ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെ രക്ഷപ്പെടാൻ അനുവദിക്കാതെ സഹയാത്രികർ തടയുകയും പെട്ടെന്നു തന്നെ പിടികൂടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ടു ചെയ്തു. മോഷ്ടാവ് ട്രെയിനിന് അകത്തേക്ക് കൈ കടത്തിയ ഉടനെ തന്നെ യാത്രക്കാരന്‍ പിടികൂടുകയായിരുന്നു. മറ്റ് യാത്രക്കാരും ഇയാള്‍ക്കൊപ്പം കൂടി. മോഷ്ടാവ് പിടിവിടുവിക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. യാത്രക്കാര്‍ ഇയാളുടെ തലയ്ക്ക് അടി കൊടുക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. ഒടുവില്‍ ഇയാളുടെ കൂട്ടാളികള്‍ ഓടിയെത്തിയാണ് ഇയാളെ മോചിപ്പച്ചത്.
രസകരമായ കമന്റുകളാണ് സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയ്ക്ക് ലഭിക്കുന്നത്. ബിഹാര്‍ തുടക്കക്കാര്‍ക്കു പറ്റിയ ഇടമല്ലെന്ന് ഒരാള്‍ പറഞ്ഞു. അതേസമയം, ഇത് ബിഹാറാണെന്നും ഇവിടെ എല്ലാം സാധ്യമാണെന്നും മറ്റൊരാള്‍ പറഞ്ഞു. മുമ്പും ഇതിന് സമാനമായ സംഭവം സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ട്രെയിന്‍ നിര്‍ത്തുന്നതിനിടെ മോഷ്ടാവ് ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ യാത്രക്കാര്‍ ഇയാളുടെ കൈയ്യില്‍ പിടിച്ചുവെയ്ക്കുകയും ഏകദേശം 10 കിലോമീറ്റര്‍ ദൂരം വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു.