വികാസ് യാത്രയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുവെന്നും അവരാണ് ചിലര്‍ക്ക് മദ്യം നല്‍കി ഇവിടെയെത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ യാത്രയ്ക്കിടെ മന്ത്രി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചോദ്യം ചോദിച്ചയാള്‍ക്ക് മന്ത്രി നല്‍കിയ മറുപടിയാണ് വിവാദമായി മാറിയിരിക്കുന്നത്.
‘പൊലീസ് ഇടിച്ച് നിന്റെ നടുവൊടിക്കും. സര്‍ക്കാര്‍ പരിപാടികളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ ലോക്കപ്പിനുള്ളിലാക്കും’ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. അങ്കണവാടിയിലെ പാചകത്തൊഴിലാളിയായ തന്റെ ഭാര്യയ്ക്ക് കഴിഞ്ഞ ആറ് മാസമായി ശമ്പളം കിട്ടിയിട്ടില്ല എന്ന് പരാതി പറഞ്ഞയാളോടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. വികാസ് യാത്രയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇത്തരക്കാര്‍ വരുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നും മന്ത്രി പ്രതികരിച്ചു.
ചോദ്യം ചോദിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ മദ്യവില്‍പ്പനക്കാരെക്കുറിച്ച് അറിയണമെന്നും അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ ഒരു കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യം വെച്ചായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന.’എനിക്ക് അറിയാം, അയാളാണ് ജനങ്ങള്‍ക്ക് മദ്യം നല്‍കി ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നത്’ ഷാ പറഞ്ഞു. അതേസമയം ജനങ്ങള്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Also read- ചെരുപ്പിടാതെ പഴനിയിലെ 600 പടികൾ ചവിട്ടിക്കയറി താരറാണിയുടെ ക്ഷേത്രദർശനം
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും താനും ലാഡ്‌ലി ബഹ്ന പദ്ധതിയ്ക്കായി പണം സംഭാവന ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസുകാര്‍ക്ക് ഈ പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട എന്നും അപേക്ഷഫോമുകള്‍ പൂരിപ്പിക്കേണ്ടതില്ലെന്നും കന്‍വര്‍ വിജയ് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ബിജെപി മന്ത്രിയ്ക്ക് നേരെ ചൊറിപ്പൊടിയേറ് നടന്നിരുന്നു. പൊതുജനാരോഗ്യ-എഞ്ചിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയാണ് യോഗത്തിനിടെ ചൊറിപ്പൊടി എറിഞ്ഞത്. വികാസ് രഥയാത്രക്കിടെയായിരുന്നു ഈ സംഭവവും.
അശോക് നഗര്‍ ജില്ലയിലെ മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുംഗവോലിയിലെ ദേവ്രാച്ചി ഗ്രാമത്തിലൂടെ യാത്ര നടക്കുമ്പോഴാണ് മന്ത്രിയ്ക്ക് നേരെ ആക്രമണമുണ്ടായത്. രണ്ട് ദിവസം മുമ്പ് മറ്റൊരു വികാസ് രഥ് യാത്ര ഖണ്ട്വ ജില്ലയിലെ ഗോഹ്ലാരി ഗ്രാമത്തിലൂടെ നീങ്ങുമ്പോള്‍ വാഹനം മോശം റോഡില്‍ കുടുങ്ങിയിരുന്നു. പ്രദേശത്ത് ഇതുവരെ മൂന്ന് കിലോമീറ്റര്‍ റോഡ് പോലും അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പിന്നെ എന്തിനാണ് വികാസ് യാത്ര നടത്തുന്നതെന്നും എംഎല്‍എ ദേവേന്ദ്ര വര്‍മ്മയോട് ജനങ്ങള്‍ ചോദിച്ചിരുന്നു.