അമേരിക്കൻ ഫുട്ബോൾ ഗെയിമായ ഫിയസ്റ്റ ബൗൾ പ്രക്ഷേപണത്തിനിടെയുള്ള ഒരു ചർച്ചയ്ക്കിടെ, ഇ.എസ്.പി.എൻ. ഫുട്ബോൾ അനലിസ്റ്റായ റോബർട്ട് ഗ്രിഫിന്റെ ഫോണിലേക്ക് ഒരു കോൾ. ലൈവ് കവറേജെണെന്ന് മറന്ന് ഗ്രിഫിൻ ആ കോളെടുത്തു. പിന്നിട് സംഭവിച്ചത് കണ്ടാൽ സന്തോഷം കൊണ്ടു പൊട്ടിചിരിക്കും. ലോകം മുഴുവൻ ലൈവായി കാണുന്ന പരിപാടിക്കിടെ, ഉത്തരവാദിത്വമില്ലാതെ ഫോണെടുത്ത ഗ്രിഫിന്റെ നടപടിയിൽ സഹപ്രവർത്തകർക്ക് ആദ്യം അമർഷം തോന്നി. കോൾ അവസാനിച്ച ഉടനെത്തന്നെ സഹപ്രവർത്തകരോടായി ഗ്രിഫിൻ പറഞ്ഞു: ‘ഞാൻ പോവുന്നു. ഭാര്യയെ ലേബർ റൂമിൽ കൊണ്ടുപോയിരിക്കുകയാണ്. പിന്നെക്കാണാം, ഗയ്സ്..’ ഇതോടെ സഹപ്രവർത്തകരുടെ അമർഷം മാറി. പകരം ഗ്രിഫിന്റെ സന്തോഷത്തിനൊപ്പം ചേർന്നു. കെട്ടിപ്പിടിച്ചാണ് അവർ ഗ്രിഫിനെ യാത്രയാക്കിയത്. ഡിസംബര്‍ 31-നായിരുന്നു സംഭവം.
advertisement
ഗര്‍ഭിണിയായ ഭാര്യ ഗ്രെറ്റെയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു ഗ്രിഫിന് മറുതലക്കല്‍നിന്ന് ലഭിച്ച ഫോണ്‍ സന്ദേശം. കേട്ടയുടനെ ഗ്രിഫിന്‍ വീട്ടിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ ‘കാത്തിരിക്കു കുഞ്ഞേ, അച്ഛന്‍ വരുന്നു’ എന്ന ട്വീറ്റും പങ്കുവെച്ചു.
ഗ്രിഫിന് ആശുപത്രിയില്‍ എത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ പ്രസവമുണ്ടായില്ല. തുടര്‍ന്ന് അദ്ദേഹം എഴുതി: സമയത്തുതന്നെ ഞാന്‍ സ്ഥലത്തെത്തി. പക്ഷേ, പുറത്ത് വരാന്‍ സമയമായിട്ടില്ലെന്ന് ഞങ്ങളുടെ കുഞ്ഞ് തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതോടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും 2023 ഞങ്ങള്‍ ആഘോഷിച്ചു. പുതുവര്‍ഷമായിട്ട് തന്റെ അച്ഛനും അമ്മയും രണ്ടിടങ്ങളിലായിരിക്കരുതെന്ന് കുഞ്ഞ് കരുതിക്കാണണം. കൂടാതെ ദൈവവും തീരുമാനിച്ചിരുന്നു, ഞാനെവിടെയായിരിക്കണമെന്ന്.’
ഇതിനു പിന്നാലെ ഭാര്യ ഗ്രെറ്റെയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ സ്‌റ്റോറിയുമെത്തി. ഗ്രിഫിനെ ഞങ്ങള്‍ വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുന്നുവെന്നും മറ്റൊരു ബൗള്‍ ഗെയിമിനായി അദ്ദേഹത്തെ ഇറക്കിവിടുകയാണെന്നും പറഞ്ഞുള്ള സ്റ്റോറിയായിരുന്നു അത്. വിളിച്ചപ്പോള്‍ തന്നെ ഓടിയെത്തിയ ഭര്‍ത്താവിന് നന്ദിയറിയിക്കാനും ഗ്രെറ്റെ മറന്നില്ല.