കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ നാലുപേര്‍ മാത്രമാണ് ഇത്തവണ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. രാഹുൽ ഗാന്ധി ഉൾപ്പെടെ 14 പേർ ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി. ആദ്യം സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിലായിരുന്നു സത്യവാചകം ചൊല്ലിയത്. ഹിന്ദിക്ക് പകരം മാതൃഭാഷയായ മലയാളത്തിൽ തന്നെ സത്യവാചകം ചൊല്ലമായിരുന്നില്ലേ എന്ന് സോണിയാ ഗാന്ധി കൊടിക്കുന്നിലിനോട് ശാസനാരൂപത്തിൽ ചോദിക്കുകയും ചെയ്തു. സോണിയയുടെ അതൃപ്തിയെ തുടർന്ന് ഹിന്ദിയിൽ സത്യവാചകം ചൊല്ലാൻ തയാറെടുത്തിരുന്ന രാജ്മോഹൻ ഉണ്ണിത്താനും വി കെ ശ്രീകണ്ഠനും സത്യപ്രതിജ്ഞ മലയാളത്തിലാക്കി. എ എം ആരിഫും എം കെ രാഘവനുമാണ് മലയാളത്തിൽ സത്യവാചകം ചൊല്ലിയ മറ്റ് രണ്ടുപേർ.
advertisement
ഉത്തരേന്ത്യയിൽ നിന്നുള്ള എംപിമാർ ഹിന്ദിയിലും തമിഴ്നാട്ടിൽ നിന്നുള്ള എംപിമാർ തമിഴിലും ലോക്സഭയിൽ സംസാരിക്കുമ്പോൾ മലയാളി എംപിമാർ മാത്രം എന്തിന് അറിയാത്ത ഭാഷയില്‍ തപ്പിത്തടയുന്നുവെന്ന ചോദ്യമാണുയരുന്നത്. തമിഴും മലയാളവും ഉൾപ്പെടെ ഏതു ഭാഷയിൽ സംസാ രിച്ചാലും പരിഭാഷപ്പെടുത്താനുള്ള സംവിധാനം പാർലമെന്റിലുണ്ടെന്നിരിക്കെ നമ്മുടെ ജനപ്രതിനിധികൾ എന്തിനാണ് വഴക്കമില്ലാത്ത ഭാഷ കൈകാര്യം ചെയ്ത് കുഴപ്പത്തിൽ ചാടുന്നത് എന്ന ചർച്ചകൾ സജീവമായി കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള ലോക്സഭാ അംഗങ്ങൾ മലയാളത്തിൽ സംസാരിച്ചുകൂടെ എന്ന ചോദ്യമുയർത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ഗോപാലകൃഷ്ണനും രംഗത്തെത്തി. മലയാളമെന്ന ഉന്നത ഭാഷ പറയാമെന്നിരിക്കെ എന്തിനാണ് ഈ ദഹനക്കേടിന്റെ ഏമ്പക്കങ്ങളെന്നാണ് ഗോപാലകൃഷ്ണൻ ചോദിക്കുന്നത്. ഉത്തരേന്ത്യക്കാർ തെളിവെള്ളം പോലെ അവരുടെ ഹിന്ദിയും തമിഴന്മാർ അഴകാന തമിഴും പറയുമ്പോൾ നാം എന്തിനാണ് ഈ ഇംഗ്ലീഷ് പ്രേമം ഉയർത്തുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.
എസ് ഗോപാലകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ-
മലയാളിയുടെ അപകർഷതകൾ
കേരളത്തിൽ നിന്നുള്ള ഒരു എം പി എഴുതിത്തയ്യാറാക്കിയ ഇംഗ്ലീഷിലുള്ള കന്നിപ്രസംഗത്തിൽ Constitution എന്നത് concentration എന്ന് വായിച്ചു കേട്ടു. Constipation എന്നായിരുന്നു യഥാർത്ഥത്തിൽ വായിക്കേണ്ടിയിരുന്നത്. കക്ഷിരാഷട്രീയ ഭേദമില്ലാതെ മലയാളി MP മാർക്കുള്ള ഒരു പ്രശ്നമാണ് അറിയാത്ത ഭാഷയിൽ നിയമനിർമ്മാണ സഭയിൽ തട്ടി വീഴുക എന്നത്. ഇംഗ്ലീഷിൽ സംസാരിച്ച് കേരളത്തിലെ വോട്ടർമാരെ വിസ്മയിപ്പിക്കേണ്ട ആവശ്യമില്ല. രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയിൽ മലയാളമെന്ന ഉന്നത ഭാഷ പറയാമെന്നിരിക്കെ എന്തിനാണ് ഈ ദഹനക്കേടിന്റെ ഏമ്പക്കങ്ങൾ? ഉത്തരേന്ത്യക്കാർ തെളിവെള്ളം പോലെ അവരുടെ ഹിന്ദിയും തമിഴന്മാർ അഴകാന തമിഴും പറയുമ്പോൾ നാമെന്തിനാണ്, ആരെ കാണിക്കാനാണ്, ഈ ഇംഗ്ലീഷ് പ്രേമം ഉയർത്തുന്നത്? മലയാളി എം പിമാരുടെ രാഷ്ട്രീയ- സാമൂഹ്യ ബോധ്യങ്ങൾ പ്രതിഫലിക്കണമെങ്കിൽ ഇംഗ്ലീഷ് അറിയാമെന്ന് കാണിക്കാനുള്ള വ്യഗ്രത അവർ ഒഴിവാക്കണം. അറിയാവുന്നതേ പറയാവൂ...എഴുത്തച്ഛനും കുമാരനാശാനും ഉണ്ടായ ഭാഷയാണ്.. നാണക്കേടല്ല, അഭിമാനമാണത്.
