കേരളത്തിൽ തൂക്കുമരം കാത്ത് കഴിയുന്നത് 18 പേർ; കൂട്ടത്തിൽ പൊലീസുകാരും
- Published by:Anuraj GR
- news18-malayalam
Last Updated:
നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കേരളത്തിലെ തടവറകളിൽ കഴിയുന്നവരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചും അവർ ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ചും പുറം ലോകം ചിന്തിച്ചു തുടങ്ങുന്നത്. റിപ്പോർട്ട്- ജോയ് തമലം
കഴുമരം കാത്ത് കഴിയുന്നവർ എത്ര ?- സംസ്ഥാനത്ത് 18 പേരാണ് വധിശിക്ഷ കാത്ത് വിവിധ ജയലികളിൽ കഴിയുന്നതെന്നാണ് കണക്ക്. ഇവരിൽ ഏറിയ പങ്കും ശിക്ഷയിൽ ഇളവ് ലഭിക്കാൻ മേൽ കോടതികളിൽ അപ്പീൽ നൽകി കാത്തിരിക്കുന്നവരാണ്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് കൂടുതൽ പേർ കഴുമരം കാത്ത് കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുപേരും വിയ്യൂരിൽ അഞ്ചു പേരുമാണ് വധശിക്ഷ കാത്ത് കഴിയുന്നതെന്നാണ് ലഭ്യമായ വിവരം.
advertisement
ആ പൊലീസുകാർ ആരൊക്കെ ?- കോളിളക്കം സൃഷ്ടിച്ച ആലുവ കൂട്ടക്കൊലക്കേസിലെ ആന്റണിയുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. റിപ്പർ ജയാനന്ദന്റെ വധശിക്ഷ നേരത്തെ ഹൈക്കോടതിയും റദ്ദാക്കിയിരുന്നു, പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പിഴവുകൾ മുതലെടുത്ത് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയും വധശിക്ഷയിൽ നിന്ന് രക്ഷപെട്ടിരുന്നു. ഉരുട്ടിക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ജിതകുമാറും ശ്രീകുമാറുമാണ് കൂട്ടത്തിലെ പൊലീസുകാർ. ഇതിൽ ശ്രീകുമാർ ചികിത്സയിലാണെന്നാണ് വിവരം.
advertisement
കഴുമരം കാത്ത് കഴിയുന്നവർ ആരൊക്കെ ?- അസം സ്വദേശി പ്രദീബ് ബോറ, രാജേഷ്‌കുമാർ (ആര്യ കൊലക്കേസ്), റെജികുമാർ (ഒരുമനയൂർ കൂട്ടക്കൊല), വിശ്വരാജൻ (മാവേലിക്കര സ്മിത വധക്കേസ്), നിനോ മാത്യു (ആറ്റിങ്ങൽ ഇരട്ടക്കൊല), അനിൽകുമാർ (കോളിയൂർ കൊലക്കേസ്), രാജേന്ദ്രൻ (വണ്ടിപ്പെരിയാറിൽ യുവതിയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്), ഉത്തർപ്രദേശുകാരനായ നരേന്ദ്രകുമാർ (മണ്ണാർകാട്ട് 2015ൽ ലാലപ്പൻ, പ്രസന്നകുമാരി, പ്രവീൺലാൽ എന്നിവരെ വധിച്ച കേസ്), നാസർ, (മകളുടെ കൂട്ടുകാരിയായ ഒമ്പതു വയസുകാരിയെ കൊലപ്പെടുത്തിയ കേസ്), അബ്ദുൽ ഗഫൂർ (സ്ത്രീയെ പീഡിപ്പിച്ചുകൊന്ന കേസ്), ഗിരീഷ് കുമാർ(കുണ്ടറ ആലീസ് വധം), സോജു, അനിൽകുമാർ (ജെറ്റ് സന്തോഷ് വധം), എഡിസൻ (തിരുച്ചിറപ്പള്ളി സ്വദേശി എറണാകുളത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തി മൂന്നപേരെ കൊന്ന കേസ്), അമീറുൽ ഇസ്സാം (ജിഷ കൊലക്കേസ്) എന്നിവരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. മാവേലിക്കരയിൽ ദമ്പതികളെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുധീഷിന് (39) അടുത്തിടെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു.
advertisement
തൂക്കുകയറിൽ നിന്ന് രക്ഷപ്പെട്ടവർ- കരിക്കിൻ വില്ല കൊലക്കേസ് പ്രതി റെനി ജോർജ്, പുത്തൻവേലിക്കര ഇരട്ടക്കൊല കേസിലെ പ്രതി ദയാനന്ദൻ, മഞ്ചേരിയിൽ ഭാര്യയെ കൊന്ന കേസിലെ പ്രതി രാമചന്ദ്രൻ, എറണാകുളം പച്ചാളത്തെ ബിന്ദു വധക്കേസിലെ പ്രതി റഷീദ്, എന്നിവരുടെ വധശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.പ്രവീൺ വധക്കേസിലെ പ്രതികളായ പ്രിയനും കണ്ടയ്‌നർ സുനിക്കും വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടിരുന്നു.ബി.ജെ.പി നേതാവ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ അഞ്ച് പ്രതിൾക്കുള്ള വധശിക്ഷ സുപ്രീം കോടതിയാണ് റദ്ദാക്കിയത്. കോളിളക്കം സൃഷ്ടിച്ച കാസർകോഡ് സഫിയ (14) വധക്കേസിൽ ഗോവയിലെ കരാറുകാരനായ കെ.സി.ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവു ചെയ്തിരുന്നു.
advertisement
അവസാനം കുരുക്ക് മുറുക്കിയത് ആർക്കുവേണ്ടി ?- 28 വർഷം മുൻപാണ് സംസ്ഥാനത്ത് അവസാനം വധശിക്ഷ നടപ്പിലാക്കിയത്, 15 കൊലപ്പെടുത്തിയ റിപ്പർ ചന്ദ്രനെ 1991 ജൂലൈയിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് തൂക്കിലേറ്റിയത്. പൊള്ളാച്ചി സ്വദേശിയായ യുവാവിന് രണ്ട് ലക്ഷം രൂപ പ്രതിഫലം കൊടുത്താണ് റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതെന്ന് ജയിൽ രേഖകൾ പറയുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ 1979 ലാണ് അവസാനം തൂക്ക് ശിക്ഷ നടപ്പിലാക്കിയത്. കളിയിക്കാവിളി സ്വദേശി അഴകേശനെയാണ് തൂക്കിലേറ്റിയത്.