പ്ലാസ്റ്റിക് ഒഴിവാക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുക, പ്രകൃതിദത്ത കൃഷിരീതികള്‍ ഉപയോഗിക്കുക തുടങ്ങി പരിസ്ഥിതി സംരക്ഷണത്തിനായി പലരും പല തരത്തില്‍ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGA) തൊഴിലാളികള്‍ക്കൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷമായി പഞ്ചായത്ത് കൗണ്‍സില്‍ പ്രസിഡന്റായ സിലംബരശന്‍ 42 ഏക്കര്‍ പൊതുഭൂമി നിരപ്പാക്കി നിരവധി തൈകള്‍ നട്ടു. നാട്ടുകാരും ധര്‍മ്മപുരി ജില്ലാ ഭരണകൂടവും അദ്ദേഹത്തിന് പൂർണ പിന്തുണ നല്‍കിയിരുന്നു.
മാത്രമല്ല, ഈ സ്ഥലത്ത് ധര്‍മ്മപുരി ജില്ലാ ഗ്രാമവികസന ഏജന്‍സി ഒരു അണക്കെട്ടും
advertisement
നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ നട്ടുപിടിപ്പിച്ച തൈകള്‍ നനയ്ക്കാന്‍ അണക്കെട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 2021 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തില്‍ തൈകള്‍ നടുന്ന ജോലികള്‍ പൂര്‍ത്തിയായിരുന്നു. ഇതിനു പുറമേ മൂന്നേക്കര്‍ സ്ഥലത്ത് ഒരു ചെറിയ കൃഷിയിടം കൂടി ഉണ്ട്. മാങ്ങ, പേര, സപ്പോട്ട, ചക്ക, പുളി, തേക്ക്, തെങ്ങ്, മുരിങ്ങ തുടങ്ങിയ 20 ലധികം മരങ്ങളും കൃഷിയിടത്തിലുണ്ട്.
'' റോഡുകളും കുടിവെള്ള സൗകര്യങ്ങളും പോലുള്ള അടിസ്ഥാന ആവശ്യങ്ങളെല്ലാം എന്റെ പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്റെ പഞ്ചായത്ത് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മികച്ച പഞ്ചായത്തായി അംഗീകരിക്കപ്പെടുകയും തമിഴ്നാട് ചീഫ് അച്ചീവ്മെന്റ് അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്,'' അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.
ഈ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന സ്ഥലത്തിന് സമീപം പൊതുകിണറുകള്‍, കുഴല്‍ക്കിണറുകള്‍, ഉയരത്തിലുള്ള വാട്ടര്‍ ടാങ്കുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിലംബരശന്‍ പറഞ്ഞു. ഇവിടെ നിന്ന് വിളവെടുത്ത മാമ്പഴം വിദേശത്ത് കയറ്റി അയച്ചതായും അതില്‍ നിന്ന് ലഭിക്കുന്ന പണം മറ്റ് ചിലവുകളിലേക്കും പഞ്ചായത്ത് ഫണ്ടിലേക്കും നല്‍കിയതായും സിലംബരശന്‍ വ്യക്തമാക്കി.
5000ത്തിലധികം വൃക്ഷതൈകള്‍ നട്ടുപിടിച്ച് കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ നിന്നുള്ള ഇരുപതുകാരനും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഗൂഡനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള ബിഎ വിദ്യാര്‍ത്ഥിയായ ഗിരീഷ് കെ.ആര്‍ 12-ാം വയസ്സ് മുതലാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള യാത്ര ആരംഭിച്ചത്. ഹസ്സന്‍ സിറ്റി, ബെംഗളൂരു, തന്റെ ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധയിനം മരങ്ങള്‍ ഗിരീഷ് ഇതുവരെ നട്ടിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള നിസ്വാര്‍ത്ഥ സേവനത്തിന് ഈ ചെറുപ്പക്കാരന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
