ഓഫീസ് സമയം കഴിഞ്ഞെങ്കിലും മാനേജര്‍ സൈന്‍ ഓഫ് ചെയ്യാത്തതിനാല്‍ ജോലി പൂര്‍ത്തിയാക്കിയതിനുശേഷവും ജീവനക്കാര്‍ ലോഗിന്‍ ചെയ്തിരിക്കുന്ന പ്രവണത ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ കണ്ടുവരുന്നതായി റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറയുന്നു. ഉത്പാദനക്ഷമതയേക്കാള്‍ സാന്നിധ്യത്തിന് മുന്‍ഗണന നല്‍കുന്ന കാലഹരണപ്പെട്ട മാനസികാവസ്ഥയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ ഓഫീസുകളിലെ ആരും ചര്‍ച്ച ചെയ്യാത്ത നിയമത്തെയാണ് അദ്ദേഹം പോസ്റ്റില്‍ വിമര്‍ശിച്ചിട്ടുള്ളത്. ഒരു ഇടത്തരം ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പതിവായി വൈകുന്നേരം 6.30-ന് മുമ്പ് ജോലികള്‍ പൂര്‍ത്തിയാക്കുകയും എന്നാല്‍ മണിക്കൂറുകളോളം ഓഫീസില്‍ തുടരുകയും ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം പോസ്റ്റില്‍ വിശദീകരിക്കുന്നു. ഇതിന്റെ കാരണവും പറയുന്നുണ്ട്. ഈ സുഹൃത്തിന്റെ മാനേജര്‍ പലപ്പോഴും എട്ട് മണി വരെ ഓണ്‍ലൈനില്‍ തുടരുമെന്നും ഈ സമയം വരെ സാന്നിധ്യം അറിയിക്കാന്‍ ടീമും സമ്മര്‍ദ്ദം നേരിടുന്നതായും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
advertisement
ചെയ്തുതീര്‍ക്കാനുള്ള ജോലികള്‍ ഉള്ളതുപോലെയല്ല ഇത്. ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വെറുതേ ഇരുന്ന് സാന്നിധ്യം അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ ബോസ് അവിടെയുള്ളപ്പോള്‍ ആളുകള്‍ നേരത്തെ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് ചെയ്തുതീര്‍ക്കാന്‍ ഒരു ജോലിയും അവശേഷിക്കുന്നില്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്‌തോ പകുതി മനസ്സോടെ ടൈപ്പ് ചെയ്‌തോ അല്ലെങ്കില്‍ തങ്ങള്‍ തിരക്കിലാണെന്ന് നടിച്ചോ ജീവനക്കാര്‍ സമയം കളയുകയാണെന്നും അദ്ദേഹം കുറിച്ചു.
ഓഫീസിലെ ഇത്തരം രീതികളെ പോസ്റ്റില്‍ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ജോലി പൂര്‍ത്തിയാക്കിയിട്ടും വെറുതേ ഓഫീസില്‍ ഇരിക്കുന്ന തന്റെ സുഹൃത്ത് ശരിക്കും നിരാശനാണെന്നും പക്ഷേ സാന്നിധ്യം അറിയിക്കാനായി സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ഇന്ത്യയിലെ മറ്റ് ഓഫീസുകളും ഇങ്ങനെയാണോയെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. അതോ മണിക്കൂറുകള്‍ ചെലവഴിക്കുന്നതാണ് മികച്ച ജോലിയെന്ന് കാണിക്കുന്നതിനുള്ള കാലഹരണപ്പെട്ട മാനസികാവസ്ഥയാണോ ഇതെന്നും അദ്ദേഹം ചോദിക്കുന്നു.
പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വളരെ പെട്ടെന്ന് ശ്രദ്ധനേടി. നിരവധിയാളുകള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തി. സമാന സാഹചര്യം നേരിടുന്നതായി നിരവധി പ്രൊഫഷണലുകള്‍ പ്രതികരിച്ചു. ഇതൊരു സ്വയം പ്രേരിതമായ വിഷബാധയാണെന്ന് ഒരാള്‍ പ്രതികരിച്ചു. ആരെങ്കിലും ഈ ചങ്ങല പൊട്ടിക്കേണ്ടതുണ്ടെന്നും ചിലപ്പോള്‍ മാനേജര്‍ തന്നെ നേരത്തെ പോയേക്കുമെന്നും ഒരാള്‍ കുറിച്ചു.
തന്റെ അവസാനത്തെ കമ്പനിയില്‍ ജോലിസമയം ഏഴ് മണി വരെയാണെന്നും എന്നാല്‍ താന്‍ 7.30 പോകുന്നുവെന്ന് ഒരിക്കല്‍ സിഇഒ പരാതിപ്പെട്ടതായും മറ്റൊരാള്‍ കുറിച്ചു. സ്വയം പരാതിപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങളും ചിലര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ തൊഴിലിടങ്ങളില്‍ ഇത്തരം രീതികള്‍ വ്യാപകമാണെന്ന് പലരും സമ്മതിച്ചപ്പോള്‍ ഈ കാലഹരണപ്പെട്ട സംസ്‌കാരത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സജീവമായി ശ്രമിക്കുന്ന ചുരുക്കം ചില കമ്പനികളുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.