ചില സംരംഭകരും ഡോക്ടര്‍മാരും നാരായണ മൂര്‍ത്തിയുടെ പ്രസ്താവനയോട് തങ്ങളുടെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിരുന്നു. നാരായണമൂര്‍ത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയോട് ന്യൂസ് 18 ഇക്കാര്യത്തിലുള്ള അഭിപ്രായം ആരായുകയുണ്ടായി.
മുംബൈയില്‍ നടന്ന 14-മത് ടാറ്റ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിനെയാണ് സുധാമൂര്‍ത്തിയെ ന്യൂസ് 18 ടീം കണ്ടുമുട്ടിയത്. തന്റെ പുസ്തകങ്ങളെക്കുറിച്ചും ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും നാരായണ മൂര്‍ത്തിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിച്ച അവര്‍ ഉത്സാഹത്തിലും യഥാര്‍ത്ഥ കഠിനാധ്വാനത്തിലും തന്റെ ഭര്‍ത്താവ് വിശ്വസിക്കുന്നതെങ്ങനെയാണെന്ന് പറഞ്ഞു. നിലവില്‍ നടക്കുന്ന ചര്‍ച്ചയെക്കുറിച്ച് സംസാരിച്ചപ്പോള്‍ നാരായണ മൂര്‍ത്തി ആഴ്ചയില്‍ 80 മുതല്‍ 90 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്നും അതില്‍ കുറച്ച് ജോലി ചെയ്യാന്‍ അദ്ദേഹത്തിന് അറിയില്ലെന്നും പറഞ്ഞു. അദ്ദേഹം യഥാര്‍ത്ഥ കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്നു. അദ്ദേഹം അപ്രകാരമാണ് ജീവിക്കുന്നത്. അതിനാല്‍, അദ്ദേഹത്തിന് തോന്നിയതയാണ് പറഞ്ഞു. എന്നാല്‍, ഇക്കാലത്ത് കോര്‍പ്പറേറ്റ് മേഖലയില്‍ കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവര്‍ അദ്ദേഹത്തോട് പറയാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ആളുകള്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെന്നും പക്ഷേ, അദ്ദേഹം അപ്രകാരമാണ് ജീവിച്ചതെന്നും അതാണ് അദ്ദേഹം പറഞ്ഞതെന്നും സുധാ മൂര്‍ത്തി പറഞ്ഞു. തന്റെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചതെന്നും സുധാമൂര്‍ത്തി വിശദീകരിച്ചു.
advertisement
45 വര്‍ഷം മുമ്പായിരുന്നു നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും വിവാഹം. പരസ്പരം താങ്ങായി ജീവിച്ചതെങ്ങനെയെന്ന് അവര്‍ ധാരാളം എഴുതിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാരായണ മൂര്‍ത്തിയില്‍ നിന്ന് എന്തെല്ലാം പഠിച്ചുവെന്ന ചോദ്യത്തിന് ധാരാളം കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചുവെന്നും അതില്‍ ഒന്നാമത്തേത് ഒരു ലക്ഷ്യമുണ്ടാകണമെന്നും അത് നേടുന്നതിനുവേണ്ടി അധ്വാനിക്കണമെന്നതുമാണെന്ന് അവര്‍ മറുപടി നല്‍കി. ”അദ്ദേഹം എപ്പോഴും ഒരു ലക്ഷ്യം മനസ്സില്‍ വയ്ക്കുന്നു. അതിനുവേണ്ടി അധ്വാനിക്കുന്നു. നിങ്ങള്‍ ഒരു ജോലി ചെയ്യുമ്പോള്‍ അതില്‍ ഒരു ചെറിയ കാര്യം പോലും ഉപേക്ഷിക്കരുത് എന്നതാണ് രണ്ടാമത്തെ കാര്യം. നിങ്ങള്‍ക്ക് ഒരാഗ്രഹം ഉണ്ടെങ്കില്‍ മാത്രമെ നിങ്ങള്‍ക്ക് അതില്‍ മികച്ചതാകാന്‍ കഴിയൂ എന്നതാണ് മൂന്നാമത്തെ കാര്യം, ”അവര്‍ പറഞ്ഞു.
മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ ആയ ടിവി മോഹന്‍ദാസ് പൈ നടത്തുന്ന ഒരു പോഡ്കാസ്റ്റ് പരിപാടിയില്‍ നാരായണ മൂര്‍ത്തി നടത്തിയ പ്രസ്താവനയാണ് വലിയ തോതില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. സാങ്കേതികവിദ്യ, രാജ്യത്തെ ജോലി സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ നാരായണ മൂര്‍ത്തി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
ചൈന പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന് ഇന്ത്യയിലെ യുവാക്കള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജര്‍മനിയുടെയും ജപ്പാന്റെയും ശ്രമങ്ങള്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തലത്തിലുള്ള അഴിമതിയും ഉദ്യോഗസ്ഥരുടെ തലപ്പത്തുനിന്നുള്ള കാലതാമസവും പുരോഗതിക്ക് വലിയ തടസ്സമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ജനസംഖ്യയുടെ ഗണ്യമായ ഭാഗം യുവാക്കളാണെന്ന് വാദിച്ച മൂര്‍ത്തി, രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കണമെന്ന് ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ സംസ്‌കാരത്തില്‍ ഒരു പരിവര്‍ത്തനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. അച്ചടക്കം, കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം എന്നിവ പുരോഗതിയുടെ പിന്നിലെ ചാലകശക്തികളായി മാറണമെന്ന് അദ്ദേഹ ആഹ്വാനം ചെയ്തു.
