നിലവിൽ, ഒരാൾ ജയിലിൽ നിന്ന് പുറത്തിറങ്ങി പൊട്ടിക്കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ വിഷ്ണുവിന്റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 20 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിതനായ വിഷ്ണുവിന്റെ അവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് ഇത് പങ്കുവെക്കപ്പെടുന്നത്.
2000-ൽ തുടങ്ങിയ ദുരന്തം
ഉത്തർപ്രദേശിലെ ലളിത്പൂർ സ്വദേശിയായ വിഷ്ണുവിനെ 2000 സെപ്റ്റംബറിലാണ് ബലാത്സംഗം, എസ്‌സി/എസ്ടി അതിക്രമം തടയൽ നിയമം എന്നിവ ചുമത്തി അറസ്റ്റ് ചെയ്തത്. 2003ൽ വിചാരണ കോടതി ശിക്ഷിച്ചു. അന്ന് 23 വയസായിരുന്ന അദ്ദേഹത്തിന് ജീവപര്യന്തം തടവാണ് വിധിച്ചത്. അന്നുമുതൽ ഒരിക്കൽ പോലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചില്ല.
advertisement
മാതാപിതാക്കളും രണ്ട് സഹോദരന്മാരും മരിച്ചപ്പോഴും അവർക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാൻ വിഷ്ണുവിന് അനുവാദം ലഭിച്ചില്ല. കൊറോണ കാലത്ത് പോലും അദ്ദേഹത്തിന് പരോൾ അനുവദിച്ചിരുന്നില്ല. ഇതിനിടയിൽ കുടുംബം സാമൂഹികമായി ഒറ്റപ്പെടുകയും അവരുടെ 5 ഏക്കർ ഭൂമി വിൽക്കേണ്ടി വരികയും ചെയ്തു.
അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: "എനിക്ക് സന്തോഷമുണ്ട്, പക്ഷേ ഇപ്പോൾ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ വീട് തകർന്നു... കുടുംബാംഗങ്ങൾ മരിച്ചു. പശുവിനെ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇത്രയും വലിയ കേസാക്കി മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥർ കള്ള റിപ്പോർട്ട് നൽകി."
സോഷ്യൽ മീഡിയയിലെ പ്രതികരണം
പ്രചരിക്കുന്ന വീഡിയോ കണ്ട ഉപയോക്താക്കൾ വലിയ രോഷമാണ് പ്രകടിപ്പിക്കുന്നത്. "വ്യാജ പരാതി നൽകിയ സ്ത്രീയെ 20 വർഷം ജയിലിലിടണം", "ജനാധിപത്യ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പരാജയം" എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. നിരപരാധിയായ ഒരു മനുഷ്യന്റെ ജീവിതം തകർത്ത ഉദ്യോഗസ്ഥർക്കും വ്യവസ്ഥിതിക്കും എതിരെ നടപടി വേണമെന്നും ആളുകൾ ആവശ്യപ്പെടുന്നു.
അഭിഭാഷക ശ്വേത സിംഗ് റാണ; വിഷ്ണുവിന്റെ രക്ഷക
രേഖകളിലെ ചില സാങ്കേതിക പിഴവുകൾ കാരണം 16 വർഷത്തോളം വിഷ്ണുവിന്റെ അപ്പീൽ ഹൈക്കോടതിയിൽ പരിഗണിക്കപ്പെടാതെ കിടന്നു. 2019ലാണ് ലീഗൽ എയ്ഡ് അഭിഭാഷകയായ ശ്വേത സിംഗ് റാണ ഈ കേസ് ഏറ്റെടുക്കുന്നത്. രണ്ട് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ രേഖകൾ ശരിയാക്കി അവർ കോടതിയിൽ വാദിച്ചു.
തുടർന്ന് ജസ്റ്റിസുമാരായ കൗശൽ ജയേന്ദ്ര താക്കർ, ഗൗതം ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിഷ്ണു തിവാരിയെ എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കി. 14 വർഷത്തെ തടവ് പൂർത്തിയാക്കിയിട്ടും ശിക്ഷ ഇളവ് ചെയ്യാൻ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെയും കോടതി വിമർശിച്ചു.
