”സര്‍ക്കാര്‍/സര്‍ക്കാര്‍-എയ്ഡഡ് എലിമെന്ററി, സെക്കന്‍ഡറി/ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഡിപ്പാര്‍ട്ട്മെന്റല്‍ ഓര്‍ഡര്‍ മെമ്മോറാണ്ടം നമ്പര്‍ 2112 പ്രകാരം 29.08.2023 പുറത്തിറക്കിയ പുതിയ അവധി കലണ്ടര്‍ ഉടനടി റദ്ദാക്കുന്നു”, എന്ന് സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു.
23 അവധി എന്നത് 11 ആയി വെട്ടിക്കുറച്ചതായി ബീഹാര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് സംസ്ഥാനത്തെ അധ്യാപകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. നേരത്തെ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, അക്കാദമിക് രംഗത്തുണ്ടാകുന്ന നഷ്ടം നികത്താന്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള അവധികള്‍ വെട്ടിക്കുറച്ചിരുന്നു.
advertisement
ഓഗസ്റ്റ് 29ന് പുറത്തിറക്കിയ പുതിയ ഉത്തരവിനെതിരെ രൂക്ഷമായിട്ടാണ് അധ്യാപകര്‍ പ്രതികരിച്ചത്. അധ്യാപകരുടെ അവധി വെട്ടിക്കുറച്ചതുള്‍പ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഭരണകൂടം ഏര്‍പ്പെടുത്തിയ നടപടികള്‍ക്കെതിരെ നിരവധി അധ്യാപക സംഘടനകള്‍ സെപ്റ്റംബര്‍ 5 മുതല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ സ്‌കൂളുകളില്‍ അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയിരുന്നത്. വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. കെ പഥക്കിനെ ചില അധ്യാപകര്‍ വെല്ലുവിളിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബര്‍ നാലിന് ബീഹാര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ എംപിയുമായ ശത്രുഘ്‌നന്‍ പ്രസാദ് സിംഗ്, അധ്യാപക പ്രതിനിധികളായ സഞ്ജയ് കുമാര്‍, സഞ്ജീവ് കുമാര്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.
രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ഉത്തരവാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിനുള്ള വ്യത്യസ്തമായ പരസ്യമാണ് ആദ്യം പിന്‍വലിച്ച ഉത്തരവ്. മുഖ്യമന്ത്രി കുമാര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര നാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇത് പിന്‍വലിച്ചത്.
‘ഞങ്ങള്‍ (അധ്യാപകര്‍) വര്‍ഷത്തില്‍ 252 ദിവസം ജോലി ചെയ്യുന്നുണ്ട്, വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത് 220 ദിവസങ്ങള്‍ മാത്രമാണ്. ഇക്കാര്യം അറിഞ്ഞിട്ടും വകുപ്പ് അധ്യാപകരുടെ അവധികളുടെ എണ്ണം കുറച്ചു. വകുപ്പിന്റെ തീരുമാനത്തിനെതിരെ സംസാരിച്ച അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുകയും ചിലരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു’ , ടീച്ചര്‍ അസോസിയേഷന്‍ ബിഹാര്‍ പ്രസിഡന്റ് കേശവ് കുമാര്‍ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
രക്ഷാബന്ധന്‍, ദസറ, ദീപാവലി, ഛാത്ത് പൂജ തുടങ്ങിയ അവധി ദിനങ്ങളിലെ അവധി പിന്‍വലിച്ചതിന് ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
ഒരു അധ്യയന വര്‍ഷത്തില്‍ 220 അക്കാദമിക് ദിവസങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്നും, തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍, അവധി, വെള്ളപ്പൊക്കം, മറ്റ് ആശങ്കകള്‍ എന്നിവ കണക്കിലെടുത്താണ് പുതിയ അക്കാദമിക് കലണ്ടര്‍ പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതിയ കലണ്ടര്‍ അനുസരിച്ച്, നവംബര്‍ 12 ന് ദീപാവലിക്കും, നവംബര്‍ 15 ന് ചിത്രഗുപ്ത പൂജയ്ക്കും നവംബര്‍ 19, 20 തീയതികളില്‍ ഛത്ത് പൂജയ്ക്കും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.