് തുറന്നു കൊടുത്തത്.
ബംഗ്ലാദേശിലെ തീവ്രവാദത്തിന് പിന്നിലെ പ്രധാന ശക്തിയാണ് ജമാഅത്തുൽ മുസ്ലിമിൻ. അത് തീവ്ര രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ തീവ്രവാദ സംഘടനകളെ സംരക്ഷിക്കുകയും ചെയ്യുന്നു. സംഘടനയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛത്ര ഷിബിർ 2014 ലെ ദേശീയ തെരഞ്ഞെടുപ്പിൽ രാജ്യത്ത് തെരുവ് അക്രമണങ്ങൾ നടത്തുന്നതിലും മുൻപന്തിയിൽ ഉണ്ടായിരുന്നു.
ക്രമേണ, ജമാഅത്തുൽ മുസ്ലിമിൻ രാജ്യത്ത് മതപരമായ അധികാരം സ്ഥാപിക്കാൻ തുടങ്ങി. മതേതര മുന്നേറ്റത്തിനെതിരെയും അവർ പ്രവർത്തിക്കാൻ തുടങ്ങി. വിദ്വേഷത്തിന്റെയും വർഗീയതയുടെയും അജണ്ട പ്രചരിപ്പിക്കുന്നതിനായി പിന്നീട് അൻസറുല്ല ബംഗ്ലാ ടീം എന്ന പേരിൽ അവർ ഉയർന്നു വന്നു.
എബിടിയുടെ വളർച്ച
2013-ൽ ധാക്കയിൽ നടന്ന ഷഹബാഗ് പ്രതിഷേധത്തോടെയാണ് എബിടിയുടെ വളർച്ച യഥാർത്ഥ മുന്നേറ്റം ആരംഭിച്ചത്. 2013 ഓഗസ്റ്റിൽ ബംഗ്ലാദേശ് പോലീസ് മുഫ്തി റഹ്മാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.
അപ്പോഴേക്കും ജമാഅത്തുൽ മുസ്ലിമിൻ എബിടി എന്ന പേര് സ്വീകരിച്ചിരുന്നു. മുഫ്തി റഹ്മാനിയും ഇയാളുടെ അനുയായികളും ജനങ്ങളെ, പ്രത്യേകിച്ച് വിദ്യാർത്ഥികളെ തീവ്രവൽക്കരിക്കാൻ ഉപയോഗിച്ചിരുന്ന പാകിസ്ഥാൻ ആസ്ഥാനമായുള്ള വെബ്‌സൈറ്റിന്റെ പേരായിരുന്നു ഇത്.
ഷാബാഗ് പ്രതിഷേം
ബംഗ്ലാദേശിലെ ഏറ്റവും വലിയ ബഹുജന സമരങ്ങളിലൊന്നായ ഷാബാഗ് പ്രതിഷേധം, 2013 ഫെബ്രുവരിയിൽ തലസ്ഥാന നഗരമായ ധാക്കയിലാണ് നടന്നത്. രാജ്യത്തെ ലിബറൽ, മതേതര പ്രത്യയശാസ്ത്രമുള്ള യുവജനങ്ങൾ പ്രതിഷേധനത്തിനായി സംഘടിച്ചു. 1971ലെ യുദ്ധക്കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികൾക്ക് വധശിക്ഷ നൽകണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ജമാഅത്തുൽ മുസ്ലിമിനെ പൂർണമായും നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മകളിലൂടെയും ഓൺലൈൻ ക്യാംപെയ്നുകളിലൂടെയും ബ്ലോഗുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ഇവർ വലിയ രീതിയിൽ പ്രചാരണങ്ങൾ നടത്തി.
ജമാഅത്തുൽ മുസ്ലിമിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായിരുന്ന അബ്ദുൾ ഖാദർ മൊല്ലയ്ക്ക് ജീവപര്യന്തം തടവു മാത്രം നൽകിയതും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചിരുന്നു. 344 പേരെ വെടിവച്ചു കൊന്നതിനും, 11 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനും, 1971ലെ യുദ്ധത്തിൽ ഒരു കവിയുടെ തല ശിരഛേദം ചെയ്തതിനും മൊല്ലക്ക് വധശിക്ഷ വിധിക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മൊല്ലയെ പിന്നീട് തൂക്കിലേറ്റി.
എബിടിയുടെ ഉയർച്ച
മുഫ്തി ജാഷിമുദ്ദീൻ റഹ്മാനി തന്റെ പ്രഭാഷണങ്ങളിലൂടെ ജനാധിപത്യ അനുകൂലികളെയും ലിബറലുകളെയും കൊല്ലാൻ അനുയായികളോട് നിർദ്ദേശിച്ചു. ബ്ലോഗർമാർ, ഓൺലൈൻ ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ, തങ്ങളെ വിമർശിക്കുന്ന മറ്റു വ്യക്തികൾ എന്നിവരെ പരസ്യമായി വെട്ടിക്കൊല്ലാൻ റഹ്മാനി ആഹ്വാനം ചെയ്തു. ഇയാളുടെ തീവ്ര ആശയങ്ങൾക്ക് രാജ്യത്തുടനീളം പിന്തുണക്കാരെയും അനുഭാവികളെയും ലഭിക്കുകയും ചെയ്തു.
നാല് വർഷത്തിനുള്ളിൽ, അതായത്, 2013 നും 2016 നും ഇടയിൽ, ബംഗ്ലാദേശിലെ തിരക്കേറിയ തെരുവുകളിൽ നിരവധി മതേതര ബ്ലോഗർമാരും പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും ക്രൂരമായി കൊലചെയ്യപ്പെട്ടതിന് രാജ്യം സാക്ഷ്യം വഹിച്ചു. അതിന് ഉത്തരവാദികളായ പ്രധാന ഭീകരസംഘം എബിടി ആയിരുന്നു. ജയിലിൽ കിടന്നു കൊണ്ടാണ് ഇത്തരം അതിക്രമങ്ങൾക്ക് റഹ്മാനി ആഹ്വാനം ചെയ്തത്. അതിൽ നിന്നു തന്നെ ഇയാളുടെ സ്വാധീനം മനസിലാക്കാം.
വലിയ സർവ്വകലാശാലകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയ, വിദ്യാസമ്പന്നരായ വിദ്യാർത്ഥികളാണ് എബിടി നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളത്. ബഹുഭാഷാ പ്രാവീണ്യം ഉള്ളവരും, ഇംഗ്ലീഷിൽ മികച്ച അറിവുള്ള സൈബർ വിദഗ്ധരുമെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. പുതിയ റിക്രൂട്ട്മെന്റുകൾ നടത്തുന്നതും ശത്രുക്കളെ തിരഞ്ഞു പിടിക്കുന്നതുമെല്ലാം ഇവർ തന്നെയാണ്. നാലു മുതൽ ആറ് വരെ തീവ്രവാദികൾ അടങ്ങിയ വിവിധ പ്രാദേശിക സെല്ലുകൾ ആയാണ് എടിബിയുടെ പ്രവർത്തനങ്ങൾ.
പ്രവർത്തനം ബംഗ്ലാദേശിന് പുറത്തേക്കും
2015-ൽ സിംഗപ്പൂരിൽ വെച്ച് 14 എബിടി ഭീകരർ അറസ്റ്റിലായിരുന്നു. ജിഹാദ് പ്രചരിപ്പിക്കുകയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയുമായിരുന്നു ഇവരുടെ പ്രധാന അജണ്ട. 2017-ൽ അസമിലും അഞ്ച് എബിടി ഭീകരർ അറസ്റ്റിലായിരുന്നു. ഇന്ത്യയിൽ ഇവർ വീണ്ടും കാലുറപ്പിക്കാൻ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളും സമീപകാലത്ത് പുറത്തു വന്നിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ, അസമിൽ രണ്ട് എബിടി-എക്യുഐഎസ് മൊഡ്യൂളുകൾ സുരക്ഷാ ഉദ്യോഗസ്ഥർ തകർത്തിരുന്നു. കഴിഞ്ഞ ആഴ്ച, എബിടി, എക്യുഐഎസ് എന്നിവയുമായി ബന്ധമുള്ള രണ്ട് ഇമാമുമാരെ അറസ്റ്റും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti terrorist squad, Bangladesh, Terrorist