എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യാൻ തന്റെ ടീം രാജ്യത്തെ ഒരു ഐഐടിയിൽ ചെന്നപ്പോൾ സംഭവിച്ച കാര്യവും ഐഎസ്ആർഒ മേധാവി പങ്കുവെച്ചു. “ഞങ്ങളുടെ ടീം വിദ്യാർത്ഥികൾക്കു മുൻപിൽ ഐഎസ്ആർഒയിലെ തൊഴിൽ അവസരങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചും വിശദീകരിച്ചു. അതിനു ശേഷം ശമ്പളത്തെക്കുറിച്ചും സംസാരിച്ചു. എന്നാൽ ഐഎസ്ആർഒയിൽ ലഭിക്കുന്നതിനേക്കാൾ കൂടുൽ വേതനം ലഭിക്കുന്ന മറ്റു കമ്പനികളെപ്പറ്റി വിദ്യാർത്ഥികൾക്ക് നന്നായി അറിയാം. ഐഎസ്ആർഒ ടീമിന്റെ അവതരണത്തിനു ശേഷം, അവിടെയുണ്ടായിരുന്ന 60 ശതമാനം പേരും ഇറങ്ങിപ്പോയി”, എസ്. സോമനാഥ് കൂട്ടിച്ചേർത്തു. ഒരുപക്ഷേ ഐഎസ്ആർഒയിലെ ഏറ്റവും ഉയർന്ന ശമ്പളം, ഐഐടി വിദ്യാർത്ഥികൾക്ക് മറ്റു കമ്പനികളിൽ തുടക്കത്തിൽ തന്നെ ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഐഎസ്ആർഒ ചെയർമാന്റെ ശമ്പളം 2.5 ലക്ഷം രൂപയാണെന്ന് ബിസിനസ് ടൈക്കൂൺ ആയ ഹർഷ് ഗോയങ്ക കഴിഞ്ഞ മാസം ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു. ഐഐടി വിദ്യാർത്ഥികൾക്ക് മറ്റു കമ്പനികളിൽ ലഭിക്കുന്ന ശരാശരി പ്ലേസ്‌മെന്റ് പാക്കേജാണ് ഇത്. ഐഎസ്ആർഒയിലെ വ്യത്യസ്ത തസ്തികകളിൽ വ്യത്യസ്ത ശമ്പള ഘടനയാണുള്ളത്. ഇവിടുത്തെ എൻജിനീയർമാർക്ക് തുടക്കത്തിൽ ലഭിക്കുന്ന ശമ്പളം ഏകദേശം 56,100 രൂപയാണ്.
ഐഐടി വിദ്യാർത്ഥികൾ ശമ്പളത്തിന് മുൻഗണന നൽകുന്ന പ്രവണത ചന്ദ്രയാൻ-3 യുടെ വിജയത്തിന് ശേഷം കോൺഗ്രസ് എംപി ശശി തരൂരും ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലെ ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് എസ്. സോമനാഥ് പഠിച്ചതെന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ പലരും തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് (സിഇടി) ബിരുദം നേടിയവരാണെന്നും തരൂർ പറഞ്ഞു. ചന്ദ്രയാൻ -3 യുടെ വിജയത്തിൽ സിഇടിയിൽ പഠിച്ച ഏഴ് എഞ്ചിനീയർമാരെങ്കിലും പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യക്കാർക്ക് ഐഐടികളോട് വലിയ താത്പര്യം ആണുള്ളത്. എന്നാൽ ഐഎസ്ആർഒ പോലുള്ള രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിൽ അർപ്പണബോധത്തോടെ സേവനം ചെയ്യുന്ന, ഇവയുടെ നട്ടെല്ല് ആയിട്ടുള്ള പലരും ഐഐടിയുടെ അത്ര പ്രശസ്തമല്ലാത്ത എഞ്ചിനീയറിംഗ് കോളേജുകളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഐഐടിക്കാർ സിലിക്കൺ വാലിയിലേക്ക് പോയപ്പോൾ സിഇടിക്കാർ ചന്ദ്രനിലേക്ക് പോയി”, തരൂർ കുറിച്ചു.