Kerala Congress | പിസി ജോര്‍ജിനെ പിന്തുണച്ചതിന് പുറത്താക്കിയ കെഎസ് സി (എം) നേതാവ് ജോസ് കെ മാണിക്ക് എതിരെ
Kerala Congress | പിസി ജോര്‍ജിനെ പിന്തുണച്ചതിന് പുറത്താക്കിയ കെഎസ് സി (എം) നേതാവ് ജോസ് കെ മാണിക്ക് എതിരെ
കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന ജോർജിന്റെ ആരോപണത്തിന് ആദ്യം കുട പിടിച്ചത് നിങ്ങളല്ലെയെന്നും പിണറായി വിജയനെ പേടിച്ച് അഭിപ്രായം മാറ്റിയതല്ലെയെന്നും ജിനു പോസ്റ്റില്‍ ചോദിക്കുന്നു
മതവിദ്വേഷ പ്രസംഗ വിവാദത്തില്‍ പി.സി ജോർജിനെ (PC George) പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കേരള കോൺഗ്രസ് (Kerala Congress) വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി (എം) എറണാകുളം ജില്ലാ സെക്രട്ടറി ജിനു പൗലോസിനെതിരെ നടപടിയുമായി കേരള കോൺഗ്രസ്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ജിനു പൗലോസിനെ സംഘടനയിൽ നിന്നു പുറത്താക്കിയെന്ന് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹി ടോബി തൈപ്പറമ്പിലാണ് അറിയിച്ചത്. ഇതിനു പിന്നാലെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ജിനു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടു.
കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന ജോർജിന്റെ ആരോപണത്തിന് ആദ്യം കുട പിടിച്ചത് നിങ്ങളല്ലെയെന്നും പിണറായി വിജയനെ പേടിച്ച് അഭിപ്രായം മാറ്റിയതല്ലെയെന്നും ജിനു പോസ്റ്റില്‍ ചോദിക്കുന്നു. യു ഡി എഫിൽ ലീഗിന്റെയും അവരുടെ സമുദായത്തിന്റെയും അപ്രമാദിത്വം എന്ന് പറഞ്ഞു എൽ ഡി എഫിൽ പോയ നിങ്ങൾ ഇന്ന് ആരെയാണ് പേടിക്കുന്നതെന്നും ജിനു പൗലോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
ജിനു പൗലോസിന്‍റെ കുറിപ്പ്
ശ്രീ ജോസ് കെ മാണി
എന്ത് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് എന്നെ പുറത്താക്കിയത് എന്നറിയാൻ ആഗ്രഹമുണ്ട് .
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പി സി ജോർജുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ചു ഫേസ്ബുക്കിൽ എഴുതിയതിന്റെ പേരിലാണ് എന്നെ പുറത്താക്കിയതെങ്കിൽ ആദ്യം പുറത്താവേണ്ടത് നിങ്ങൾ തന്നെ അല്ലെ ?
കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന ജോർജിന്റെ ആരോപണത്തിന് ആദ്യം കുട പിടിച്ചത് നിങ്ങൾ തന്നെ അല്ലെ ?
പിണറായി വിജയനെ പേടിച്ചു അഭിപ്രായം മാറ്റിയത് വേറെ കാര്യം .
അതേ പോലെ യു ഡി എഫിൽ ലീഗിന്റെയും അവരുടെ സമുദായത്തിന്റെയും അപ്രമാദിത്വം എന്ന് പറഞ്ഞു എൽ ഡി എഫിൽ പോയ നിങ്ങൾ ഇന്ന് ആരെയാണ് പേടിക്കുന്നത് ?
പി സി ജോർജിനോട് ഒരുപാട് എതിർപ്പുകൾ എനിക്കുണ്ട് . എന്നാൽ ഈ വിഷയത്തിൽ ഒരു ക്രൈസ്തവ വിശ്വാസിയെന്ന നിലയിൽ എനിക്ക് അദ്ദേഹത്തിൽ അഭിമാനം തോന്നി , കാരണം നട്ടെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടി പോലുമില്ലാത്ത നസ്രാണികളുടെ നേതാക്കൾ എന്നു അവകാശപ്പെട്ടു നടക്കുന്ന ഒരു പറ്റം കേരളാ കോൺഗ്രെസ്സുകാർക്കിടയിൽ അദ്ദേഹം വേറിട്ട് നില്കുന്നു .
നിങ്ങളുടെ പ്രസ്ഥാനത്തിൽ വന്നു ചേർന്നതിൽ ഞാൻ ഖേദിക്കുന്നു.
പി സി ജോർജിന്റെ അറസ്റ്റിൽ പോലീസിനെ വിമർശിച്ച് കോടതി; 'കാരണം വ്യക്തമാക്കാൻ കഴിഞ്ഞില്ല'
വിദ്വേഷ പ്രസംഗം (Hate Speech) നടത്തിയതിന് കേസ് എടുത്ത് മുൻ എംഎൽഎ പി സി ജോർജിനെ (PC George) അറസ്റ്റ് ചെയ്ത നടപടിയിൽ പോലീസിന് (Kerala Police) കോടതിയുടെ (Court) വിമർശനം. വിഷയത്തിൽ പി സി ജോർജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ പരാമർശം. ഇതിന്റെ പകർപ്പ് പുറത്തുവന്നു.
അറസ്റ്റിന്റെ കാരണം വ്യക്തമാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ എംഎൽഎ ആയതിനാൽ ഒളിവിൽ പോകുമെന്നത് വിശ്വസിക്കുന്നില്ല. പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പി സി ജോർജിന്റെ ആരോഗ്യസ്ഥിതിയും ജാമ്യം അനുവദിക്കുന്നതിനായി പരിഗണിച്ചതായി കോടതി വ്യക്തമാക്കി.
അതേസമയം, പി സി ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പോലീസ് കോടതിയെ സമീപിക്കും. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷമാണ് പോലീസിന്റെ നടപടി. വ്യാഴാഴ്ച, തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാകും ഫോർട്ട് പോലീസ് അപേക്ഷ നൽകുക. മത വിദ്വേഷം വളർത്താൻ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരുന്നത്. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി മെയ് ഒന്ന് രാവിലെയായിരുന്നു പോലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.