കോളജ് ഡേയിൽ നടൻ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകർ തീരുമാനിച്ചിരുന്നത്. മാഗസിൻ റിലീസിന് സംവിധായകൻ അനിൽ രാധാകൃഷ്ണനെയും. എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ വ്യക്തമാക്കിയതോടെ സംഘാടകർ വെട്ടിലായി. അനിൽ രാധാകൃഷ്ണൻ മേനോന്റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞെങ്കിലും അദ്ദേഹം അത് വകവെച്ചില്ല. സംഘാടകരുടെ എതിർപ്പ് വകവെക്കാതെ വേദിയിലെത്തിയ ബിനീഷ് സ്‌റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
advertisement
സ്റ്റേജിലേക്ക് പോകുന്നതിൽനിന്ന് ബിനീഷിനെ പ്രിൻസിപ്പൽ ഉൾപ്പടെയുള്ള സംഘാടകർ തടയുന്നത് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന വീഡിയോയിൽ കാണാകനാകും. എന്നാൽ അതൊന്നും വകവെക്കാതെയാണ് ബിനീഷ് സ്റ്റേജിലേക്ക് എത്തിയത്. സ്റ്റേജിലെത്തി ബിനീഷ് കുത്തിയിരുന്നു. ഈ സമയത്തെല്ലാം അനിൽ രാധാകൃഷ്ണൻ മേനോൻ പോഡിയത്തിൽ നിൽക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ദിവസമാണിതെന്ന് ബിനീഷ് പറഞ്ഞു. സാധാരണക്കാരനായ താൻ പങ്കെടുക്കുന്ന ചടങ്ങിൽ സഹകരിക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതായി കോളജ് ചെയർമാൻ തന്നോട് വെളിപ്പെടുത്തിയപ്പോൾ പ്രതിഷേധിക്കാതെ തരമില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.
'ഞാൻ മേനോനല്ല. ദേശീയ പുരസ്ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്. 'മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്'- ഇത്രയും പറഞ്ഞപ്പോൾ ബിനീഷിന്‍റെ വാക്കുകൾ ഇടറി. നന്ദി പറഞ്ഞും പരിപാടി ഗംഭീരമാകട്ടെയെന്ന് ആശംസിച്ചും ബിനീഷ് വേദിവിട്ട് ഇറങ്ങുകയായിരുന്നു.
ഈ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
