ദയാശങ്കറിനെതിരെ 13 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം, കവര്‍ച്ച, ആളുകളെ ഭീഷണിപ്പെടുത്തല്‍, അടിപിടി എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. മാത്രമല്ല പോലീസിന്റെ വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിലും ദയാശങ്കറിനെ ഉള്‍പ്പെടുത്തിയിരുന്നു.
പോലീസിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഇയാള്‍ വളരെക്കാലമായി സ്ത്രീ വേഷത്തിലാണ് കഴിഞ്ഞിരുന്നത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സ്ത്രീകളെ പോലെ സാരിയും ബ്ലൗസും മംഗല്യസൂത്രയും (താലി പോലെയുള്ള ആഭരണം) ദയാശങ്കര്‍ ധരിച്ചിരുന്നു. ഇയാളുടെ അറസ്റ്റിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സ്ത്രീ വേഷത്തില്‍ സാരിയും ബ്ലൗസും ധരിച്ച ദയാശങ്കറിനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൈയ്യില്‍ പിടിച്ച് കൊണ്ടുപോകുന്നത് വീഡിയോയില്‍ കാണാം.
advertisement
ദയാശങ്കറിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ സ്ത്രീ വേഷത്തിലുള്ള ഒരാള്‍ സ്വീകരിച്ചതായി പോലീസ് പറഞ്ഞു. ദയാശങ്കര്‍ വീട്ടില്‍ ഇല്ലെന്ന് ഇവര്‍ പോലീസിനോട് ആംഗ്യ ഭാഷയിൽ പറഞ്ഞു. എന്നാല്‍ തലയില്‍ മുടിയില്ലാത്തതിനാല്‍ പോലീസിന് ഈ സ്ത്രീയുടെ പെരുമാറ്റത്തില്‍ തോന്നിയ സംശയമാണ് സാരിക്കുള്ളില്‍ ഒളിച്ചിരിക്കുന്നത് ദയാശങ്കര്‍ ആണെന്ന സത്യം കണ്ടെത്താന്‍ സഹായിച്ചത്. സാരി തലപ്പുകൊണ്ട് തലയില്‍ മൂടിയായിരുന്നു ദയാശങ്കര്‍ അവര്‍ക്ക് മുന്നില്‍ നിന്നത്. എന്നാല്‍ കൂട്ടത്തിലെ വനിതാ ഉദ്യോഗസ്ഥ അയാളുടെ തലയില്‍ നിന്ന് സാരി തലപ്പ് മാറ്റിയതോടെ കള്ളത്തരം പിടികൂടിയതായി സ്റ്റേഷന്‍ ചാര്‍ജുള്ള പോലീസ് ഉദ്യോഗസ്ഥന്‍ അനില്‍ യാദവ് പറഞ്ഞു.
സ്ത്രീകളെ പോലെ മേക്ക്അപ്പ് ചെയ്താണ് ദയാശങ്കര്‍ ഉണ്ടായിരുന്നതെന്നും പോലീസ് പറയുന്നു. സ്ഥലം ട്രാക്ക് ചെയ്താണ് ഇയാളുടെ വീട്ടിലേക്ക് പോലീസ് എത്തിയത്. ഹെഡ് കോണ്‍സ്റ്റബിള്‍ ഷംഷേര്‍ ഖാന്‍, കോണ്‍സ്റ്റബിള്‍ അനിത, രാംകേഷ്, ആശാറാം, സദര്‍ കോട്‌വാലി പോലീസ് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അറസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് യാദവ് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഫെബ്രുവരി 10-ന് രാത്രി 11:30 ഓടെ പീപ്ലി ഗാലിയിലെ ബാഗര്‍ ചൗക്കിന് സമീപം പ്രിന്‍സ് ചൗള എന്ന യുവാവിനെ ദയാശങ്കര്‍ ആക്രമിച്ചതായി സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മംഗ്ലേഷ് ചുന്ദാവത്ത് പറയുന്നു. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് ഈ യുവാവിനെ മര്‍ദ്ദിച്ചത്. ഗജേന്ദ്ര സിംഗ് എന്ന റാന്‍ സിംഗ്, ദയാശങ്കര്‍ എന്ന ബിതിയ, ഹേമേന്ദ്ര, ഹിതേഷ് എന്നിവര്‍ക്കെതിരെ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ സംഭവത്തിനുശേഷം ദയാശങ്കര്‍ ഒളിവിലായിരുന്നു. കഴിഞ്ഞ് നാല് മാസമായി പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തുമ്പോഴെല്ലാം സ്ത്രീ വേഷത്തില്‍ ഇയാള്‍ ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയായിരുന്നു. പ്രതി വീട്ടില്‍ ഇല്ലെന്ന് ഇയാള്‍ ആംഗ്യത്തിലൂടെയാണ് പറഞ്ഞിരുന്നത്. ഒടുവില്‍ പിടിയിലായി. നിലവില്‍ ഇയാള്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.