മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ നെറുകയിൽ; മാരിയോ വര്‍ഗാസ് യോസ ജീവിതരേഖ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ലാറ്റിനമേരിക്കന്‍ എഴുത്തുകാരായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്, കാര്‍ലോസ് ഫ്യൂന്റെസ് എന്നിവര്‍ക്കൊപ്പം 1960കളിലും 1970കളിലും മാരിയോ വർഗാസ് യോസ സാഹിത്യലോകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കി
ലിമ(പെറു): ആറു പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യ ജിവിതത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരുപിടി ലോകോത്തര സൃഷ്ടികൾ സാഹിത്യ ലോകത്തിന് സമ്മാനിച്ചാണ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകപ്രശസ്തിയിലേക്ക് എത്തിച്ച, നൊബേൽ സമ്മാന ജേതാവുകൂടിയായ മാരിയോ വർഗാസ് യോസ(89) വിടപറഞ്ഞത്. കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന്റെ മരണവിവരം സ്ഥിരീകരിച്ചത്.
സങ്കീര്‍ണ്ണമായ ആഖ്യാന ഘടനകളെ മൂര്‍ച്ചയുള്ള രാഷ്ട്രീയ വ്യാഖ്യാനങ്ങളുമായി സംയോജിപ്പിച്ച് സേച്ഛാധിപത്യം, അഴിമതി, വ്യക്തിത്വം എന്നീ വിഷയങ്ങള്‍ പര്യവേഷണം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കഥ പറച്ചില്‍ രീതി. അദ്ദേഹത്തിന്റെ നിരവധി നോവലുകള്‍ സിനിമയ്ക്ക് പ്രതിപാദ്യമായിട്ടുണ്ട്.
പെറുവിലെ അരേക്വിപയില്‍ 1936 മാര്‍ച്ച് 28നാണ് ജോര്‍ജ് മാരിയോ പെദ്രോ വര്‍ഗാസ് യോസ എന്ന മാരിയോ വര്‍ഗാസ് യോസയുടെ ജനനം. അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് അമ്മയും അമ്മയുടെ മാതാപിതാക്കളും ചേര്‍ന്നാണ് അദ്ദേഹത്തെ വളര്‍ത്തിയത്. തന്റെ ബാല്യകാലം കഷ്ടതകള്‍ നിറഞ്ഞതായിരുന്നുവെന്ന് വാര്‍ഗാസ് ലോസ പറഞ്ഞിട്ടുണ്ട്. 10 വയസ്സുവരെ സന്തോഷവും സമ്പത്തും നിറഞ്ഞ കാലഘട്ടമായിരുന്നുവെന്നും അതിന് ശേഷമാണ് തന്റ പിതാവ് ജീവിച്ചിരിക്കുന്ന കാര്യം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അതുവരെ തന്റെ പിതാവ് മരിച്ചുപോയിരുന്നുവെന്നാണ് കരുതിയിരുന്നത്. പിന്നീട് മാതാപിതാക്കള്‍ തമ്മില്‍ അനുരഞ്ജനത്തിലായതിന് ശേഷം കുടുംബം ലിമയില്‍ സ്ഥിരതാമസമാക്കി.
advertisement
അദ്ദേഹത്തിന്റെ പിതാവ് കര്‍ക്കശക്കാരനായിരുന്നു. സാഹിത്യമേഖലയില്‍ നിന്ന് മാരിയോയെ അകറ്റാന്‍ ശ്രമിച്ചു. നാവിക അക്കാദമയില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും പ്രായം കൂടുതലായതിനാല്‍ അപേക്ഷ സ്വീകരിച്ചില്ല. തുടർന്ന് ലിയോണ്‍സിയോ പ്രാഡോ മിലിട്ടറി അക്കാദമയിലേക്ക് അയച്ചു. ഇതാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലായ ദി ടൈം ഓഫ് ദി ഹീറോയുടെ പിറവിക്ക് കാരണമായത്. അവിടുത്തെ അനുഭവങ്ങള്‍ ഈ നോവലെഴുതാന്‍ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. ഇത് പെറൂവിയന്‍ സൈന്യത്തെ പ്രകോപിതരാക്കുകയും ജനറല്‍മാര്‍ നോവലിന്റെ പകര്‍പ്പുകള്‍ കത്തിക്കുകയും അദ്ദേഹത്തെ കമ്യൂണിസ്റ്റായി മുദ്രകുത്തുകയും ചെയ്തു.
advertisement
ചെറിയ പ്രായത്തില്‍ തന്നെ ജോലി ചെയ്തു തുടങ്ങിയ യോസ 15 വയസ്സായപ്പോഴേക്കും ക്രൈം റിപ്പോര്‍ട്ടറായി. ലിമയിലെ സാന്‍ മാര്‍കോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാഹിത്യത്തിലും നിയമത്തിലും ബിരുദം നേടി. മാഡ്രിഡില്‍ പിഎച്ച്ഡി ചെയ്യുന്നതിന് 1958ല്‍ അദ്ദേഹം ഒരു സ്‌കോളര്‍ഷിപ്പ് നേടി. ഇതിന് ശേഷം യൂറോപ്പില്‍ താമസമാക്കി. പാരീസിലും ലണ്ടനിലും മാറി മാറി താമസിച്ചു.
1959ല്‍ പുറത്തിറങ്ങിയ ചെറുകഥാ സമാഹാരമായ ദ കബ്‌സ് ആന്‍ഡ് അദര്‍ സ്റ്റോറീസിലൂടെ അദ്ദേഹം സാഹിത്യത്തിലേക്ക് ചുവടുവെച്ചു. 1963ല്‍ പുറത്തിറങ്ങിയ ദ ടൈം ഓഫ് ദ ഹീറോയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ലാറ്റിനമേരിക്കന്‍ എഴുത്തുകാരായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്, കാര്‍ലോസ് ഫ്യൂന്റെസ് എന്നിവര്‍ക്കൊപ്പം 1960കളിലും 1970കളിലും അദ്ദേഹം സാഹിത്യലോകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കി.
advertisement
എഴുത്തുകാരന്‍ എന്നതിന് പുറമെ അധ്യാപകനായും വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയില്‍ മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ അനുഭവസമ്പത്ത് ആളുകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ആഴത്തില്‍ മനസ്സിലാക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു.
ഒരു കാലത്ത് ക്യൂബന്‍ വിപ്ലവത്തെ പിന്തുണച്ചിരുന്ന അദ്ദേഹം പിന്നീട് ഫിഡല്‍ കാസ്‌ട്രോയുടെ വിമര്‍ശകനായി മാറി. സോഷ്യലിസ്റ്റ് ആശയത്തില്‍ നിന്ന് അദ്ദേഹം സ്വയം അകന്നു. കാലക്രമേണ അദ്ദേഹം ലിബറല്‍ ജനാധിപത്യത്തിന്റെയും വിപണി അധിഷ്ഠിത സമ്പദ് വ്യവസ്തയുടെയും ഉറച്ച വക്താവായി മാറി. ലാറ്റിനമേരിക്കയിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ ഇടയ്ക്കിടെ വിമര്‍ശിച്ചു.
advertisement
1990ല്‍ പെറു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്ത് പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു.
യോസയുടെ പില്‍ക്കാല കൃതികള്‍ ചരിത്ര ഫിക്ഷനുകളിലേക്ക് ആഴ്ന്നിറങ്ങുന്നവയായിരുന്നു. കലാകാരനായ പോള്‍ ഗൗഗിന്റെയും മുത്തശ്ശിയുടെയും ഇരട്ട ജീവചരിത്രമായ ദി വേ ടു പാരഡൈസും ഇതിൽ ഉള്‍പ്പെടുന്നു. 2019ല്‍ പുറത്തിറങ്ങിയ ഹാര്‍ഷ് ടൈംസ് ആണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ നോവല്‍.
പത്രങ്ങളില്‍ അദ്ദേഹം പതിവായി കോളങ്ങള്‍ എഴുതാറുണ്ടായിരുന്നു. 1994ല്‍ റോയല്‍ സ്പാനിഷ് അക്കാദമിയില്‍ അംഗമായി. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും നിരവധി വിവാദങ്ങളാല്‍ നിറഞ്ഞതായിരുന്നു. 19ാം വയസ്സില്‍ തന്നേക്കാള്‍ 10 വയസ്സ് കൂടുതലുള്ള ബന്ധുവിനെ വിവാഹം കഴിച്ചു. ഈ വിവാഹജീവതമാണ് ആന്റി ജൂലിയ ആന്‍ഡ് സ്‌ക്രിപ്റ്റ് റൈറ്റല്‍ എന്ന നോവലിന്റെ പിറവിക്ക് കാരണമായത്. ഈ ബന്ധം ഒന്‍പത് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. ഇതിന് ശേഷം 1965ല്‍ തന്റെ കസിനായ പട്രീഷ്യ യോസയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് മൂന്ന് മക്കള്‍ ജനിച്ചു. 2015ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിന് ശേഷം ജൂലിയോ ഇഗ്ലേഷ്യസിന്റെ മുന്‍ ഭാര്യയും പോപ്പ് താരം എന്ററിക് ഇഗ്ലേഷ്യസിന്റെ അമ്മയുമായ ഇസബെല്‍ പ്രെയ്സ്ലറുമായി ബന്ധത്തിലായി. എന്നാല്‍, 2022ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
advertisement
1976ല്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിനെ പൊതുഇടത്തില്‍വെച്ച് ഇടിച്ചതിന് വിവാദത്തിലായിരുന്നു. ഇത് ഇരവരും തമ്മിലുള്ള കൂട്ട്‌കെട്ട് അവസാനിക്കാന്‍ കാരണമായി.
2010ല്‍ അദ്ദേഹത്തിന് നോബേല്‍ പുരസ്‌കാരം ലഭിച്ചു. ദ ടൈം ഓഫ് ദ ഹീറോ, കോണ്‍വെര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍, ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട്, ദ ദ്രീന്‍ ഹൗസ്, ദ ഡ്രീം ഓഫ് ദ സെല്‍ട്ട് എന്നിവയാണ് പ്രധാന കൃതികള്‍.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 14, 2025 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ നെറുകയിൽ; മാരിയോ വര്‍ഗാസ് യോസ ജീവിതരേഖ