2021 ജൂലായിലാണ് സംഭവം നടക്കുന്നത്. വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ യുവതി വിമാനത്തിനുള്ളില്‍ അച്ചടക്കമില്ലാതെ പെരുമാറാന്‍ തുടങ്ങി. അപരിചിതനായ സഹയാത്രികനെ യുവതി കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചു. എന്നാല്‍, അദ്ദേഹം വിസമ്മതിച്ചപ്പോള്‍ യുവതി അക്രമാസക്തമാകുകയും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
അനുചിതമായ ഇവരുടെ പെരുമാറ്റത്തില്‍ ഞെട്ടിപ്പോയ യാത്രക്കാരന്‍ വിമാനത്തിലെ ക്രൂ അംഗങ്ങളുടെ സഹായം തേടി. യുവതിയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ട ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ അവരുടെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍, കാര്യങ്ങള്‍ ശാന്തമാകുന്നതിന് പകരം യുവതി കൂടുതല്‍ പ്രകോപിതയായി. അവര്‍ ആളുകളോട് ആക്രോശിക്കുകയും വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
advertisement
സീറ്റില്‍ നിന്ന് എഴുന്നേറ്റ യുവതി വിമാനത്തില്‍ നടക്കാന്‍ ശ്രമിച്ചു. ഇതോടെ കാര്യങ്ങള്‍ കൂടുതൽ വഷളായി. ഇതോടെ പൈലറ്റ് അറ്റ്‌ലാന്റ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) നിന്ന് സുരക്ഷാ സഹായം തേടി. എന്നാല്‍ അക്രമാസക്തയായ യുവതി കൂടുതല്‍ പ്രകോപിതയാകുകയും സമീപത്തുള്ള മറ്റൊരു സഹയാത്രികനെ ആക്രമിക്കുകയും ചെയ്തു. യുവതി അയാളെ ആവര്‍ത്തിച്ച് കടിക്കുകയായിരുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. ഇത് വിമാനയാത്രക്കാരെ മുഴുവനും പരിഭ്രാന്തിയിലാക്കി.
പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ജീവനക്കാര്‍ ഇടപ്പെട്ട് യുവതിയെ തടയുകയും വിമാനത്തിന്റെ പിന്‍ഭാഗത്തെ സീറ്റിലേക്ക് മാറ്റുകയും ചെയ്തു.
മൂന്ന് മണിക്കൂര്‍ നീണ്ട സംഘര്‍ഷഭരിതമായ പറക്കലിനൊടുവില്‍ വിമാനം അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സംഭവത്തെ കുറിച്ച് അന്വേഷിച്ച എഫ്എഎ യുവതിയുടേത് വിമാന സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്ന പ്രവൃത്തികളാണെന്ന നിഗമനത്തിലെത്തി.
വിമാനയാത്രയില്‍ പാലിക്കേണ്ട ക്രൂ നിര്‍ദേശങ്ങള്‍ അവഗണിക്കുക, സഹയാത്രികനെ ശാരീരികമായി ആക്രമിക്കുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള അച്ചടക്കലംഘനത്തിനും അനുചിതമായ പെരുമാറ്റത്തിനും എഫ്എഎ യുവതിക്ക് റെക്കോര്‍ഡ് പിഴ ചുമത്തി. 77,272 ഡോളറാണ് പിഴ ചുമത്തിയത്. ഇത് ഏകദേശം 64 ലക്ഷം ഇന്ത്യന്‍ രൂപ വരും. യുഎസിന്റെ വ്യോമയാന ചരിത്രത്തില്‍ ഒരു യാത്രക്കാരന് ചുമത്തുന്ന ഏറ്റവും കൂടിയ പിഴയാണിത്. വിമാനത്തിലെ മോശം പെരുമാറ്റങ്ങള്‍ക്കുള്ള അനന്തരഫലങ്ങളെ കുറിച്ച് ശക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.