തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷം വിലകുറഞ്ഞത് ഇ.പി.ജയരാജന് മാത്രമെന്ന് യൂത്ത് ലീഗ് അധ്യക്ഷന്‍ പി കെ ഫിറോസ്. ജനവിരുദ്ധ ബജറ്റ് ആണ് കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്നും സാധാരണക്കാരൻ്റെ നട്ടെല്ല് ഒടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങളാണ് പ്രഖ്യാപിച്ചതെന്നും അദേഹം പറഞ്ഞു. ഇന്ധന സെസ് വർധിപ്പിച്ച നീക്കം പിൻവലിക്കും വരെ ശക്തമായ സമരം ഉണ്ടാകുമെന്നും പി കെ ഫിറോസ് പറഞ്ഞു.
‘മാപ്പ് അർഹിക്കാത്ത കുറ്റമാണിത്. ശക്തമായ പ്രതിഷേധം യൂത്ത് ലീഗ് സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്ന കളക്ടറേറ്റ് മാർച്ചുകൾ നടത്തും. കൂട്ടിയ ഇന്ധന സെസ് കുറയ്ക്കും വരെ ശക്തമായ സമരം തുടരും. ധനമന്ത്രിക്ക് എത്ര വലിയ സുരക്ഷ ഒരുക്കിയാലും പ്രതിഷേധം നേരിടേണ്ടി വരും. കെ വി തോമസ്, ചിന്താ ജെറോം എന്നിവരുടെ കാര്യത്തിൽ ആണ് സർക്കാരിന് ശ്രദ്ധ കൂടുതൽ. സാക്ഷരത പ്രേരക് ശമ്പളം കിട്ടാതെ ആത്മഹത്യ ചെയ്യുമ്പോൾ യുവജന കമ്മീഷൻ ലക്ഷങ്ങൾ കൈപ്പറ്റുകയാണെന്നും ഫിറോസ് പറഞ്ഞു.
കൗ ഹഗ് ഡേയില്‍ പശുവിനെ കെട്ടി പിടിക്കാൻ പോകുന്ന ബിജെപിക്കാർ സ്വന്തം ശരീരം നോക്കണം.ക്ലിഫ് ഹൗസിലെ പശുവിനെ മുഖ്യമന്ത്രി കെട്ടി പിടിക്കുമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭ സമ്മേളിക്കുന്ന ഫെബ്രുവരി 27 വരെ സമരം സജീവമാക്കി നിർത്തിനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിദ്യാർത്ഥി, യുവജന, മഹിളാ സംഘടനകൾ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 13,14 തീയതികളിൽ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിന് മുന്നിലും യുഡിഎഫ് രാപകൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.