പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍ഇപി) ശുപാര്‍ശകളെത്തുടര്‍ന്നാണ് പത്താം ക്ലാസ് ബോര്‍ഡ് എക്‌സാം ഒരു അധ്യായന വര്‍ഷത്തില്‍ രണ്ടുതവണ നടത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍) പുറത്തിറക്കിയത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യായന വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് എക്‌സാം എഴുതാന്‍ അനുവാദം ഉണ്ടാകും. ഒരു മെയിന്‍ പരീക്ഷയും. ആവശ്യമെങ്കില്‍ സ്കോർ മെച്ചപ്പെടുത്തലിനായാണ് രണ്ടാം ഘട്ടമെന്നും സിബിഎസ്ഇ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
പുതിയ രീതി പ്രകാരം ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷകള്‍ എന്നിവയില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ടാകും. ഫെബ്രുവരിയില്‍ നടത്തുന്ന ഒന്നാം ഘട്ട പരീക്ഷയില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി മൂന്നോ അതിലധികമോ വിഷയങ്ങള്‍ എഴുതിയില്ലെങ്കില്‍ രണ്ടാം ഘട്ടം മേയില്‍ നടക്കുമ്പോള്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. അത്തരം വിദ്യാര്‍ത്ഥികളെ 'എസന്‍ഷ്യല്‍ റിപ്പീറ്റ്' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. തൊട്ടടുത്ത വര്‍ഷം നടത്തുന്ന മെയിന്‍ പരീക്ഷയില്‍ മാത്രമേ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കൂ.
advertisement
ഫെബ്രുവരിയില്‍ നടക്കുന്ന ആദ്യ ഘട്ടത്തിന്റെ പരീക്ഷാഫലം ഏപ്രിലിലും മേയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തിന്റെ പരീക്ഷാഫലം ജൂണിലും ആയിരിക്കും പ്രസിദ്ധീകരിക്കുകയെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു. സിബിഎസ്ഇ അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ശൈത്യകാലം നേരിടുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് രണ്ട് ഘട്ടങ്ങളിലും പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കും. എന്നാൽ, ഒരു അധ്യായന വര്‍ഷത്തില്‍ ഒരു തവണ മാത്രമായിരിക്കും എല്ലാ സ്കൂളുകളിലും ഇന്റേണല്‍ അസസ്‌മെന്റ്.
പുതിയ നയം നടപ്പാക്കുന്നതിന് മുന്നോടിയായി പൊതുജന അഭിപ്രായം തേടാന്‍ സിബിഎസ്ഇ ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയവുമായി ചേര്‍ന്ന് പോകുന്ന നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളതെന്ന് സിബിഎസ്ഇ ചെയര്‍പേഴ്‌സണ്‍ രാഹുല്‍ സിംഗ് പറഞ്ഞു. മൂല്യനിര്‍ണയം കാര്യക്ഷമമാക്കുന്നതിനും മൂല്യനിര്‍ണയത്തിലെ ആവര്‍ത്തനം കുറയ്ക്കുന്നതിനും ഈ മാറ്റം സഹായിക്കുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍.