Covid | തിയറ്ററുകളിൽ ഇനി സെക്കൻഡ് ഷോ ഉണ്ടാകില്ല; പ്രദർശനം ഒമ്പത് മണിക്ക് അവസാനിപ്പിക്കുമെന്ന് ഫിയോക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
സിനിമാ പ്രദര്‍ശനം രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.
തിരുവനന്തപുരം : സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം രാത്രി ഒന്‍പത് മണിയ്ക്ക് തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി തീയേറ്റര്‍ ഉടമകളുടെ സംഘടയായ ഫിയോക്ക് അറിയിച്ചു. തിയറ്ററുകളുടെയും ബാറുകളുടെയും പ്രവർത്തനം ഒമ്പത് മണിക്ക് അവസാനിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പൂര്‍ണമായി സഹകരിക്കാന്‍ തീരുമാനിച്ചതായും ഫിയോക്ക് അറിയിച്ചു. സിനിമാ പ്രദര്‍ശനം രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.
advertisement
നേരത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുവാദം നല്‍കാതിരുന്നതില്‍ തിയറ്റർ ഉടമകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി തകരുമെന്നും തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു തിയേറ്റര്‍ ഉടമകളുടെ നിലപാട്. തുടര്‍ന്ന് സിനിമാ റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവെയ്ക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിലാണ് സെക്കന്‍ഡ് ഷോ അനുവദിക്കാൻ സർക്കാർ അനുമതി നൽകിയത്.
advertisement
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പൊതു പരിപാടികളില്‍ പരമാവധി പങ്കാളിത്തം 150 പേര്‍ക്കും അടച്ചിട്ട മുറിയില്‍ 75 പേര്‍ക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ബസുകളില്‍ ഇരുന്ന് മാത്രമെ യാത്രകള്‍ അനുവദിക്കൂ. ഒമ്പത് മണിയ്ക്ക് കടകള്‍ അടയ്ക്കണമെന്ന വ്യവസ്ഥ ബാറുകള്‍ക്കും ബാധകമാക്കി. കടുത്ത നിയന്ത്രണള്‍ ഏര്‍പ്പെടുത്തുന്നതോടെ രോഗവ്യാപനം കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
advertisement
അതിനിടെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കർക്കശമാക്കാൻ തീരുമാനിച്ച ദിവസം തന്നെ അത് ലംഘിച്ച് ഡി ജെ പാർട്ടി സംഘടിപ്പിച്ചതിന്‍റെ ദൃശ്യം പുറത്തുവന്നത് വിവാദമാകുന്നു. വർക്കല എസ് എൻ കോളേജിലാണ് നൂറു കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ഡി ജെ പാർട്ടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഡി ജെ പാർട്ടി സംഘടിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയുമാണ് വിദ്യാർഥികൾ പാർട്ടിക്ക് എത്തിയത്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു.
advertisement
അധ്യായന വർഷം അവസാനിക്കുന്നതിന്‍റെ ഭാഗമായാണ് ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് ഡി ജെ പാർട്ടി സംഘടിപ്പിച്ചത്. കോളേജിലെ നിരവധി വിദ്യാർഥികൾ പാർട്ടിയിൽ പങ്കെടുത്തു. കോളേജിൽ ഡി ജെ പാർട്ടി നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം അധികൃതരുട ശ്രദ്ധയിൽപ്പെട്ടതോടെ കർശന നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഡി ജെ പാർട്ടി സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ കേസ് എടുക്കും. കൂടാതെ വൻ തുക പിഴയായി ഇടാക്കിയേക്കുമെന്നും സൂചനയുണ്ട്.
advertisement
കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,40,13,857 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4856 ആയി.