2003ലായിരുന്നു മുസാഫർപൂർ ഗയിഘട്ട് സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. നാലുമക്കളെ പ്രസവിച്ചശേഷം, ഒരു ചികിത്സാ ക്യാംപിൽവച്ച് 2015ൽ പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് യുവതി വിധേയയായി. എന്നാൽ 2018ൽ യുവതി വീണ്ടും ഗർഭം ധരിച്ചു. ആരോഗ്യവകുപ്പ് അധികൃതരോട് പരാതി പറഞ്ഞപ്പോൾ, എല്ലാം ഉടൻ ശരിയാക്കാമെന്നായിരുന്നു മറുപടി. പിന്നാലെ ഒരു ആൺകുട്ടിക്ക് ജന്മം നൽകി.
എന്നാൽ തുടർ വർഷങ്ങളിലും പരാതിയിന്മേൽ തുടർ നടപടിയൊന്നുമുണ്ടായില്ല. 2020ൽ സ്ത്രീ വീണ്ടും ഗര്‍ഭിണിയായി. ഇത്തവണ പെൺകുഞ്ഞായിരുന്നു. ഇതിനുശേഷം വീണ്ടും ദമ്പതികൾ ഡോക്ടർമാരെ സമീപിച്ചു. ആദ്യ കേസിലെ നഷ്ടപരിഹാരമായി 6000 രൂപ ആരോഗ്യവകുപ്പ് ദമ്പതികൾക്ക് നൽകി.
advertisement
“ഓപ്പറേഷന് വിധേയയായിട്ടും അവൾ കുട്ടികളെ പ്രസവിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്ക് ആശങ്കയും ഭയവുമാണ്. വയലുകളിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ തുകയാണ് എന്റെ ആകെ സമ്പാദ്യം. ആറ് പേരടങ്ങുന്ന കുടുംബം നയിക്കാൻ ഈ തുക തികയില്ല, ഇപ്പോൾ ഞങ്ങൾ ഒമ്പതുപേരായി. ഡോക്ടറുടെ ഉപദേശപ്രകാരം എന്റെ ഭാര്യ ഓപ്പറേഷൻ നടത്തി, പക്ഷേ ഞങ്ങൾ അതിൽ നിന്ന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല''- യുവതിയുടെ ഭർത്താവ് പറയുന്നു.
റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഓപ്പറേഷൻ പരാജയപ്പെട്ടതിനെക്കുറിച്ച് പരാതിപ്പെടാൻ കുടുംബം 2015 മുതൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർ ഗ്യാൻ ശങ്കർ ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെ,
“ഈ സംഭവത്തെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. ഓപ്പറേഷൻ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഈ വിഷയത്തിൽ ഞാൻ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ഞങ്ങൾ അതിന്റെ വേരുകള്‍ അന്വേഷിച്ച് കണ്ടെത്തും''.
ഈ വർഷം യുവതി വീണ്ടും ഗർഭിണിയായി. പതിവുപോലെ പരാതിയുമായി ഭർത്താവ് സിവിൽ സർജന്റെ അടുത്തെത്തി. ഇതോടെ സംഭവത്തിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
