മികച്ച തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസ സാധ്യതകള്‍ എന്നിവ കാരണം കാനഡയിലെത്തുന്ന പഞ്ചാബിൽ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്.ഖല്‍സ വോക്‌സിന്റെ കണക്കനുസരിച്ച 2022ലെ ഇമിഗ്രേഷന്‍ റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ റിപ്പോര്‍ട്ട് അനുസരിച്ച് 226450 വിസയാണ് ഇക്കാലയളവില്‍ കാനഡ അനുവദിച്ചത്. ഇതില്‍ 1.36 ലക്ഷം വിദ്യാര്‍ത്ഥികളും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു. രണ്ടോ മൂന്നോ വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്കായി കാനഡയിലേക്ക് എത്തിയവരാണിവര്‍.
നിലവിലെ കണക്കുകള്‍ പ്രകാരം 3.4 ലക്ഷം പഞ്ചാബി വിദ്യാര്‍ത്ഥികളാണ് കാനഡയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. കാനഡയിൽ എത്തുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികളില്‍ 60 ശതമാനം പേരും പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് ഖല്‍സ വോക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 1.36 ലക്ഷം പഞ്ചാബി വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്ക് എത്തി. 17000 കനേഡിയന്‍ ഡോളറാണ് ഇവര്‍ ഓരോരുത്തര്‍ക്കും അടയ്‌ക്കേണ്ടി വന്നതെന്ന് അസോസിയേഷന്‍ ഓഫ് കണ്‍സള്‍ട്ടന്റ്‌സ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് ചെയര്‍മാന്‍ കമല്‍ ഭുംല പറഞ്ഞു.
അതേസമയം പഞ്ചാബില്‍ നിന്ന് കാനഡയിലേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്ന നിരവധി ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിത്തരാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ചില ഏജന്‍സികള്‍ കബളിപ്പിക്കാറുണ്ട്. ഇങ്ങനെ സ്റ്റുഡന്റ് വിസയിലെത്തിയ നിരവധി വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ കുടുങ്ങിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇക്കാര്യം കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചത്.
വിവിധ കോളേജുകളില്‍ നിന്നുള്ള പ്രവേശന രേഖകളുമായി കാനഡയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, തങ്ങളെ വ്യാജ രേഖകള്‍ നല്‍കി ഏജന്റ് വഞ്ചിച്ചതാണെന്ന് പരാതിയുയര്‍ത്തിയിരുന്നു. ഇവര്‍ക്ക് കനേഡിയന്‍ സര്‍ക്കാരിന്റെ സ്റ്റേ ഉത്തരവും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന പുറത്തു വരുന്നത്.
വിദ്യാര്‍ത്ഥികള്‍ തട്ടിപ്പില്‍ അകപ്പെട്ടു പോയതാണെന്നും, മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും കാണിച്ച് ഇന്ത്യ കാനഡയുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സൂചിപ്പിച്ചിരുന്നു.
700 വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കിയേക്കും എന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇവരില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പഞ്ചാബ് സ്വദേശികളാണ്. പഞ്ചാബില്‍ നിന്നുള്ള പന്ത്രണ്ടു വിദ്യാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ പ്രതിഷേധ നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ ഏജന്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ജലന്ധറില്‍ പ്രവര്‍ത്തിക്കുന്ന ഇഎംഎസ്എ എജ്യൂക്കേഷന്‍ ആന്‍ഡ് മൈഗ്രേഷന്‍ സര്‍വീസസ് ഓസ്ട്രേലിയ എന്ന സ്ഥാപനത്തിലെ ബ്രിജേഷ് മിശ്ര എന്ന ഏജന്റാണ് ഇവരില്‍ ഭൂരിഭാഗം പേരെയും കബളിപ്പിച്ചിരിക്കുന്നത്. തട്ടിപ്പിനിരയായ 700 പേരും കനേഡിയന്‍ അധികൃതരുടെ കര്‍ശന നിരീക്ഷണത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.