“പുകവലി പാടില്ല. നായ്ക്കൾക്ക് പ്രവേശനമില്ല. പുകവലിക്കുന്ന നായ്ക്കൾക്കും പ്രവേശനമില്ല" എന്നതാണ് കൗതുകമുണർത്തുന്ന ബോർഡിലുള്ളത്. കൂടാതെ "നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാണ്, നിങ്ങളുടെ അമ്മ ഇവിടെ ഉണ്ടെന്ന് കരുതി പ്രവർത്തിക്കുക" എന്നതാണ് മറ്റൊരു നിർദ്ദേശം.
ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് വിചിത്രമായ ഈ ബോർഡിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സൗത്ത് ലണ്ടനിലെ കോസ്റ്റ കോഫിയിലാണ് ഇത്തരത്തിൽ ഒരു ബോർഡ് പ്രദർശിപ്പിച്ചിരിക്കുന്നത്.
ഈ ബോർഡിനെ ചുറ്റിപ്പറ്റി നിരവധി സംശയങ്ങൾ ഇപ്പോൾ നിങ്ങളുടെ മനസ്സിലും തോന്നിയിട്ടുണ്ടാവും. അതൊക്കെ തന്നെയാണ് ഇത് കണ്ട ഓരോരുത്തർക്കു തോന്നിയിരിക്കുന്നത്. അത്തരം സംശയങ്ങളാണ് ഇൻ്റർനെറ്റിലും പരക്കുന്നത്. ഇതിലെ ആശയക്കുഴപ്പങ്ങൾ തന്നെയാണ് ഈ പോസ്റ്റ് വെെറലായതിന് പിന്നിലും.
advertisement
നായയ്ക്ക് പുകവലിക്കാനാകുമോ അതോ ഉപഭോക്താക്കളെയാണോ നായ്ക്കൾ എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് എന്നിങ്ങനെ അനേകം സംശയങ്ങളാണ് ഈ ബോർഡിനെ ചുറ്റിപ്പറ്റി ഇൻ്റർനെറ്റിൽ പരക്കുന്നത്. നിയമങ്ങൾ അവ്യക്തമാണെന്ന് നിരവധിയാളുകൾ കമന്റായി കുറിച്ചിട്ടുമുണ്ട്.
"നായകൾക്ക് പ്രവേശനമില്ലെന്ന് തോന്നുന്നു, എന്നാൽ വെെകല്യമുള്ളവരെ സഹായിക്കുന്ന സർവ്വീസ് നായ്ക്കൾക്ക് പ്രവേശനം ലഭിക്കുമെന്നാണ് തോന്നുന്നത് പക്ഷേ അവക്ക് അകത്ത് പുകവലിക്കാൻ കഴിയില്ല," എന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചു.
ഈ സ്ഥാപനം പുകവലിക്കുന്ന നായ്ക്കളെ കണ്ടിട്ടുണ്ടോ എന്നാണ് നിരവധി പേരുടെ ചോദ്യം. ഇത്തരം ഒരു ബോർഡിന് പിന്നിൽ കൗതുകമുണർത്തുന്ന എന്തെങ്കിലും കഥകൾ ഉണ്ടാകുമെന്നാണ് ചിലരുടെ വിലയിരുത്തൽ.
വ്യത്യസ്തമായ ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം വെെറലാകുന്ന ഇന്റർനെറ്റിൽ ആശയക്കുഴപ്പമുണ്ടാക്കുന്നവയും ഒട്ടും കുറവല്ല. അത്തരത്തിലൊന്നാണ് ഇത്. ബഹുജനം പലവിധം എന്നു പറയുന്നതു പോലെ ഇവിടെയും അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും പലതാണ്.
ആർക്കും യാതൊരു വ്യക്തതയും ലഭിച്ചില്ലെങ്കിലും ഇൻ്റർനെറ്റിലെ പ്രധാന ചർച്ചാവിഷയമാണ് ഈ പോസ്റ്റ്. നായ്ക്കളെ ചുറ്റിപ്പറ്റി രസകരമായ പല അഭിപ്രായങ്ങളും കുറിച്ചവരുണ്ട്. എന്തായാലും ഇതിനെകുറിച്ച് യാതൊരു വ്യക്തതയും ആർക്കും ഇതുവരെയും ലഭിച്ചിട്ടില്ല. ഇത് വായിച്ചപ്പോൾ നിങ്ങൾക്ക് മനസിലായത് എന്താണ് എന്തായിരിക്കാം കോസ്റ്റ കോഫി ഉദ്ദേശിച്ചിരിക്കുന്നത്?
കോവിഡ് രൂക്ഷമായിരുന്ന സമയത്ത് വാക്സിനെടുക്കാത്തവർക്ക് മാത്രം ഭക്ഷണം എന്ന ബോർഡ് സ്ഥാപിച്ച ഹോട്ടലിന്റെ വാർത്ത വൈറലായിരുന്നു. ബസിലിക്കോസ് പാസ്ത ഇ വിനോ എന്ന ഇറ്റാലിയൻ റെസ്റ്റോറന്റിന്റെ പുറത്താണ് വാക്സിൻ വിരുദ്ധ സന്ദേശം അടങ്ങുന്ന പോസ്റ്ററുകൾ ഒട്ടിച്ചിരുന്നത്. റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ വാക്സിനേഷൻ എടുത്തിട്ടില്ല എന്നതിന്റെ തെളിവ് നൽകേണ്ടതുണ്ട്. എന്നാൽ ഈ തെളിവ് എന്താണെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ പറയുന്നത് അനുസരിച്ച് യഥാർത്ഥത്തിൽ ഇവിടെ ഭക്ഷണം കഴിക്കുന്നതിന് യാതൊരു തെളിവും ആവശ്യമില്ലെന്നാണ്.
