'നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങൾ; മൂന്നും വിജയനുണ്ട്': പിണറായിക്കെതിരെ അണ്ണാമലൈ
- Published by:Rajesh V
- news18-malayalam
Last Updated:
ദൈവമേ ഇല്ലെന്ന് പറയുന്നവര്‍ ഭഗവത് ഗീതയെപ്പറ്റി ക്ലാസ് എടുക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ പന്തളത്ത് നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പത്തനംതിട്ട: കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. പിണറായിയും സ്റ്റാലിനും നാസ്തിക് ഡ്രാമാചാര്യരാണെന്ന് അണ്ണാമലൈ പരിഹസിച്ചു. ദൈവത്തെ രണ്ട് സര്‍ക്കാരും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ പന്തളത്ത് നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അണ്ണാമലൈ.
ഭക്തരുടെ പാദങ്ങളിൽ തൊട്ടു വണങ്ങുന്നു എന്ന് പറഞ്ഞാണ് അണ്ണാമലൈ പ്രസംഗം ആരംഭിച്ചത്. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ഭക്തര്‍ അണിനിരന്നെന്ന് പറഞ്ഞ അണ്ണാമലൈ ആഗോള അയ്യപ്പ സംഗമത്തിനെയും വിമർശിച്ചു. 'സനാതന ധർമത്തെ വേരോടെ അറുക്കണം എന്ന് പറഞ്ഞ ആളാണ് സ്റ്റാലിനും മകന്‍ ഉദയനിധിയും. അവരെയാണ് പിണറായി വിജയന്‍ ക്ഷണിച്ചത്. ഗ്ലോബല്‍ മുരുകാ കോണ്‍ഫറന്‍സ് തമിഴ്‌നാട്ടില്‍ നടത്തി. അത് കണ്ട് കേരളത്തില്‍ പിണറായി പകര്‍ത്തി', അണ്ണാമലൈ പറഞ്ഞു.
ദൈവമേ ഇല്ലെന്ന് പറയുന്നവര്‍ ഭഗവത് ഗീതയെപ്പറ്റി ക്ലാസ് എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം അധ്യായം ഉദ്ധരിച്ച പിണറായി വിജയന്‍ പന്ത്രണ്ടാം അധ്യായത്തിന് മുകളിലേക്ക് വേറെ അധ്യായം ഉണ്ടെന്ന് അറിയണമെന്നും അണ്ണാമലൈ പറഞ്ഞു. നരകത്തിലേക്ക് മനുഷ്യന്‍ പോകാന്‍ മൂന്നു വഴികള്‍ ഉണ്ട് എന്ന് തുടങ്ങുന്ന ഭഗവത്ഗീത വരികള്‍ അണ്ണാമലൈ പ്രസംഗത്തില്‍ ഉദ്ധരിച്ചു. 'നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങളാണ്. കാമം, കോപം, ആര്‍ത്തി. ഇത് മൂന്നും വിജയനുണ്ട്', മുഖ്യമന്ത്രിക്കെതിരെ അണ്ണാമലൈ പറഞ്ഞു.
advertisement
'കയ്യില്‍ അധികാരം ഉണ്ടെന്ന ആത്മവിശ്വാസത്താല്‍ പിണറായി അക്രമം പ്രവര്‍ത്തിച്ചു. ദയവായി ഭഗവത്ഗീതയെ ഉദ്ധരിക്കരുത്. പരശുരാമന്‍ മിത്ത് ആണെന്ന് ജയരാജന്‍ പറഞ്ഞു. ജി സുധാകരനാണ് പറഞ്ഞത് വാമനന്‍ മിത്താണെന്ന്. ദൈവത്തെ കരുവാക്കി ഇവര്‍ പണം ഉണ്ടാക്കുന്നു. അയ്യപ്പനെ വെറുതെ വിടണം. അയ്യപ്പന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തണം', അണ്ണാമലൈ പറഞ്ഞു.
148 കോടിരൂപ ശബരിമല വികസനത്തിന് നല്‍കിയെന്ന് പിണറായി പറഞ്ഞെന്നും ശബരിമലയിലെ വരുമാനം എത്രയാണെന്നും അദ്ദേഹം ചോദിച്ചു. 1000 കോടിക്ക് മുകളിലാണ് അതെന്നും ജനങ്ങളെ പറ്റിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അവിടെ (തമിഴ്‌നാട്ടില്‍) ഗ്ലോബല്‍ മുരുകാ കോണ്‍ഫറന്‍സ് നടക്കുന്നുവെന്നും ഇവിടെ ഗ്ലോബല്‍ അയ്യപ്പാ കോണ്‍ഫറന്‍സ് നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
'ദ്വാര പാലകരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അയ്യപ്പനെ സംരക്ഷിക്കാന്‍ കഴിയും. കമ്മ്യൂണിസ്റ്റുകളെ അമ്പലത്തിന് പുറത്താക്കണം. നിങ്ങള്‍ ഔദാര്യമായി അല്ല ശബരിമലയ്ക്ക് പണം നല്‍കിയതെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. അത് ഭരണഘടനയില്‍ പറയുന്നതാണ്. ഭരണഘടന നിഷ്‌കര്‍ഷി ക്കുന്നതാണ് അത്. കമ്മ്യൂണിസ്റ്റുകളുടെ മുഖത്ത് ജനങ്ങള്‍ കരിപൂശുന്ന കാലം വിദൂരമല്ല. മധുരം പൂശിയ കയ്പ്പാണ് കമ്മ്യൂണിസം. പമ്പയും പന്തളവും പിക്‌നിക്ക് സ്‌പോട്ടുകള്‍ അല്ല. കാനനവാസനായ അയ്യപ്പനെ കാണാനാണ് ആഗ്രഹം', അണ്ണാമലൈ പറഞ്ഞു.
അധികാരികളെക്കുറിച്ചുള്ള തിരുവള്ളുവരിൻ്റെ പരാമർശവും അദ്ദേഹം സൂചിപ്പിച്ചു. ഒരു രാജാവിനെ സംബന്ധിച്ച് ആളുകളോട് ചെയ്യുന്ന ദ്രോഹം നിയമം ദുരുപയോഗം ചെയ്യുന്നതാണ്. അത് കൊലയാളി ചെയ്യുന്നതിനേക്കാള്‍ ക്രൂരമാണ്. കൊലയാളിക്ക് ലഭിക്കുന്നതിനേക്കാള്‍ ശിക്ഷ രാജാവിന് കിട്ടണമെന്ന തിരുവള്ളുവറിൻ്റെ പരാമർശമാണ് അദ്ദേഹം ഉദ്ധരിച്ചത്. 2018-19 കാലത്ത് പിണറായി വിജയൻ പന്തളത്ത് എന്താണ് ചെയ്തത്. കയ്യില്‍ അധികാരമുള്ളതിനാല്‍ ലക്ഷണക്കണക്കിന് അയ്യപ്പ ഭക്തരോട് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കി. ഒരു രാജാവ് ചെയ്യേണ്ട എല്ലാ തെറ്റും പിണറായി വിജയന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഭഗവത് ഗീതയുടെ ക്ലാസ് നമുക്ക് എടുക്കേണ്ടെന്നും അണ്ണാമലൈ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
September 22, 2025 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങൾ; മൂന്നും വിജയനുണ്ട്': പിണറായിക്കെതിരെ അണ്ണാമലൈ