രഘു എന്ന യുവാവാണ് ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്. അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നതിനോട് നോ പറയാന്‍ തനിക്ക് ഏകദേശം അഞ്ച് വര്‍ഷത്തോളമെടുത്തുവെന്ന് ഇദ്ദേഹം ട്വീറ്റിലൂടെ പറയുന്നുണ്ട്. കൂടാതെ അവധി ദിനത്തില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് തന്റെ കമ്പനി അധികൃതരോട് അദ്ദേഹം പറയുന്ന മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും ട്വീറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു വാട്‌സ് ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് രഘു ഷെയര്‍ ചെയ്തിരിക്കുന്നത്. ചില ക്ലൈന്റ്‌സിന് വേണ്ടി തന്റെ ഓഫ് ദിവസം ജോലി ചെയ്യാന്‍ സാധിക്കുമോ എന്നാണ് അദ്ദേഹത്തോട് മേലുദ്യോഗസ്ഥൻ ചോദിക്കുന്നത്. ഈ ദിവസം എന്തായാലും പറ്റില്ല. അടുത്ത ദിവസം രാവിലെ തന്നെ ജോലി ചെയ്യാമെന്നാണ് രഘു മറുപടിയായി പറഞ്ഞത്. അധിക ജോലിയ്ക്ക് യെസ് പറയുന്നത് ജീവനക്കാരന്റെ മേലുള്ള ചൂഷണം വര്‍ധിപ്പിക്കാനെ സഹായിക്കുകയുള്ളൂ.
advertisement
”അവധി ദിനങ്ങളില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് പറയാന്‍ എനിക്ക് ഏകദേശം അഞ്ച് വര്‍ഷമെടുത്തു. എന്നെപ്പോലെയാകരുത് നിങ്ങള്‍. നേരത്തെ തന്നെ പ്രതികരിക്കണം. ഹാപ്പി ഉഗാദി,’ എന്നായിരുന്നു രഘുവിന്റെ ട്വീറ്റ്. എന്തിനാണ് മെസേജിന് മറുപടി നല്‍കിയത്. അത് നോട്ടിഫിക്കേഷന്‍ ബാറില്‍ കാണുമ്പോള്‍ തന്നെ അവഗണിക്കാമായിരുന്നില്ലെ എന്ന് ഒരാള്‍ രഘുവിന്റെ ട്വീറ്റിന് കമന്റ് ചെയ്തിരുന്നു. ഇതിന് ശ്രദ്ധേയമായ മറുപടിയാണ് രഘു നല്‍കിയത്.
”അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് ഈ വിഷയത്തെ നേരിടണമെന്ന് തോന്നി. അതുകൊണ്ട് തന്നെ എന്റെ തീരുമാനം അവരെ അറിയിച്ചു. ഒളിച്ചോടുന്നതിനെക്കാള്‍ നല്ലതല്ലേ അത്,’ എന്നായിരുന്നു രഘുവിന്റെ മറുപടി. നിരവധി പേരാണ് രഘുവിന്റെ ട്വീറ്റിന് കമന്റുമായി രംഗത്തെത്തിയത്.
” മാനേജ്‌മെന്റിനോട് നോ പറയുന്നതില്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അവര്‍ക്ക് പെട്ടെന്ന് ദേഷ്യം തോന്നും. എന്നാല്‍ ഈ അവസ്ഥ മാറേണ്ടതുണ്ട്,’ എന്നായിരുന്നു ഒരു കമന്റ്. ” ഇതാണ് ശരിയായ പോസ്റ്റ്. ഈ ലോകം നമ്മളെ മാത്രം ആശ്രയിച്ചല്ല നില്‍ക്കുന്നത്,’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
”ഇതാണ് രഘു. രഘുവിന് ഒരു ജോലിയുണ്ട്. തന്റെ സഹപ്രവര്‍ത്തകരോട് രഘു പറയുകയാണ് അവധി ദിനങ്ങള്‍ പാര്‍ട്ട് ടൈം ജോലിയ്ക്കുള്ളതല്ല. രഘു എല്ലാത്തിനും ഒരു പരിധി നിശ്ചയിക്കുന്നു. രഘുവിനെപ്പോലെയാകണം എല്ലാവരും,’ എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.