രാജ്യത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം മുംബൈയിൽ; മരിച്ചത് രണ്ടു ഡോസ് വാക്സിനുമെടുത്ത 63കാരി
- Published by:Anuraj GR
- news18-malayalam
Last Updated:
കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷമാണ് 63കാരിക്ക് കോവിഡ് പിടിപെട്ടത്. ഇവരുടെ വീട്ടിൽ ആറു പേർക്ക് കൂടി ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്...
മുംബൈ: കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച് രാജ്യത്തെ ആദ്യ മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ജൂലൈ 27ന് മരിച്ച സ്ത്രീയിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷൻ വ്യക്തമാക്കുന്നത്. 63കാരിയാണ് ഡെല്‍റ്റ പ്ലസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത സ്ത്രീയാണ് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചത്. ജൂലൈ ഒടുവിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
മരണം സംഭവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഡെല്‍റ്റ പ്ലസ് ബാധിച്ചതായി കണ്ടെത്തിയത്. ഇവര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ജൂലൈ 21നാണ് 63കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 27ന് മരിച്ചു. ഇവരുടെ കുടുംബത്തിലെ മറ്റ് ആറു പേർക്ക് കൂടി ഡെൽറ്റ പ്ലസ് വകഭേദം പിടിപെട്ടിട്ടുണ്ട്. ഇതിൽ രണ്ടു പേർ കോവിഡ് മുക്തരായി. നാലു പേർ ഇപ്പോഴും ചികിത്സയിലാണ്.
advertisement
കോവിഡ് അണുബാധയ്‌ക്ക് മുമ്പ് വീട്ടിൽ ഓക്സിജൻ ചികിത്സ സ്വീകരിക്കുന്ന ഇന്റർസ്റ്റീഷ്യൽ ശ്വാസകോശരോഗത്തിനും ശ്വാസതടസത്തിനും ചികിത്സയിൽ ഇരിക്കവെയാണ് 63കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ചികിത്സിച്ച ഡോ. ഗോമറെ പറഞ്ഞു, അവർ കഴിഞ്ഞ മാസങ്ങളിലൊന്നും യാത്ര ചെയ്തിരുന്നില്ല. വരണ്ട ചുമ, രുചി നഷ്ടപ്പെടൽ, ശരീരവേദന, തലവേദന എന്നീ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ ഇവർ കുത്തിവെച്ചിരുന്നതായും ബിഎംസി പറഞ്ഞു.
advertisement
ഈ വർഷം ആദ്യം മഹാരാഷ്ട്രയിലാണ് രാജ്യത്ത് ആദ്യമായി ഡെൽറ്റ പ്ലസ് അഥവാ ‘AY.1’ കോവിഡ് വകഭേദം കണ്ടെത്തിയത്. വളരെ വ്യാപകമായ ഡെൽറ്റ വേരിയന്റിൽ (B.1.617.2) ജനിതകമാറ്റം വന്നതാണ് ഡെൽറ്റ പ്ലസ് വകഭേദം. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിലും മരണങ്ങളിലും നേരിയ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. പുതിയതായി 6,388 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന മരണ നിരക്കും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 200 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
advertisement
കേരളത്തില്‍ വ്യാഴാഴ്ച 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,90,53,257 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3232, കോഴിക്കോട് 2491, തൃശൂര്‍ 2441, എറണാകുളം 2381, പാലക്കാട് 1554, കൊല്ലം 1334, കണ്ണൂര്‍ 1245, ആലപ്പുഴ 1224, കോട്ടയം 1130, തിരുവനന്തപുരം 832, വയനാട് 705, പത്തനംതിട്ട 613, ഇടുക്കി 579, കാസര്‍ഗോഡ് 555 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.