ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. ബീഹാറിലെ ഒരു ദമ്പതികള്‍ തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയാണ് വീഡിയോയിലെ വിഷയം. രാഷ്ട്രീയ ജനതാദളിനെ (ആര്‍ജെഡി) പിന്തുണയ്ക്കുന്ന ഭര്‍ത്താവ് ബിജെപിക്ക് വോട്ട് നല്‍കിയ ഭാര്യയെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ആര്‍ജെഡി അനുഭാവിയായ ഭര്‍ത്താവ് തന്റെ ഭാര്യയും അതേ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഭാര്യ താന്‍ ബിജെപിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് വീഡിയോ റെക്കോര്‍ഡ് ചെയ്തയാള്‍ പറയുന്നു. ഇവര്‍ തമ്മിലുള്ള സംസാരം പെട്ടെന്ന് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാകുകയും വഷളാകുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
advertisement
ദമ്പതികളെ ശാന്തരാക്കാനായി അയല്‍ക്കാര്‍ ഇടപെടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചത്. വീട്ടിനകത്തുനിന്നും ഭാര്യയെ ഭര്‍ത്താവ് അടിച്ച് വെളിയിലേക്ക് തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. ആ സ്ത്രീ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ അവരെ ശക്തിയായി തന്നെ പുറത്തേക്ക് തള്ളുകയായിരുന്നു.
ബഹളം കേട്ട് അയല്‍ക്കാര്‍ തെരുവില്‍ തടിച്ചുകൂടി. യുവതിയെ അടിക്കുന്നത് നിര്‍ത്താൻ അയല്‍ക്കാര്‍ ഇടപ്പെട്ടെങ്കിലും അതിനിടയിലും അയാള്‍ അവരെ ശകാരിച്ചുകൊണ്ടിരുന്നു.
ഭര്‍ത്താവ് ആര്‍ജെഡിക്ക് വോട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭാര്യ ബിജെപിക്ക് വോട്ട് കൊടുത്തുവെന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. വീഡിയോ പെട്ടെന്ന് വൈറലാകുകയും നിരവധിയാളുകള്‍ ഇതിനുതാഴെ പ്രതികരണങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ചിലര്‍ സംഭവത്തിൽ ഭർത്താവിനെ പരിഹസിച്ചു. രാഷ്ട്രീയം വീടിന് പുറത്ത് അവസാനിക്കണമെന്നും ഇല്ലെങ്കില്‍ അത് ബന്ധങ്ങള്‍ ഇല്ലാതാക്കുമെന്നും ഒരാള്‍ മുന്നറിയിപ്പ് നല്‍കി.
ഭക്ഷണം നല്‍കുന്നതുകൊണ്ട് ഭര്‍ത്താവ് പറയുന്നയാള്‍ക്ക് വോട്ട് നല്‍കണമെന്ന് പറയുന്നത് സങ്കടകരമാണെന്നും രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ആളുകള്‍ സ്വന്തം വീട്ടിലെ സമാധാനം നശിപ്പിക്കാന്‍ വരെ തയ്യാറാണെന്നും മറ്റൊരാള്‍ എഴുതി. രാഷ്ട്രീയത്തേക്കാള്‍ ദാമ്പത്യത്തിന് പ്രാധാന്യം നല്‍കാനായിരുന്നു മറ്റൊരു നിര്‍ദ്ദേശം.
