കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര കൊലക്കേസിൽ വിശദമായ മൊഴി നൽകി ഉത്രയ പരിശോധിച്ച ഡോക്ടർമാർ. യുവതിയെ രണ്ടുതവണ പാമ്പ് കടിച്ചെന്നത് വിശ്വസിക്കാനാകില്ലെന്നാണ് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി.ഓഫീസർ ഡോ. ജെ.കിഷോർ കുമാർ മൊഴി നൽകിയത്. ഉത്രയെ പാമ്പുകടിച്ച സാഹചര്യങ്ങളിൽ അസ്വാഭാവികതയുണ്ടെന്നാണ് വിചാരണയ്ക്കിടെ അദ്ദേഹം മൊഴി നൽകിയിരിക്കുന്നത്.
ഉത്രയെ പാമ്പ് കടിക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗം കൂടിയായിരുന്നു ഡോ.കിഷോർ കുമാർ. യുവതിയെ സ്വാഭാവികമായ പാമ്പുകടിക്കാന്‍ സാധ്യതയില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി്. ആദ്യ തവണ ഉത്രയെ അണലി കടിച്ചാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അണലി വീടിന്‍റെ രണ്ടാം നിലയിലെത്തിയത് വിശ്വസിക്കാനാകില്ല. അതുപോലെ തന്നെ ഉത്രയുടെ മരണത്തിന് ഇടയാക്കിയ മൂർഖൻ പാമ്പ് കൊത്തിയ സാഹചര്യത്തിലും അദ്ദേഹം സംശയം ഉന്നയിച്ചു.
ആദ്യതവണ അണലിയുടെ കടിയേറ്റ് ഉത്രയെ എത്തിച്ച അടൂർ ജനറൽ ആശുപത്രിയിലെ ഡോ. ജഹരിയ ഹനീഫും യുവതിയുടെ ഭർത്താവ് സൂരജിന്‍റെ പങ്ക് വ്യക്തമാക്കുന്ന മൊഴിയാണ് നൽകിയത്. കൊണ്ടുവരാൻ താമസിച്ചതിനു കാരണംചോദിച്ചപ്പോൾ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയയാൾ തൃപ്തികരമായ മറുപടി തന്നില്ല എന്നാണ് ഡോക്ടർ മൊഴി നൽകിയത്. ഈ സമയമത്രയും ഉത്ര വേദനകൊണ്ട് കരയുകയായിരുന്നു. പ്രാഥമികമായി മരുന്നുകൾ നൽകിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തെന്നും ഇവർ മൊഴിനൽകി.
കൈകൾ ആൾക്കഹോൾ സ്വാബ് കൊണ്ടുതുടച്ചപ്പോൾ രക്തം കട്ടപിടിച്ച ഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെത്തി. പിന്നീട് യുവതിയുടെ അമ്മ വന്നപ്പോഴാണ് ഉത്രയെ മുൻപ് അണലി കടിച്ചവിവരം മനസ്സിലാക്കിയത് ഇവർ മൊഴിയിൽ പറഞ്ഞു.. ഉത്രയുടെ അച്ഛനോട് മരണവിവരം പറഞ്ഞപ്പോൾ വീട്ടിൽ പാമ്പിനെ കണ്ടെന്ന് അവിടെയുണ്ടായിരുന്നവർ പറഞ്ഞെന്നും അത് മൂർഖനായിരുന്നെന്നു പറഞ്ഞതായും മൊഴിനൽകി.