യുജിസി നെറ്റ് ഡിസംബര്‍ 2021, ജൂണ്‍ 2022 എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി 2022 മെയ് 30 ആയിരിക്കുമെന്ന് യുജിസി ചെയര്‍പേഴ്‌സണ്‍ മാമിദാല ജഗദേഷ് കുമാര്‍ ഔദ്യോഗികമായി അറിയിച്ചു.
അപേക്ഷാ ഫീസ്, വിഷയങ്ങളുടെ എണ്ണം, പരീക്ഷാ കേന്ദ്രങ്ങള്‍, ആന്‍സര്‍ കീ ചലഞ്ച് ഫീസ് എന്നിവയുള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ യുജിസി നെറ്റ് 2022ല്‍ വരുത്തിയിട്ടുണ്ട്. അപേക്ഷാ ഫീസ് ഏകദേശം 10 ശതമാനം വര്‍ധിച്ചു. ജനറല്‍ വിഭാഗത്തിനോ അണ്‍റിസര്‍വ്ഡ് വിഭാഗത്തിനും അപേക്ഷാ ഫീസ് 1000 രൂപയായിരുന്നത് 100 രൂപ വര്‍ധിപ്പിച്ച് 1100 രൂപയായി. അതേസമയം, ഇഡബ്ല്യുഎസ്, ഒബിസി-എന്‍സിഎല്‍ എന്നീ വിഭാഗക്കാര്‍ക്ക് 50 രൂപ വര്‍ധിപ്പിച്ച് 550 രൂപയാക്കി. എസ്സി, എസ്ടി, പിഡബ്ല്യുഡി, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 25 രൂപ വര്‍ദ്ധിപ്പിച്ച് 275 രൂപയാക്കി. കൂടാതെ, 'ഹിന്ദു സ്റ്റഡീസ്' എന്ന പേരിൽ പുതിയ വിഷയവും യുജിസി നെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 82 വിഷയങ്ങളിലാണ് പരീക്ഷ നടക്കുക. 541 നഗരങ്ങളില്‍ പരീക്ഷ നടക്കും.
advertisement
2020 ഡിസംബറിലെയും 2021 ജൂണിലെയും പരീക്ഷകള്‍ ഒരുമിച്ച് നടത്തുമ്പോള്‍ വിജയശതമാനം ഇരട്ടിയാക്കണമെന്ന് പരീക്ഷാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് വ്യത്യസ്ത സെഷനുകളിലായാണ് പരീക്ഷ നടത്തുന്നതെങ്കില്‍ ഓരോ പരീക്ഷയിലും യോഗ്യത ശതമാനം 6 ആയിരിക്കും. പരീക്ഷകള്‍ ഒരുമിച്ച് നടത്തുമ്പോൾ യോഗ്യതാ ശതമാനം 12 ശതമാനമായി ഉയര്‍ത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേന്ദ്രസര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതിന് പിഎച്ച്ഡി നിര്‍ബന്ധമാക്കില്ലെന്ന് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോളേജുകളിലും സര്‍വ്വകലാശാലകളിലുടനീളമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് പിഎച്ച്ഡി ബിരുദമില്ലാത്തവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ നീക്കം. അത്തരം അധ്യാപകര്‍ക്കായി പുതിയ തസ്തികകള്‍ ഉണ്ടാകും. അവരെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് അല്ലെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന് വിളിക്കും.
ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ഷിപ്പ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് അല്ലെങ്കില്‍ ഇവ രണ്ടിനുമുള്ള ഇന്ത്യന്‍ പൗരന്മാരുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍ എല്ലാ വര്‍ഷവും യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നടത്താറുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത മോഡില്‍ ആയിരിക്കും പരീക്ഷ നടത്തുക. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും.