12 വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് സുരക്ഷിതമായി വാക്സിൻ നൽകിയതോടെ ചെറിയ കുട്ടികൾക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള അനുമതി യു എസ് അധികൃതർ നൽകിയിരിക്കുകയാണ്. എന്നാൽ, ഫൈസർ (Pfizer) മാത്രമാണ് രാജ്യത്ത് കുട്ടികൾക്ക് നൽകാൻ അനുമതിയുള്ള വാക്സിൻ. പ്രായപൂർത്തിയായവർക്കും കൗമാരപ്രായക്കാർക്കും നൽകിയതിന്റെ മൂന്നിലൊന്ന് ഡോസ് മാത്രമായിരിക്കും 5 നും 11 നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്ക് നൽകുക. കുട്ടികൾക്ക് നൽകേണ്ട ഡോസ് സംബന്ധിച്ച് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (Food and Drugs Administration) അന്തിമതീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. ഇനി ആർക്കൊക്കെ വാക്സിൻ എടുക്കാം എന്ന കാര്യത്തിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വേണ്ട നിർദ്ദേശങ്ങൾ നൽകും.
advertisement
കുട്ടികളിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ തടയാൻ വാക്സിൻ 91 ശതമാനം ഫലപ്രദമാണെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയായവരിലും കൗമാരക്കാരിലും സാധാരണ ഡോസ് വാക്സിൻ നൽകുന്നതിലൂടെ ഉണ്ടാകുന്ന ആന്റിബോഡികൾ അതേ അളവിലും ശക്തിയിലും കുറഞ്ഞ ഡോസ് നൽകിയാൽ കുട്ടികളിലും ഉണ്ടാകുന്നതായി പഠനം കണ്ടെത്തി. വാക്സിൻ സ്വീകരിച്ചാൽ കുട്ടികൾക്കും മുതിർന്നവരുടേതിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടായേക്കാം. പനി, തലവേദന, ശരീരവേദന തുടങ്ങിയവ അതിൽപ്പെടുന്നു.
വാക്സിനേഷൻ സ്വീകരിച്ച 3,100 യുവാക്കളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്കുള്ള ചെറിയ അളവ് ഡോസ് എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ എഫ് ഡി എ വിലയിരുത്തൽ നടത്തിയിട്ടുണ്ട്.
വളരെ അപൂർവമായി മാത്രം ഫൈസർ വാക്‌സിനോ മോഡേണയുടെ സമാനമായ മറ്റൊരു വാക്‌സിനോ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഹൃദയത്തിൽ ചെറിയ പഴുപ്പ് (Heart Inflammation) പോലെ ഉണ്ടാകുന്ന ഈ അവസ്ഥയെ ഡോക്റ്റർമാർ മയോകാർഡൈറ്റിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച ചെറുപ്പക്കാരിലും കൗമാരക്കാരായ ആൺകുട്ടികളിലുമാണ് ഈ പാർശ്വഫലം കൂടുതലായി കാണപ്പെടുന്നത്. എന്നാൽ, അവർ വളരെ വേഗം തന്നെ രോഗമുക്തി നേടുന്നുമുണ്ട്. അപൂർവമായ ഇത്തരം പാർശ്വഫലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വാക്സിന്റെ ഗുണഫലങ്ങൾ തന്നെയാണ് കൂടുതലെന്ന് യു എസ് ആരോഗ്യ വിദഗ്ദ്ധരും അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.
Also Read- Covid 19 | സാംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ 50 ശതമാനം കഴിഞ്ഞു; ആദ്യ ഡോസ് ലക്ഷ്യത്തിനടുത്ത്
ഹൃദയത്തിലുണ്ടാകുന്ന ഈ ഇൻഫ്ലമേഷൻ കോവിഡ് രോഗബാധയുടെ ഫലമായും ഉണ്ടാകുന്നതായി കാർഡിയോളജിസ്റ്റ് ഡോ. മാത്യു ഓസ്റ്റർ പറയുന്നു. പലപ്പോഴും കോവിഡ് അണുബാധ മൂലം കുട്ടികളിൽ മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം എന്ന രോഗാവസ്ഥയും ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരിയ്ക്ക് മുമ്പും വൈറൽ, ബാക്ട്ടീരിയൽ രോഗങ്ങളുടെ ഭാഗമായി ഹാർട്ട് ഇൻഫ്ളമേഷനുകൾ രൂപപ്പെടുന്നത് കൂടുതലും കൗമാരക്കാരായ ആൺകുട്ടികളിലും ചെറുപ്പക്കാരിലുമായിരുന്നു. ടെസ്റ്റോസ്റ്റിറോൺ ഹോർമോണും കൗമാരത്തിലെ മാറ്റങ്ങളും ഇതിൽ പങ്ക് വഹിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
