പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വഴിയില്‍ വലിയതോതിലുള്ള ട്രാഫിക് കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി രണ്ട് സീറ്റുള്ള വിമാനം മകള്‍ക്കായി ബുക്ക് ചെയ്യുകയായിരുന്നു വാങ് എന്നയാള്‍. ഗ്രാമപ്രദേശത്തുള്ള വീട്ടിലേക്ക് കേവലം 50 മിനിറ്റ് കൊണ്ടാണ് വിമാനം എത്തിച്ചേര്‍ന്നത്. സാധാരണ റോഡ് വഴി യാത്ര ചെയ്യുമ്പോള്‍ എടുക്കുന്ന സമയത്തേക്കാള്‍ രണ്ട് മണിക്കൂര്‍ നേരത്തെ വീട്ടിലെത്താന്‍ സാധിച്ചുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വാങ് പറഞ്ഞു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ താമസിക്കുന്ന ഇയാള്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന വ്യക്തിയാണ്.
advertisement
''ഈ യാത്രക്ക് 1.1 മില്ല്യണ്‍ യുവാന്‍ (1.28 കോടി രൂപ) ആണ് ചെലവായത്. 1200 കിലോമീറ്റര്‍ ദൂരമാണ് വിമാനത്തിൽ സഞ്ചരിച്ചതെന്നും,'' വാങ് പറഞ്ഞു. വിമാനം പറത്തുന്നതിന് പാത ഉപയോഗിക്കുന്നതിനായി മണിക്കൂറുകള്‍ക്ക് മുമ്പ് അപേക്ഷ നല്‍കിയിരുന്നതായും തന്റെ മാതാപിതാക്കളുടെ വീടിനടുത്തുള്ള ഫ്‌ളൈയിങ് ക്യാംപില്‍ വിമാനം പാര്‍ക്ക് ചെയ്യാനുള്ള അനുമതി തേടിയിരുന്നതായും വാങ് കൂട്ടിച്ചേര്‍ത്തു.
ചാന്ദ്ര പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള അവധിദിവസത്തില്‍ വലിയ ട്രാഫിക് കുരുക്കാണ് ചൈനയില്‍ സാധാരണ അനുഭവപ്പെടാറുള്ളത്. ഈ ദിവസം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ താമസിക്കുന്നവര്‍ തങ്ങളുടെ വീട്ടിലേക്ക് മടങ്ങുന്നത് പതിവാണ്.
തിരക്ക് ഒഴിവാക്കാനും മോശം കാലാവസ്ഥ യാത്രയ്ക്ക് തടസ്സമാകാതിരിക്കാനും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചാന്ദ്ര പുതുവര്‍ഷത്തോട് അനുബന്ധിച്ച് ലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടക്കുന്നത്. 1873 പാസഞ്ചര്‍ ട്രെയിനുകളും അധികമായി അനുവദിച്ചിട്ടുണ്ടെന്ന് ഗ്ലോബര്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
ജനുവരി 26 മുതല്‍ മാര്‍ച്ച് അഞ്ച് വരെ ട്രാഫിക് കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഒമ്പത് ബില്ല്യണ്‍ യാത്രക്കാരുടെ യാത്രകള്‍ നടക്കുമെന്ന് കണക്കാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രാഫിക് കുരുക്കില്‍ നിന്ന് മകളെ രക്ഷപ്പെടുത്താന്‍ വാങ് സ്വീകരിച്ച നടപടി സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയമായി.