'കുടിയേറ്റക്കാർ കാട്ടുകള്ളന്മാരല്ല, ചിലർ മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നു': മാർ റാഫേൽ തട്ടിൽ
- Published by:Rajesh V
- news18-malayalam
Last Updated:
''പ്രകൃതി സംരക്ഷിക്കപ്പെടണമെന്നു തന്നെയാണ് സഭയുടെ നിലപാട്. പക്ഷേ പ്രകൃതിയെ സംരക്ഷിക്കുന്ന അത്ര പോലും ഇവിടെ മനുഷ്യന്‍ സംരക്ഷിക്കപ്പെടാന്‍ സംവിധാനമുണ്ടാക്കാത്തത് സങ്കടകരമാണ്''
കൊച്ചി: മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്മാർ റാഫേൽ തട്ടിൽ. വയനാട് നടവയൽ ഹോളിക്രോസ് തീർത്ഥാടന കേന്ദ്രത്തിലെ ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകികൊണ്ട് സന്ദേശം നല്‍കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. കുടിയേറ്റക്കാർ കാട്ടുകള്ളന്മാർ അല്ല. നാട്ടിൽ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാർ. അത് കൊണ്ട് പരിഗണന അർഹിക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുട കുടുംബങ്ങളുടെ സർക്കാർ ഉചിതമായ രീതിയിൽ ചേർത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ വീട് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. കുടുംബത്തിനുള്ള സഭയുടെ പിന്തുണ അറിയിക്കാനാണ് താന്‍ വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാടിനും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കുന്ന സംരക്ഷണത്തേക്കാള്‍ കൂടുതലായി മനുഷ്യന് സംരക്ഷണം ഒരുക്കണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രകൃതി സംരക്ഷിക്കപ്പെടണമെന്നു തന്നെയാണ് സഭയുടെ നിലപാട്. പക്ഷേ പ്രകൃതിയെ സംരക്ഷിക്കുന്ന അത്ര പോലും ഇവിടെ മനുഷ്യന്‍ സംരക്ഷിക്കപ്പെടാന്‍ സംവിധാനമുണ്ടാക്കാത്തത് സങ്കടകരമാണ്. അജിയുടെ കുടുംബത്തിന്റെ വലിയ ദുഃഖം ആര്‍ക്കും പരിഹരിക്കാന്‍ കഴിയുന്നതല്ല. ഇത്തരം അനുഭവങ്ങള്‍ മനുഷ്യര്‍ക്കുണ്ടാകാതിരിക്കാനായി എന്തുചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
അജിയുടെ ജീവനെടുത്തത് ഒരുപാട് മനുഷ്യരുടെ ജീവനെടുത്ത ആനയാണെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും ഇത്തരം ആനകളെ പിടികൂടി ആന പരിരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഞാന്‍ വരുന്നത് തൃശൂരില്‍ നിന്നാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനക്കോട്ടയില്‍ 40-ഓളം ആനകളുണ്ട്. അവയെ മറ്റെവിടെയുമില്ലാത്ത അത്ര ഭംഗിയായാണ് അവിടെ സംരക്ഷിക്കുന്നത്.' -റാഫേല്‍ തട്ടില്‍ പറഞ്ഞു.
'പണം കൊടുത്തത് കൊണ്ട് കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാകില്ല. പക്ഷേ ഇവര്‍ക്ക് കൊടുക്കുന്ന സഹായങ്ങള്‍ സമൂഹത്തിന്റെ കരുതലാണ്. അതിലൊരു പിശുക്കും പാടില്ല. കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായത് ചെയ്യണം. നഷ്ടപരിഹാരമായി കേവലമൊരു പണക്കിഴി കൊടുത്ത് തീര്‍ക്കാവുന്ന പ്രശ്‌നമല്ല ഇത്.' -മേജര്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
advertisement
'കാടിനേയും കാട്ടുമൃഗങ്ങളേയും സംരക്ഷിക്കാനുള്ള അതിശക്തമായ നിയമം ഇവിടെയുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് പരിരക്ഷ കൊടുക്കുന്ന നിയമങ്ങളില്ല. പ്രകൃതിയും കാട്ടുമൃഗങ്ങളുമെല്ലാം സംരക്ഷിക്കപ്പെടണം. അതിലൊന്നും ആര്‍ക്കും എതിര്‍പ്പില്ല. പക്ഷേ ജനവാസമേഖലയില്‍ ജീവിക്കാന്‍ സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യമാണുള്ളത്.' -റാഫേല്‍ തട്ടില്‍ പറഞ്ഞു.
'ഒരു വീട് കൊള്ള ചെയ്യപ്പെട്ടാല്‍ അത് ചെയ്തയാളെ പിടിക്കാന്‍ വകുപ്പുണ്ട്. കാട്ടാന ഒരു കുടുംബത്തെ മുഴുവന്‍ അനാഥമാക്കിയ സംഭവത്തില്‍ അതിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. അതുപോലെ കുടുംബത്തിന് സര്‍ക്കാര്‍ പരമാവധി സഹായങ്ങള്‍ ചെയ്യണം. മുഖ്യമന്ത്രി വയനാട്ടിലെത്താത്തതിനെ കുറിച്ച് അഭിപ്രായം പറയാനില്ല. അതൊക്കെ ഓരോരുത്തരുടേയും മനോധര്‍മമാണ്. അതേക്കുറിച്ച് ഞാന്‍ പറയുന്നത് ശരിയല്ല.' - മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
March 26, 2024 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുടിയേറ്റക്കാർ കാട്ടുകള്ളന്മാരല്ല, ചിലർ മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നു': മാർ റാഫേൽ തട്ടിൽ