TRENDING:

ആഴ്ചയില്‍ അഞ്ചുദിവസം ജോലി ഓഫീസിലെന്ന് ആമസോണ്‍; പിരിച്ചുവിടാനുള്ള തന്ത്രമെന്ന് സോഷ്യല്‍ മീഡിയ

Last Updated:

മികച്ച തൊഴില്‍-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുന്‍ഗണന നല്‍കാന്‍ ആഗ്രഹിക്കുന്ന ആമസോണ്‍ ജീവനക്കാരെ പുതിയ ജോലികള്‍ കണ്ടെത്തുന്നതിലേക്ക് ഈ നീക്കം പ്രേരിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2025 ജനുവരി രണ്ട് മുതല്‍ തങ്ങളുടെ എല്ലാ ജീവനക്കാരോടും ആഴ്ചയില്‍ അഞ്ച് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ടെക് ഭീമന്‍ ആമസോണ്‍. ആമസോണ്‍ സിഇഒയായ ആന്‍ഡി ജാസിയാണ് ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്. 15 മാസം മുമ്പ് തങ്ങളുടെ ജീവനക്കാരോട് ആഴ്ചയില്‍ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചിരുന്നു. ഈ നീക്കം കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായും ജീവനക്കാര്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിച്ചതായും ജാസി പറഞ്ഞു.
advertisement

''ഓഫീസിലെത്തി ജോലി ചെയ്യുന്നത് നമ്മുടെ ടീമംഗങ്ങള്‍ക്ക് നമ്മുടെ സംസ്‌കാരം പഠിക്കാനും മാതൃകയാക്കാനും പരിശീലിക്കാനും ശക്തിപ്പെടുത്താനും എളുപ്പമാക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി. പരസ്പരം പഠിപ്പിക്കുന്നതും പഠിക്കുന്നതും തടസ്സങ്ങളിലാതെ മുന്നോട്ട് പോകാന്‍ സഹായിക്കും. കൂടാതെ, ടീമുകള്‍ പരസ്പരം നന്നായി ബന്ധപ്പെട്ടിരിക്കുമിരിക്കും,'' ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ അദ്ദേഹം പറഞ്ഞു.

''ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യാനുള്ള നിര്‍ദേശം നേട്ടങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ബോധ്യം ശക്തിപ്പെടുത്തി,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീട്ടില്‍ അടിയന്തര സാഹചര്യം നേരിടുന്ന ജീവനക്കാര്‍, തനിച്ചിരുന്നുള്ള അന്തരീക്ഷത്തില്‍ കോഡിംഗ് പൂര്‍ത്തിയാക്കാന്‍ ഒന്നോ രണ്ടോ ദിവസം ആവശ്യമുള്ളവര്‍, എസ്-ടീം ലീഡര്‍ മുഖേന റിമോട്ട് വര്‍ക്ക് എക്‌സെപ്ഷന്‍ ലഭ്യമായവര്‍ എന്നിവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുമെന്ന് ജാസി കൂട്ടിച്ചേര്‍ത്തു.

advertisement

ലോകമെമ്പാടുമായി 15 ലക്ഷത്തോളം ജീവനക്കാരാണ് ആമസോണിന് ഉള്ളത്. എന്നാല്‍, ഈ നീക്കം ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള തന്ത്രമായാണ് പലരും വിലയിരുത്തുന്നത്. നിശബ്ദമായ പിരിച്ചുവിടലാണ് ഇതെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു. മികച്ച തൊഴില്‍-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുന്‍ഗണന നല്‍കാന്‍ ആഗ്രഹിക്കുന്ന ആമസോണ്‍ ജീവനക്കാരെ പുതിയ ജോലികള്‍ കണ്ടെത്തുന്നതിലേക്ക് ഈ നീക്കം പ്രേരിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

''അഞ്ച് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആമസോണ്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഇതൊരു നിശബ്ദ പിരിച്ചുവിടലാണ്. ഈ നയം കാലക്രമേണ അവര്‍ പ്രതികൂലമായി കാണുകയും മികച്ച പ്രതിഭകളെ ആകര്‍ഷിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. മിക്കപ്പോഴും ഓഫീസില്‍ പോയി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത്. എന്നാല്‍, ഇത് ആമസോണിനെ ബാധിക്കുമെന്നാണ് കരുതുന്നത്,'' സാമൂഹികമാധ്യമമായ എക്‌സില്‍ ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ''ജീവനക്കാരോട് ആഴ്ചയില്‍ അഞ്ച് ദിവസം ജോലിക്കെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ആമസോണ്‍. എന്നാല്‍ എല്ലാ ജീവനക്കാരെയും ഉള്‍ക്കൊള്ളാനുള്ള സ്ഥലം ആമസോണിന് ഇല്ല. ഇതിലൂടെ പിരിച്ചുവിടല്‍ സൂചനയാണ് ആമസോണ്‍ നല്‍കുന്നത്. ഈ നീക്കത്തിലൂടെ തങ്ങളുടെ മുന്‍നിരയിലുള്ള 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്,'' മറ്റൊരാള്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് കാലത്ത് നിലവില്‍ വന്ന റിമോര്‍ട്ട് വര്‍ക്ക് ചെയ്യാനുള്ള അനുമതിയിലെ ഇളവ് കഴിഞ്ഞ വര്‍ഷം ആമസോണ്‍ കര്‍ശനമാക്കിയിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ആമസോണിന്റെ സീറ്റിലിലെ ആസ്ഥാനത്ത് പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയയാളെ കമ്പനി പിരിച്ചുവിടുകയും ചെയ്തുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആഴ്ചയില്‍ അഞ്ചുദിവസം ജോലി ഓഫീസിലെന്ന് ആമസോണ്‍; പിരിച്ചുവിടാനുള്ള തന്ത്രമെന്ന് സോഷ്യല്‍ മീഡിയ
Open in App
Home
Video
Impact Shorts
Web Stories