അഹമ്മദ് എന്നായിരുന്നു ജ്യോത്സ്യന്റെ പേര്. ഇയാൾക്ക് അബ്ദുൾ, ലിയാക്കത്തുള്ള എന്നിങ്ങനെ രണ്ട് സഹായികളുമുണ്ടായിരുന്നു. മുൻ കാമുകനു നേരെ ദുർമന്ത്രവാദം നടത്താമെന്ന് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. കാമുകനും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഇതിലൂടെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നായിരുന്നു അവകാശവാദം. ഇതിനായി ചില ആചാരങ്ങൾ നടത്തേണ്ടതുണ്ടെന്നും ഇതിനായി 501 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തുടക്കം.
advertisement
ആവശ്യപ്പെട്ട പണം യുവതി ഓൺലൈനായി നൽകി. ശേഷം ഇയാൾ യുവതിയോട് സ്വന്തം ഫോട്ടോയ്ക്കൊപ്പം സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ചിത്രങ്ങൾ ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് വലിയ തുക ആവശ്യപ്പെട്ടത്. മുൻ കാമുകന്റെ കുടുംബത്തിന്റെ പിന്തുണ ലഭിക്കാനായി അവർക്കു നേരേയും മന്ത്രവാദം പ്രയോഗിക്കണമെന്ന് നിർദേശിച്ചു. ഇങ്ങനെ പല ആവശ്യങ്ങൾ പറഞ്ഞ് ഏകദേശം 4.1 ലക്ഷം രൂപ മന്ത്രവാദിയും കൂട്ടരും യുവതിയിൽ നിന്ന് കൈപറ്റി.
ഇതിനു പിന്നാലെ 1.7 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ യുവതി പണം നൽകാൻ വിസമ്മതിച്ചു. ഇതോടെ കാമുകനുമൊത്തുള്ള ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി വീണ്ടും പണം കൈമാറുകയായിരുന്നു.
മകളുടെ അക്കൗണ്ടിൽ നിന്നും വലിയ തുക നഷ്ടമായത് ശ്രദ്ധയിൽപെട്ടതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ അഹമ്മദിന്റെ സഹായി ലിയാക്കത്തിന്റെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടെത്തി. എന്നാൽ, ദുർമന്ത്രവാദം ചെയ്യാൻ യുവതി നിർബന്ധിക്കുകയായിരുന്നുവെന്നും പണം തിരികേ നൽകാമെന്നുമായിരുന്നു അഹമ്മദിന്റെ പ്രതികരണം. പക്ഷേ, ഇതിനു ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് പറയുന്നു.