യുഡിഎഫ് കോട്ടയായി അറിയപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി. മൂന്നുതവണയാണ് ഇവിടെനിന്ന് എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടുള്ളത്. കഴിഞ്ഞതവണ അട്ടിമറി ജയത്തിലൂടെ പാർലമെന്‍റിൽ എത്തിയ ജോയിസ് ജോർജ് തന്നെയാണ് ഇത്തവണയും ഇടതു സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ ഡീൻ കുര്യാക്കോസ് യുഡിഎഫിനുവേണ്ടി പോരാടുന്നു. ബിഡിജെഎസിലെ ബിജു കൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി.
advertisement
കർഷക ആത്മഹത്യകളാകും ഇത്തവണ ഇടുക്കിയിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിക്കുന്ന പ്രധാന പ്രചാരണ വിഷയം. ഇതിലൂടെ മേൽക്കൈ നേടാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാൽ യുപിഎ-എൻഡിഎ സർക്കാരുകൾ തുടർന്ന കർഷകവിരുദ്ധ നയങ്ങൾ തുറന്നുകാട്ടി വോട്ട് നേടാമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ശബരിമല വിഷയം ഉയർത്തിക്കാട്ടി മുന്നേറാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.
advertisement
advertisement
പശ്ചിമഘട്ടസംരക്ഷണം ഏറെ ചർച്ചയായ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെന്നും ഇത് ജോയിസ് ജോർജിന് തിരിച്ചടിയാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. എന്നാൽ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടാക്കിമാറ്റാമെന്നാണ് ഇടതുക്യാംപിന്‍റെ പ്രതീക്ഷ. മണ്ഡലത്തിലെ ഈഴവ വോട്ടുകൾ ഇത്തവണ ബിഡിജെഎസിനൊപ്പം നിൽക്കുമെന്ന് എൻഡിഎ പ്രതീക്ഷിക്കുന്നുണ്ട്.
advertisement
പ്രളയം നാശം വിതച്ച മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ പുനർനിർമാണ പ്രവർത്തനങ്ങളും പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളും സജീവ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടുക്കിയിൽ കർഷകപ്രശ്നങ്ങളും ശബരിമല വിഷയവും സ്വാധീനിക്കപ്പെടുമെന്ന് ഉറപ്പാണ്. പ്രചാരണം ആവേശകരമായി മുന്നേറുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്ന പ്രവചനം പോലും അസാധ്യമാണ്.