എട്ട് വയസ്സുള്ള ലെന്നി സാര്‍ട്ടിന്‍ എന്ന കുട്ടി ഏഴ് വര്‍ഷം കഴിച്ചിരുന്നത് ബേക്ക് ചെയ്ത ഉരുളക്കിഴങ്ങ്(ജാക്കറ്റ് പൊട്ടറ്റോ) മാത്രമാണ്. ഇക്കാലയളവില്‍ 2500ല്‍ അധികം ഉരുളക്കിഴങ്ങാണ് കുട്ടി കഴിച്ചത്. 18 മാസം പ്രായമായപ്പോള്‍ കുട്ടി മറ്റ് ഭക്ഷണങ്ങളെല്ലാം കഴിക്കുന്നത് നിര്‍ത്തി. പഴങ്ങളോ പച്ചക്കറികളോ നല്‍കുമ്പോള്‍ ഛര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ലെന്നിന്റെ ഊര്‍ജനില താഴുകയും അവന്റെ മാതാപിതാക്കളായ കെയ്‌ലിയും ലൂയിസും ആശങ്കാകുലരാകുകയും ചെയ്തു. വൈകുന്നേരം ഏഴ് മണിയാകുമ്പോഴേക്കും കുട്ടി ഉറങ്ങിപ്പോകുന്നതും പതിവായി.
''ലെന്നിനോട് എന്താണ് കഴിക്കാന്‍ വേണ്ടെന്ന് ചോദിക്കുമ്പോള്‍ പത്തില്‍ ഒമ്പത് തവണയും അവൻ ജാക്കറ്റ് പൊട്ടറ്റോയാണ് ചോദിച്ചിരുന്നത്. കൂടെ ബീന്‍സും ചീസും കഴിക്കും. ആദ്യമൊക്കെ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ദോഷകരമല്ലെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍, അവന്റെ കുറഞ്ഞ ആരോഗ്യനിലയും ഇടയ്ക്കിടെ കാലുകള്‍ വിറച്ചിരുന്നതും ഞങ്ങളെ വിഷമിപ്പിച്ചു. ഇതിന് പുറമെ ലെന്നിയുടെ ഇളയസഹോദരന്‍ ബ്രോഡിയും മൂത്ത സഹോദരന്‍ കോണറും ഇത്തരത്തില്‍ തിരഞ്ഞെടുത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഇത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി'', കെയ്‌ലി പറഞ്ഞു.
advertisement
കുട്ടിയെ ഒരു ശിശുരോഗ വിദഗ്ധനെകാണിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടര്‍ന്ന് കോഗ്നിറ്റീവ് ബിഹേവിയറല്‍ ഹിപ്നോതെറാപ്പിസ്റ്റായ ഡേവിഡ് കില്‍മുറിയെക്കുറിച്ച് കെയ്‌ലി അറിയുകയും അദ്ദേഹത്തിനടുത്ത് ലെന്നിയെ കൊണ്ടുപോകുകയും ചെയ്തു. ലെന്നിക്ക് ARFID (അവോയിഡന്റ്/റെസ്ട്രിക്റ്റീവ് ഫുഡ് ഇന്‍ടേക്ക് ഡിസോര്‍ഡര്‍) എന്ന അവസ്ഥയാണെന്നും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതിനാല്‍ പോഷകാഹാരക്കുറവുകള്‍ ഉണ്ടെന്നും കണ്ടെത്തി.
രണ്ട് മണിക്കൂര്‍ നേരത്തെ ഹിപ്‌നോതെറാപ്പിക്ക് ശേഷം ലെന്നി പഴങ്ങള്‍ ആദ്യമായി രുചിച്ചു. അതിന് സേഷം അവന്‍ ആരോഗ്യം വീണ്ടെടുകയും ചെയ്തു. വ്യത്യസ്തമായ 24 ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ആഹാരക്രമം വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഭക്ഷണക്രമത്തില്‍ കടുത്ത നിയന്ത്രണങ്ങളുള്ള കുട്ടികളില്‍ ഭക്ഷണത്തോടുള്ള ഭയവും പെരുമാറ്റ രീതികളും ഹിപ്‌നോതെറാപ്പിയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും അത് ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ഡേവിഡ് കില്‍മുറി പറഞ്ഞു.