കഠിനമായ വേദനയും തലകറക്കവും കാരണം കഴിഞ്ഞ മൂന്ന് മാസമായി മാസം ഒരു ദിവസം വീതം യുവതി സിക്ക് ലീവ് എടുത്തിരുന്നു. മെഡിക്കൽ കാരണങ്ങൾ കൃത്യമായി ഇമെയിൽ വഴി അറിയിച്ചിട്ടും മാനേജർ യുവതിയെ ഓഫീസിലേക്ക് വിളിപ്പിക്കുകയും "എന്റെ ഭാര്യയ്ക്കും പിരീഡ്‌സ് വരാറുണ്ട്, പക്ഷേ അവൾ ജോലിക്ക് വരാറുണ്ട്" എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.
വേദന സഹിക്കാനുള്ള ശേഷി ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്ന് യുവതി വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, "വേദന സഹിക്കാനുള്ള ശേഷി വർധിപ്പിക്കുകയാണ് വേണ്ടത്" എന്നായിരുന്നു മാനേജരുടെ മറുപടി. ഇത് തന്നെ ഞെട്ടിച്ചുവെന്ന് യുവതി കുറിപ്പിൽ പറയുന്നു.
advertisement
യുവതിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ മാനേജർക്കെതിരെ രംഗത്തെത്തി. ഇത് അങ്ങേയറ്റം പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റമാണെന്നും, പോഷ് (PoSH) നിയമപ്രകാരം പരാതി നൽകണമെന്നും പലരും നിർദേശിച്ചു. മറ്റൊരാളുടെ ശാരീരിക അവസ്ഥയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
അധിക്ഷേപത്തിന് പിന്നാലെ താൻ ജോലി രാജിവെച്ചതായി യുവതി അറിയിച്ചു. സ്വന്തം പിതാവിന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന മാനേജർ, തന്റെ സെറ്റിൽമെന്റ് തുകയിൽ നിന്ന് കോഴ്സ് ഫീസ് എന്ന പേരിൽ പണം പിടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ആർത്തവ ആരോഗ്യം, തൊഴിലിടങ്ങളിലെ സഹാനുഭൂതി എന്നിവയെക്കുറിച്ച് വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.
