62 വർഷം പഴക്കമുള്ള ഒരു കടലാസ് കഷ്ണം ഒരാളെ ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കിയാലോ...? കേള്‍ക്കുമ്പോള്‍ അപ്രതീക്ഷിതം എന്നുമാത്രമല്ല, അത്ഭുതം തന്നെയല്ലേ ആ കാര്യം. മിക്കവാറും എല്ലാ വീടുകളിലും ചെറിയ കടലാസ് കഷ്ണങ്ങള്‍ പലയിടങ്ങളിലായി ചിതറി കിടക്കുന്നത് കാണാം.
കട്ടിലിനടിയിലോ സോഫയ്ക്കടിയിലോ ഒക്കെയായിരിക്കും ഇത്തരം കടലാസ് കഷ്ണങ്ങള്‍ കാണുക. അല്ലെങ്കില്‍ വീട്ടിലുടനീളം വലിച്ചെറിഞ്ഞ നിലയിലായിരിക്കും കീറിയ പേപ്പറുകള്‍ പ്രത്യക്ഷപ്പെടുക.
വിലയില്ലാത്തതായി തോന്നി വലിച്ചെറിഞ്ഞ ഒരു കടലാസ് കഷ്ണം ഒരാളുടെ ജീവിതം മാറ്റിമറിക്കുന്നത് അപൂര്‍വ്വമാണ്. ഇത്തരത്തില്‍ വീട്ടിലെ മാലിന്യകൂമ്പാരത്തില്‍ നിന്നും കിട്ടിയ കടലാസ് കഷ്ണം സമ്പത്ത് കൊണ്ടുവന്ന കഥയാണ് ചിലിയില്‍ നിന്നുള്ള എക്‌സെക്വില്‍ ഹിനോജോസയ്ക്ക് പറയാനുള്ളത്. വീട് വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ 62 വര്‍ഷം പഴക്കമുള്ള അച്ഛന്റെ ബാങ്ക് പാസ്ബുക്കാണ് ഹിനോജോസയുടെ ജീവിതം മാറ്റിമറിച്ചത്.
advertisement
ജീവിതത്തില്‍ ഇത്തരമൊരു മാറ്റം വെറുമൊരു കടലാസ് കഷ്ണം കൊണ്ടുവരുമെന്ന് ഹിനോജോസ ഒരിക്കലും കരുതിയിരുന്നില്ല. തന്റെ പിതാവ് മരണപ്പെട്ട് പത്ത് വര്‍ഷത്തിനുശേഷം ഈ രീതിയില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുമെന്ന് ഹിനോജോസ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു വീട് വാങ്ങാന്‍ ഉദ്ദേശിച്ചുകൊണ്ട് 1960-70കളിലാണ് ഹിനോജോസയുടെ പിതാവ് 1.4 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചത്. പിന്നീട് അദ്ദേഹം മരണപ്പെടുകയായിരുന്നു. എന്നാല്‍, ഇത്തരമൊരു ബാങ്ക് നിക്ഷേപത്തെ കുറിച്ച് വീട്ടിലുള്ള മറ്റാര്‍ക്കും അറിയില്ലായിരുന്നു.
വീട് വൃത്തിയാക്കികൊണ്ടിരിക്കുമ്പോഴാണ് 62 വര്‍ഷത്തോളം പഴക്കമുള്ള ബാങ്ക് പാസ്ബുക്ക് മകനായ ഹിനോജോസയുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ അച്ഛന്‍ പണം നിക്ഷേപിച്ച ആ ബാങ്ക് വളരെ കാലമായി അടച്ചുപൂട്ടിയിരുന്നു. അതുകൊണ്ട് പാസ്ബുക്ക് കിട്ടിയെങ്കിലും ഇതുകൊണ്ട് പ്രയോജനമില്ലെന്നാണ് തുടക്കത്തില്‍ ഹിനോജോസയും കരുതിയത്. എന്നാല്‍, പാസ്ബുക്കില്‍ രേഖപ്പെടുത്തിയ 'സ്റ്റേറ്റ് ഗ്യാരണ്ടീ' എന്ന വാക്ക് പിന്നീടാണ് അദ്ദേഹത്തിന്റെ കണ്ണിലുടക്കിയത്. അതായത്, ബാങ്ക് എന്തെങ്കിലും കാരണവശാല്‍ പരാജയപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ പണം നല്‍കുമെന്നാണ് അതിന്റെ അര്‍ത്ഥം.അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആ പണം തിരികെ നല്‍കുമെന്ന് ഹിനോജോസയ്ക്ക് പ്രതീക്ഷയുണ്ടായി.
എന്നാല്‍, പണം ആവശ്യപ്പെട്ടുകൊണ്ട് ഹിനോജോസ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ ആദ്യം വിസമ്മതിക്കുകയാണുണ്ടായത്. തുടര്‍ന്ന് തന്റെ അച്ഛന്റെ പണം തിരികെ ലഭിക്കുന്നതിനായി അയാള്‍ നിയമപോരാട്ടത്തിനിറങ്ങി. ഒടുവില്‍ പണം പലിശ സഹിതം ഹിനോജോസയ്ക്ക് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു.
ഇതിന്റെ ഫലമായി നിക്ഷേപ തുകയും പലിശയും അടക്കം 1.2 മില്യണ്‍ ഡോളര്‍ (10,27,79,580 രൂപ) ഹിനോജോസയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. നേരം ഒന്നിരുട്ടി വെളുത്തപ്പോള്‍ ആ ചിലിക്കാരന്‍ അങ്ങനെ കോടിശ്വരനായി.