ലോകത്ത് കോവിഡ് വ്യാപനം ഉണ്ടായിട്ട് മൂന്നു വർഷം പിന്നിടുന്നു. 2019 അവസാനത്തോടെ ചൈനയിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയതതെങ്കിലും 2020 ജനുവരിയിലാണ് ലോകമെങ്ങും കോവിഡ് രോഗവ്യാപനം ഉണ്ടായത്. കോവിഡിനെ അതിജീവിച്ചവരിൽ ലോങ് കോവിഡ് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. പരിശോധനയിൽ നെഗറ്റീവാകുമെങ്കിലും കോവിഡ് ലക്ഷണങ്ങൾ ദീർഘകാലം തുടരുന്നതിനെയാണ് ലോങ് കോവിഡ് എന്ന് വിളിക്കുന്നത്. ഇപ്പോഴിതാ, ലോങ് കോവിഡ് ബാധിച്ചവർക്ക് ആളുകളുടെ മുഖം തിരിച്ചറിയാനാകാത്ത കാഴ്ചപ്രശ്നമുണ്ടാകാമെന്ന് പഠനം വ്യക്തമാക്കുന്നത്.
മുഖങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, മുഖാന്ധത എന്ന് വിളിക്കപ്പെടുന്ന അധികം അറിയപ്പെടാത്ത അവസ്ഥണാണിതെന്ന് ഒരു പഠനം പറയുന്നു. ഗന്ധവും രുചിയും നഷ്ടപ്പെടുന്നതും ശ്രദ്ധ, ഓർമ, സംസാരം, ഭാഷ എന്നിവയിലെ വൈകല്യങ്ങളും ഉൾപ്പെടെയുള്ള നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കോവിഡ്-19 കാരണമാകുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Cortex ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഗവേഷണം, COVID-19 മായി പൊരുത്തപ്പെടുന്ന ലക്ഷണങ്ങളെ തുടർന്ന്, പ്രോസോപാഗ്നോസിയ അല്ലെങ്കിൽ മുഖം തിരിച്ചറിയാനാകാത്ത കാഴ്ച പ്രശ്നം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.
പരിചിതമായ മുഖങ്ങൾ തിരിച്ചറിയുന്നതിൽ ആളുകൾ പരാജയപ്പെടുന്ന അവസ്ഥയാണിത്, ലോകത്തിലെ 2 മുതൽ 2.5 ശതമാനം ആളുകളെ ഇത് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2020 മാർച്ചിൽ കോവിഡ് -19 രോഗനിർണയം നടത്തുകയും രണ്ട് മാസത്തിന് ശേഷം വീണ്ടും രോഗലക്ഷണങ്ങൾ അനുഭവിക്കുകയും ചെയ്ത യുഎസിലെ 28 കാരിയായ ഉപഭോക്തൃ സേവന പ്രതിനിധിയും പാർട്ട് ടൈം പോർട്രെയിറ്റ് ആർട്ടിസ്റ്റുമായ ആനി എന്ന യുവതിയിൽ ഈ പ്രശ്നം കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു.
“കോവിഡ് വന്നശേഷം ആദ്യമായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അവളുടെ കുടുംബാംഗങ്ങളുടെ മുഖം തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആനി പറഞ്ഞു,” യുഎസിലെ ഡാർട്ട്മൗത്ത് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ മേരി-ലൂയിസ് കീസെലർ പറഞ്ഞു, ആളുകളെ തിരിച്ചറിയാൻ ആനി ഇപ്പോൾ ശബ്ദങ്ങളെ ആശ്രയിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡ്-19 ബാധിച്ചതിന് ശേഷം ആനിക്ക് സ്ഥലകാലബോധം ഇല്ലാത്ത അവസ്ഥയും അനുഭവപ്പെട്ടു. സ്ഥിരമായി പോകുന്ന പലചരക്ക് കടയിലെ പ്രത്യേക സെക്ഷനുകൾ എവിടെയാണെന്ന് ഓർത്തെടുക്കാൻ ആനിക്ക് ബുദ്ധിമുട്ടായിരുന്നു, അവൾ കാർ പാർക്ക് ചെയ്യുന്നി സ്ഥലം കണ്ടെത്താൻ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു.
ലോങ് കൊവിഡ് മുഖാന്ധതയ്ക്ക് കാരണമായേക്കാവുന്ന കൃത്യമായ സംവിധാനങ്ങൾ ഇതുവരെ പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല, എന്നാൽ നിരവധി വിശദീകരണങ്ങൾ ഇതേക്കുറിച്ച് ഉണ്ടെന്ന് ന്യൂ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിനിത് സൂരി പറഞ്ഞു. “ഒന്നാമതായി, ലോങ് കൊവിഡ് നാഡീസംബന്ധമായ ലക്ഷണങ്ങൾക്ക് കാരണമാകും, ഇത് മുഖം തിരിച്ചറിയുന്നതിന് ഉത്തരവാദികളായ മസ്തിഷ്ക മേഖലകളെ ബാധിച്ചേക്കാം, ഇത് ദൃശ്യ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലും പരിചിതമായ മുഖങ്ങൾ തിരിച്ചറിയുന്നതിലും ബുദ്ധിമുട്ടുണ്ടാക്കുന്നു,” സൂരി പിടിഐയോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.