'സമയത്തിന് വരാൻ കഴിയില്ലെങ്കിൽ അഭിനയിക്കേണ്ട' അന്ന് ഷൂട്ടിങ്ങിന് മുൻപ് ഗോവിന്ദയോട് പ്രിയദർശൻ
- Published by:Rajesh V
- news18-malayalam
Last Updated:
'പത്മശ്രീ അല്ല, ഗോവിന്ദയെയും സൽമാൻ ഖാനെയും പുലർച്ചെ 5 മണിക്ക് സെറ്റിലെത്തിച്ചത് ഏറ്റവും വലിയ നേട്ടം'
തൊണ്ണൂറുകളിൽ തിളങ്ങിനിന്ന താരമായിരുന്നിട്ടും, ഷൂട്ടിംഗ് സെറ്റുകളിൽ ഗോവിന്ദ വൈകിയെത്തുമെന്നോ ചിലപ്പോൾ വരാതിരിക്കുമെന്നോ ഉള്ള ചർച്ചകൾ അക്കാലത്ത് സജീവമായിരുന്നു. ഈ ചീത്തപ്പേര് കാരണം പല സംവിധായകർക്കും നിർമാതാക്കൾക്കും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ബുദ്ധിമുട്ടായിരുന്നു. 'ഭാഗം ഭാഗ്' എന്ന സിനിമയിൽ ഗോവിന്ദയോടൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ പ്രിയദർശൻ ഇപ്പോൾ.
advertisement
മാഷബിൾ ഇന്ത്യയുമായുള്ള അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞത് ഇങ്ങനെ: "എനിക്ക് പത്മശ്രീ ലഭിച്ചപ്പോൾ, അതൊരു വലിയ നേട്ടമാണോ എന്ന് പലരും ചോദിച്ചു. പക്ഷേ ഞാൻ പറഞ്ഞത് അതല്ല, മറിച്ച് ഗോവിന്ദയെയും സൽമാൻ ഖാനെയും പുലർച്ചെ അഞ്ച് മണിക്ക് സെറ്റിലെത്തിച്ച് സിനിമ കൃത്യസമയത്ത് പൂർത്തിയാക്കിയതാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്നാണ്."
advertisement
ഗോവിന്ദയുടെ കൃത്യനിഷ്ഠയെക്കുറിച്ചുള്ള മുൻധാരണകൾ കാരണം അദ്ദേഹത്തെ സിനിമയിൽ അഭിനയിപ്പിക്കാൻ ആദ്യം ഭയപ്പെട്ടിരുന്നുവെന്ന് പ്രിയദർശൻ വെളിപ്പെടുത്തി. "നിങ്ങളെക്കുറിച്ച് കേൾക്കുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ, സമയത്തിന് വരാൻ കഴിയില്ലെങ്കിൽ ഈ സിനിമ ചെയ്യരുത് എന്ന് ഞാൻ ഗോവിന്ദയോട് നേരിട്ട് പറഞ്ഞു. എന്നാൽ പറയട്ടെ, അദ്ദേഹം എല്ലാ ദിവസവും കൃത്യസമയത്ത് സെറ്റിലെത്തുമായിരുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു," പ്രിയദർശൻ പറഞ്ഞു.
advertisement
എന്നാൽ, തിരക്കഥയിൽ ഇല്ലാത്ത സ്വന്തം വരികൾ കൂട്ടിച്ചേർക്കുന്ന ശീലം ഗോവിന്ദയ്ക്ക് ഉണ്ടായിരുന്നതായും അദ്ദേഹം ഓർമ്മിച്ചു. "ഗോവിന്ദ സ്വന്തമായി സംഭാഷണങ്ങൾ ഉണ്ടാക്കി പറയുമായിരുന്നു. അപ്പോൾ ഞാൻ പറയും, 'ഞാൻ ഇതിനോടകം നീരജ് വോറയ്ക്ക് (തിരക്കഥാകൃത്ത്) പണം നൽകുന്നുണ്ട്, എനിക്ക് മറ്റൊരു എഴുത്തുകാരന്റെ ആവശ്യമില്ല' എന്ന്," പ്രിയദർശൻ തമാശരൂപേണ പറഞ്ഞു.
advertisement
കഴിഞ്ഞ വർഷം കാജോളും ട്വിങ്കിൾ ഖന്നയും പങ്കെടുത്ത ഒരു പരിപാടിയിൽ ഗോവിന്ദ തനിക്കെതിരെയുള്ള ഈ ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു. താൻ വൈകിയെത്തുന്നു എന്ന പേരിൽ ബോളിവുഡിൽ തന്നെ അപമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരേസമയം ഒന്നിലധികം ഷിഫ്റ്റുകളിൽ ജോലി ചെയ്തിരുന്ന തനിക്ക് എങ്ങനെയാണ് എല്ലാ സെറ്റിലും കൃത്യസമയത്ത് എത്താൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.
advertisement
"അഞ്ച് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ഒരാൾക്ക് എങ്ങനെ എല്ലാടത്തും കൃത്യസമയത്ത് എത്താൻ കഴിയും? അത് അസാധ്യമാണ്. ഇപ്പോഴുള്ളവർ ഒരു സിനിമ ചെയ്യുമ്പോൾ തന്നെ തളർന്നു പോകുന്നു," ഗോവിന്ദ പറഞ്ഞു. ഗതാഗതക്കുരുക്കോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ കാരണം ഉണ്ടാകുന്ന ചെറിയ താമസം പോലും ഗോസിപ്പുകാർ വലുതാക്കി കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പരം അപമാനിക്കുന്നതിന് പകരം ബോളിവുഡിലെ ആളുകൾ പരസ്പര ബഹുമാനം പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.









