പ്രണയം അല്ല ഈ കഥയെ അസാധാരണമാക്കുന്നത്. കാമുകി കാമുകന്മാര്‍ തമ്മിലുള്ള പ്രയാവ്യത്യാസമാണ്. കാമുകിക്ക് കാമുകനേക്കാള്‍ 60 വയസ്സ് കൂടുതലാണ്. വിശ്വസിക്കാൻ അല്പം പ്രയാസമായിരിക്കും ഇത്തരമൊരു പ്രണയം.
23-കാരനായ കോഫു കഴിഞ്ഞ ആറ് മാസമായി തന്റെ സഹപാഠിയുടെ 83 വയസ്സുള്ള മുത്തശ്ശി ഐക്കോയുമായി പ്രണയത്തിലാണ്. കോഫു സഹപാഠിയുടെ വീട്ടിലേക്ക് ആദ്യമായി പോയതുമുതലാണ് ഇവരുടെ ബന്ധം ആരംഭിച്ചത്. മുത്തശ്ശിയെ പരിചയപ്പെട്ട് തുടങ്ങിയ ബന്ധം ക്രമേണ വളര്‍ന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ട ഈ പ്രണയജോഡികള്‍ വളരെപെട്ടെന്ന് വാര്‍ത്തകളില്‍ നിറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ബന്ധം സെന്‍സേഷനായി മാറി.
advertisement
ഐക്കോ മുമ്പ് രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. അവർക്ക് ഒരു മകനും ഒരു മകളും അഞ്ച് പേരക്കുട്ടികളുമുണ്ട്. വിവാഹമോചനത്തിനുശേഷം അവര്‍ മകന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. കോഫു തന്റെ സര്‍വകലാശാല ബിരുദം പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്നു. ഒരു ക്രിയേറ്റീവ് ഡിസൈന്‍ കമ്പനിയില്‍ ഇന്റേണ്‍ഷിപ്പും ചെയ്യുന്നുണ്ട്.
തങ്ങളുടെ ബന്ധത്തെ 'ആദ്യ കാഴ്ചയിലെ പ്രണയം' എന്നാണ് ഇരുവരും വിശേഷിപ്പിക്കുന്നത്. കോഫു വളരെ നല്ല വ്യക്തിയാണെന്ന് മുത്തശ്ശി സ്‌നേഹത്തോടെ പറയുന്നു. ഇത്ര ഉത്സാഹഭരിതനായ ഒരാളെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും മുത്തശ്ശി പറയുന്നു.
തുടക്കത്തില്‍ പ്രായവ്യത്യാസം കാരണം ഇരുവരും തങ്ങളുടെ വികാരം തുറന്നുപറയാന്‍ മടികാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐക്കോയുടെ കൊച്ചുമകള്‍ ഡിസ്‌നിലാന്‍ഡിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുകയും അവസാന നിമിഷം അത് റദ്ദാക്കുകയും ചെയ്തതോടെയാണ് വഴിത്തിരിവ് ഉണ്ടായത്. സിന്‍ഡ്രെല്ല കാസിലില്‍ ഐക്കോയും കോഫുവും വൈകുന്നേരം ഒരുമിച്ച് ചെലവഴിച്ചു. അവിടെ സൂര്യാസ്തമയ സമയത്ത് കോഫു തന്റെ പ്രണയം തുറന്നുപറഞ്ഞു. അന്നുമുതല്‍ അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആരുടെ വീട്ടിലാണ് അവര്‍ താമസിക്കുന്നത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
രണ്ട് കുടുംബങ്ങളും ഇവരുടെ ബന്ധം അംഗീകരിക്കുകയും പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹത്തെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും എല്ലാ ദിവസവും രാവിലെ ഐക്കോയുടെ മുഖം കണ്ട് ഉണര്‍ന്നാല്‍ മതിയെന്ന് കോഫു പറയുന്നു. കോഫു ജോലിയിലായിരിക്കുമ്പോള്‍ താന്‍ തനിച്ചാണെന്ന് ഐക്കോയും പറയുന്നു. എന്നാല്‍ അവനുവേണ്ടി പാചകം ചെയ്യുന്നത് തനിക്ക് സന്തോഷവും കരുത്തും നല്‍കുന്നുവെന്നും അവര്‍ പറയുന്നു.
രാത്രി ഉറങ്ങുന്നതിനുമുമ്പ് കോഫു തന്റെ പല്ല് തേച്ചുതരുമെന്നും ഐക്കോ ചിരിച്ചുകൊണ്ട് വെളിപ്പെടുത്തി. ഇവരുടെ പ്രണയ കഥ സോഷ്യൽ മീഡിയയിൽ വ്യത്യസ്ഥ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ചിലര്‍ ഇതിനെ യഥാര്‍ത്ഥ പ്രണയത്തിന്റെ അപൂര്‍വ ഉദാഹരണം എന്ന് വിളിച്ചു. മറ്റുള്ളവര്‍ ഇവര്‍ക്കിടയിലെ വലിയ പ്രായവ്യത്യാസം കണക്കിലെടുത്ത് ഇത്തരമൊരു ബന്ധത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു.