അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്നും വിരമിച്ച സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം തങ്ങിയതുൾപ്പെടെയുള്ള ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് കരിയർ അവസാനിപ്പിച്ചിരിക്കുന്നത്.
2024ൽ ബോയിംഗിന്റെ പുതിയ സ്റ്റാർലൈനർ ക്രൂ കാപ്‌സ്യൂളിൽ യാത്ര ചെയ്ത ആദ്യ ബഹിരാകാശ യാത്രികരിൽ ഒരാളായിരുന്നു സുനിത വില്യംസ്. എന്നാൽ ബഹിരാകാശ പേടകത്തിലെ സാങ്കേതിക തകരാർ കാരണം ഒരാഴ്ചത്തെ ദൗത്യം അപ്രതീക്ഷിതമായി ഒമ്പത് മാസത്തിലധികം നീണ്ടുനിന്നു.
ഗുജറാത്തിലെ തന്റെ പൂർവ്വിക വേരുകളെ കുറിച്ചും പിതാവ് ദീപക് പാണ്ഡ്യയുമായുള്ള ബന്ധത്തെ കുറിച്ചും സുനിത പലപ്പോഴും സംസാരിച്ചു കേട്ടിട്ടുണ്ട്. ബഹിരാകാശത്ത് ആയിരുന്നപ്പോൾ അച്ഛൻ ജനിച്ചുവളർന്ന സ്ഥലത്തെ കുറിച്ചും ജീവിതത്തിൽ അദ്ദേഹത്തിന്റെ സ്വാധീനത്തെ കുറിച്ചുമുള്ള ചിന്തകൾ എങ്ങനെയാണ് തനിക്ക് ആശ്വാസം നൽകിയതെന്ന് സുനിത വില്യംസ് തുറന്നുപറഞ്ഞിട്ടുണ്ട്.
advertisement
ആരാണ് ദീപക് പാണ്ഡ്യ ?
സുനിത വില്യംസിന്റെ പേരിനൊപ്പം തന്നെ നമുക്ക് സുപരിചിതമായ പേരാണ് അവരുടെ പിതാവ് ദീപക് പാണ്ഡ്യയുടേതും. സുനിതയെ ആകാശത്തോളം ഉയരത്തിൽ സ്വപ്‌നം കാണാനും അത് യാഥാർത്ഥ്യമാക്കാനും പിന്നിൽ നിന്ന് തുണച്ച അവരുടെ പിതാവ്. ഗുജറാത്തിലെ ജുലാസൻ എന്ന പ്രദേശത്താണ് ദീപക് പാണ്ഡ്യ ജനിച്ചുവളർന്നത്. 1953ൽ അദ്ദേഹം ഗുജറാത്ത് സർവകലാശാലയിൽ നിന്നും ഇന്റർമീഡിയറ്റ് സയൻസ് പൂർത്തിയാക്കി.
തുടർന്ന് 1957ൽ മെഡിസിനിൽ ബിരുദാനന്തര ബിരുദം (എംഡി) നേടി. തുടർന്ന് ഉന്നത മെഡിക്കൽ വിദ്യാഭ്യാസത്തിനായി അദ്ദേഹം യുഎസിലേക്ക് പോയി. 1964ൽ കേസ് വെസ്‌റ്റേൺ റിസർവ് സർവകലാശാലയിലെ അനാട്ടമി വിഭാഗത്തിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ചേർന്നു. പിന്നീട് യുഎസിലുടനീളം നിരവധി പ്രശസ്ത സ്ഥാപനങ്ങളിൽ ജോലി ചെയ്തു. അമേരിക്കയിലെ ആദ്യ വർഷങ്ങളിലാണ് പാണ്ഡ്യ സ്ലോവേനിയൻ അമേരിക്കൻ വംശജയായ ഉർസുലിൻ ബോണി സലോക്കറിനെ പരിചയപ്പെട്ടത്. പിന്നീട് ഇവർ വിവാഹിതരായി.
ന്യൂറോ സയന്റിസ്റ്റും ഡോക്ടറുമായ പാണ്ഡ്യയുടെയും സലോക്കറിന്റെയും മൂന്ന് മക്കളിൽ ഏറ്റവും ഇളയവൾ ആയിരുന്നു സുനിത. വാരാന്ത്യങ്ങളിൽ അച്ഛനോടൊപ്പം ലബോറട്ടറിയിൽ പോകാൻ എല്ലാവർക്കും അവസരം ലഭിച്ചിരുന്നതായി സുനിത ഡൽഹിയിൽ പറഞ്ഞു. ഏറ്റവും ഇളയ കുട്ടിയായിരുന്നതിനാൽ അച്ഛനോടൊപ്പം കൂടുതൽ സമയം പേകാനും അദ്ദേഹം ചെയ്യുന്നത് കാണാനും കഴിഞ്ഞിരുന്നുവെന്നും സുനിത പറഞ്ഞു.
ന്യൂറോ സയൻസിൽ ഗവേഷണം നടത്തുകയായിരുന്നു പാണ്ഡ്യ. ഡൈനിംഗ് ടേബിളിൽ തലച്ചോറിന്റെ ചിത്രങ്ങൾ വരച്ച വിചിത്രമായ കുടുംബങ്ങളിൽ ഒന്നാണ് തന്റേതെന്നും സുനിത വില്യംസ് പറഞ്ഞു. പിതാവ് എപ്പോഴും തലച്ചോറിന്റെ ചിത്രങ്ങൾ വരയ്ക്കുകയും ന്യൂറോണുകളെ കുറിച്ച് പഠനം നടത്തുകയും ചെയ്തിരുന്നുവെന്നും അച്ഛൻ ഒരു അദ്ഭുതമായിരുന്നുവെന്നും അവർ പറഞ്ഞു.
ബഹിരാകാശമാണ് തന്റെ പ്രിയപ്പെട്ട ഇടമെന്നും സുനിത പറഞ്ഞു. തന്നെ അറിയാവുന്ന ആർക്കും ഇതറിയാമെന്നും നാസ ഇറക്കിയ പത്രക്കുറിപ്പിൽ അവർ വ്യക്തമാക്കി. ബഹിരാകാശ രംഗത്ത് പ്രവർത്തിക്കാൻ കഴിഞ്ഞതും മൂന്ന് തവണ ബഹിരാകാശത്ത് പറക്കാൻ അവസരം ലഭിച്ചതും അവിശ്വസനീയമായ ബഹുമതിയാണെന്നും സുനിത പറയുന്നു.
'നാസയിൽ എനിക്ക് 27 വർഷത്തെ അത്ഭുതകരമായ കരിയർ ഉണ്ടായിരുന്നു. അത് പ്രധാനമായും എന്റെ സഹപ്രവർത്തകരിൽ നിന്ന് എനിക്ക് ലഭിച്ച അത്ഭുതകരമായ സ്‌നേഹവും പിന്തുണയും കൊണ്ടാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം, ആളുകൾ, എഞ്ചിനീയറിംഗ്, ശാസ്ത്രം എന്നിവ ശരിക്കും അത്ഭുതകരമാണ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള പര്യവേക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങൾ സാധ്യമാക്കാനും കഴിഞ്ഞു. ഞങ്ങൾ സ്ഥാപിച്ച അടിത്തറ ഈ ധീരമായ ചുവടുവയ്പ്പുകൾ കുറച്ചുകൂടി എളുപ്പമാക്കിയിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നാസയും അതിന്റെ പങ്കാളിത്ത ഏജൻസികളും ഈ അടുത്ത ഘട്ടങ്ങൾ എടുക്കുമ്പോൾ ഞാൻ വളരെ ആവേശത്തിലാണ്. ഏജൻസി ചരിത്രം സൃഷ്ടിക്കുന്നത് വേഗത്തിൽ കാണാൻ ആഗ്രഹിക്കുന്നു', സുനിത വില്യംസ് പറഞ്ഞു.
608 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചുവെന്ന് നാസ പറയുന്നു. ഇത് ഏതൊരു നാസ ബഹിരാകാശയാത്രികനും ലഭിക്കുന്ന രണ്ടാമത്തെ ദൈർഘ്യമേറിയ സമയമാണ്. അവർ ഒമ്പത് ബഹിരാകാശ നടത്തങ്ങൾ നടത്തി. ഇത് ബഹിരാകാശ പേടകത്തിന് പുറത്ത് 62 മണിക്കൂറിലധികം സമയം ചെലവഴിക്കുന്നതിന് തുല്യമാണ്. ബഹിരാകാശത്ത് ഫുൾ മാരത്തൺ ഓടിയും സുനിത വില്യംസ് ചരിത്രം സൃഷ്ടിച്ചു.
സുനിത വില്യംസ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത് 2006ൽ സ്‌പേസ് ഷട്ടിൽ ഡിസ്‌കവറിയിൽ ആയിരുന്നു. പിന്നീട് പര്യവേഷണം 33ൽ ഐഎസ്എസിന്റെ കമാൻഡറായി. 20242025ൽ ഏറ്റവും ഒടുവിലത്തെ ദൗത്യം ബോയിംഗ് സ്റ്റാർലൈനറിലും സ്‌പേസ് എക്‌സ് ക്രൂ 9ലുമായിരുന്നു. അവിടെ അവർ പര്യവേഷണം 72ന് നേതൃത്വം നൽകി.
