ഉദ്ഘാടന ചടങ്ങിൽ സ്ഥലം എംഎൽഎ മാണി സി കാപ്പനും ജോസ് കെ മാണിയും ഒരുമിച്ചെത്തി. ഇതോടെ രണ്ടുപേരും തമ്മിൽ ഏറ്റുമുട്ടിയാൽ ആര് ജയിക്കും എന്ന് കൗതുകം സംഘാടകർക്കും ഉണ്ടായി. ഒടുവിൽ ഇരുവരോടും സംഘാടകർ സംസാരിച്ചു. ഒരു ചെറിയ മത്സരം നടത്താനും ഒടുവിൽ തീരുമാനമായി. ജോസ് കെ മാണി കിക്ക് എടുക്കും. മാണി സി കാപ്പൻ ഗോളി ആകും. സംഘാടകരുടെ നിർദ്ദേശം ഇരുനേതാക്കളും അംഗീകരിച്ചു. ഒടുവിൽ നടന്ന മത്സരമാണ് ഇപ്പോൾ വീഡിയോയിലൂടെ വൈറലായിരിക്കുന്നത്. നേരത്തെ തീരുമാനിച്ചതുപോലെ ജോസ് കെ മാണി കിക്കെടുത്തു. പക്ഷേ മാണി സി കാപ്പൻ തടുത്തു. അങ്ങനെ ഭാവിയിലെ എതിരാളിയുടെ ഗോൾ തടുത്ത ആവേശത്തിൽ മാണി സി കാപ്പൻ.
advertisement
എന്നാൽ കഥ ഇവിടെ അവസാനിക്കുന്നില്ല. മാണി സി കാപ്പൻ തട്ടിത്തെറിപ്പിച്ച ബോൾ ജോസ് കെ മാണി തിരിച്ചടിച്ചു. തട്ടിത്തെറിപ്പിച്ചതോടെ മാണി സി കാപ്പൻ ഗോൾപോസ്റ്റ് വിട്ടിരുന്നു. ഇതോടെ ജോസ് കെ മാണി എടുത്തപ്പോൾ വലയിലായി. ഇവിടെയാണ് തർക്കം തുടങ്ങുന്നത്. ജോസ് കെ മാണി ഗോളടിച്ചു എന്ന് ഒപ്പമുള്ള പ്രവർത്തകർ വൻ പ്രചാരണം തുടങ്ങി. എന്നാൽ ആളില്ലാത്ത ഗോൾപോസ്റ്റിൽ ആണ് ജോസ് കെ മാണി ഗോളടിച്ചത് എന്ന് മാണി സി കാപ്പന് ഒപ്പമുള്ളവർ പ്രചരിപ്പിക്കുന്നു.
ഏതായാലും രാഷ്ട്രീയ ചൂട് ഏറെയുള്ള പാലായിൽ ഈ കൗതുക മത്സരം പോലും വലിയ ചർച്ചയായിരിക്കുകയാണ്. ഗോളടിക്കുന്ന തൊട്ടുമുൻപ് ഇരുവരും തമ്മിലുള്ള സംഭാഷണവും വീഡിയോയിലുണ്ട്. കാപ്പൻ ഗോൾപോസ്റ്റ് നിറഞ്ഞിരിക്കുകയാണ് എന്നും എങ്ങനെ ഗോൾ അടിക്കും എന്നും ജോസ് കെ മാണി ചോദിക്കുന്നു. മാണി സി കാപ്പൻ അപ്പോൾ മൗനത്തോടെ നിൽക്കുകയാണ്. രണ്ടാമത് കളി പൂർത്തിയായശേഷം ഇത് ഞങ്ങൾ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ് ആയിരുന്നു എന്ന് ജോസ് കെ മാണി പറയുന്നു. ഇന്ന് മാധ്യമങ്ങൾക്കുമുന്നിൽ രാഷ്ട്രീയ വിഷയം പറയാൻ എത്തിയപ്പോൾ മാണി സി കാപ്പൻ ഇതിനു മറുപടി നൽകി. ഞങ്ങൾ തമ്മിൽ ഒരു അഡ്ജസ്റ്റ്മെന്റും ഇല്ലെന്നും ഞാൻ പോസ്റ്റിൽ നിൽക്കുമ്പോൾ ജോസിന്റെ ഗോൾ ശ്രമം വിജയിക്കില്ല എന്നുമാണ് മാണി സി കാപ്പന്റെ കമന്റ്.
ഏതായാലും ഇരുവരും നേരിട്ട് മത്സരിച്ചാൽ ആര് ജയിക്കും എന്ന് അറിയാൻ നിയമസഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ.
