''സീറോപോസിറ്റിവ് ആയിരുന്നിട്ടും എന്തുകൊണ്ടാണ് 20 മുതല്‍ 30 ശതമാനം വരെ ആളുകളില്‍ വൈറസ് പിടിപ്പെടുന്നു എന്നതായിരുന്നു പ്രധാന പഠന വിഷയം. ആറുമാസത്തെ പഠനത്തിലൂടെ എന്തുകൊണ്ടാണ് മുംബൈ പോലുള്ള നഗരങ്ങളില്‍ ഉയര്‍ന്ന സീറോപോസിറ്റിവിറ്റിയില്‍ വൈറസ് വ്യാപനം ഉണ്ടായതെന്ന് മനസ്സിലാക്കി'' ഐ ജി ബി ഐ ഡയറക്ടര്‍ ഡോ. അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ കാരണം വിശദീകരിക്കുന്നതാണ് പഠനം എന്ന് ഹിന്ദുസ്ഥാന്‍ ടെംസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ വാക്‌സിന്റെ പ്രധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്നു. എന്നിരുന്നാലും ഇതുസംബന്ധിച്ചുള്ള ഗവേഷണം ഇപ്പോഴും നടക്കുകയാണ്. രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ക്ക് കോവിഡ് വ്യാപനത്തില്‍ നിന്നും മരണത്തില്‍ നിന്നും ആളുകളെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
Also Read-കോവിഡ് രണ്ടാംതരംഗം ഇല്ലാതാക്കാന്‍ വിമാനത്താവളത്തിൽ മന്ത്രിയുടെ പൂജ; വീഡിയോ വൈറൽ
മുംബൈയിലും ഡല്‍ഹിയിലും പെട്ടെന്നുണ്ടായ കോവിഡ് കേസുകളുടെ കാരണങ്ങള്‍ കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു. സീറോപോസിറ്റിവിറ്റി അല്ലെങ്കില്‍ ആന്റിബോഡികള്‍ ഉണ്ടായിട്ടും ഇവിടങ്ങളില്‍ കോവിഡ് കേസുകളില്‍ കുത്തനെയുള്ള വര്‍ധനവാണ് ഉണ്ടായത്. ജനുവരിയില്‍ ഡല്‍ഹിയില്‍ 56 ശതമാനം സീറോപോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഡല്‍ഹിയില്‍ 7,897 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
'സെപ്റ്റംബറില്‍ സി എസ് ഐ ആര്‍( കൗണ്‍സില്‍ ഫോര്‍ സൈന്റഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) ലബോറട്ടറികളിലുടനീളം സീറോ സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ 10 ശതമാനം ആളുകളില്‍ വൈറസിനെതിരെ ആന്റിബോഡികള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ ആറുമാസം വരെ ആന്റിബോഡികളുടെ അളവ് പരിശോധിക്കുകയും ചെയ്തു'ഐ ജി ബി ഐ ഉയര്‍ന്ന ശാ,്ത്രജ്ഞന്‍ ഡോ. ശാന്തനു സെന്‍ഗുപ്ത പറഞ്ഞു.
സര്‍വ്വേയില്‍ പങ്കെടുത്ത 20 ശതമാനം പേരില്‍ അഞ്ചു മുതല്‍ ആറുമാസം കൊണ്ട് ന്യൂട്രലൈസേഷന്‍ നഷ്ടപ്പെട്ടു. ബാക്കിയുള്ളവരുടെ ന്യൂട്രലൈസേഷന്‍ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വൈറസിനെ ഇല്ലതാക്കുന്നതോ സെല്ലിലേക്ക് പ്രവേശിക്കുന്നത് തടയാനോ ഉള്ള ആന്റിബോഡികളുടെ കഴിവിനെയാണ് ന്യൂട്രലൈസേഷന്‍ എന്നു പറയുന്നത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരുലക്ഷത്തിലധികം കോവിഡ് കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ മാത്രം ഒന്നരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഒറ്റദിവസത്തിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണിത്.
ഇന്ത്യയില്‍ ഇതുവരെ 1,33,58,805 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,33,58,805 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 ആക്ടീവ് കേസുകളാണുള്ളത്. ആക്ടീവ് കേസുകളും മരണനിരക്കും വര്‍ധിച്ച് വരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 839 മരണങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ 1,69,275 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യങ്ങളിലൊന്നാണ് രാജ്യത്ത് നടപ്പാക്കപ്പെടുന്നത്. ഇതുവരെ പത്തുകോടിയിലധികം പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് 85 ദിവസത്തിനിടെയാണ് രാജ്യത്ത് ഇത്രയധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ഇതോടെ കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
