പുറത്തിറങ്ങാതിരിക്കുക, എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക, വീട്ടിലിരുന്ന് ജോലി ചെയ്യുക, അല്ലെങ്കിൽ ഡൽഹി-എൻസിആറിൽ വരാതിരിക്കുക എന്നതാണ് കഴിഞ്ഞ രണ്ട് വർഷമായി ചെറുതും ഗുരുതരവുമായ കോവിഡ് -19 രോഗം ബാധിച്ചവർക്ക് ഡോക്ടർമാർ നൽകുന്ന ഉപദേശം. ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം ആശങ്കജനകമാം വിധം കുറഞ്ഞതാണ് ഇതിനു കാരണം. ആരോഗ്യമുള്ളവരെക്കാൾ കോവിഡ് ബാധിച്ചവരാണ് ഇതിന്റെ പ്രത്യാഘാതം കൂടുതലും നേരിടേണ്ടി വരുന്നത്. ഓക്സിജൻ സാച്ചുറേഷനിലെ (SpO2) വ്യതിയാനം മുതൽ ശ്വാസകോശത്തിലെ സങ്കീർണതകൾ, ചുമ, ആസ്മ തുടങ്ങി പല രോഗങ്ങളും ഇവരെ ബാധിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ദീർഘകാല കോവിഡ് പ്രശ്നങ്ങൾ അനുഭവിക്കുന്ന രോഗികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ പറയുന്നു.
advertisement
മുൻപ് കോവിഡ് ബാധിച്ചിട്ടുള്ളവരിൽ വായു മലിനീകരണം കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രോഗത്തിന്റെ തീവ്രത അനുസരിച്ച് ആരോഗ്യ പ്രത്യാഘാതങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും ഫരീദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ പൾമണോളജി ഡയറക്ടർ ഡോ.രവി ശേഖർ ഝാ ന്യൂസ് 18 നോട് പറഞ്ഞു. ശ്വാസകോശ ഫൈബ്രോസിസ് (lung fibrosis) ഉള്ളവർ വായു മലിനീകരണമുള്ള സ്ഥലങ്ങളിൽ കൂടുതലായി പോയാൽ ശ്വസന പ്രശ്നങ്ങൾ വഷളാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. ഝാ പറഞ്ഞു.
"വായു മലിനീകരണം നമ്മുടെ ശ്വാസകോശത്തിന്റെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുന്നു. ശ്വാസകോശം ഏതെങ്കിലും അണുബാധയ്ക്ക് വിധേയമായാൽ, ന്യുമോണിയ പോലുള്ള രോഗങ്ങൾ സങ്കീർണമായേക്കാം. കോവിഡ് ശ്വാസകോശത്തെയും ബാധിക്കുന്നതിനാൽ വൈറസ് ബാധിച്ചിട്ടുള്ള രോഗികൾക്ക് പതിവിലും കൂടുതൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാകാം", ഡോ. ഝാ കൂട്ടിച്ചേർത്തു.
കോവിഡ് ബാധിച്ച ചില രോഗികളെ ആസ്മയും അലട്ടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതായി ഡോ. ഝാ പറഞ്ഞു. അവർ മലിനീകരണ തോത് കൂടുതലുള്ള ഇത്തരം സ്ഥലങ്ങളിൽ പോയാൽ ആസ്മ കൂടുതൽ വഷളാകുകയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന് ശേഷം, ചില രോഗികളിൽ ആസ്മയുടെ ഒരു വകഭേദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവരിൽ അനിയന്ത്രിതമായ ചുമ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുള്ളതായും അപ്പോളോ ഹോസ്പിറ്റലിലെ പൾമണോളജി ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റായ ഡോ രാജേഷ് ചൗള ന്യൂസ് 18 നോട് പറഞ്ഞു.
ലക്ഷണങ്ങൾ
കോവിഡ് ബാധിച്ചിട്ടുള്ളവർ വായുമലിനീകരണം കൂടുതലുള്ള സ്ഥലങ്ങളിൽ പോയാൽ അനിയന്ത്രിതമായ ചുമ, ക്ഷീണം, മൂക്കൊലിപ്പ്, നെഞ്ചിലെ അസ്വസ്ഥത, ചെറിയ പനി തുടങ്ങിയ പല ലക്ഷണങ്ങളും കാണിച്ചേക്കാമെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തരം രോഗികൾ മരുന്നിനോട് പ്രതികരിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൾമണോളജി ആൻഡ് റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി ഡോ.അനിമേഷ് ആര്യ പറയുന്നു. പലപ്പോഴും ഇവർക്ക് ഉയർന്ന ഡോസ് ഉള്ള മരുന്നുകളാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തൊക്കെ മുൻകരുതലുകൾ വേണം?
പലരിലും ചുമ വലിയ വില്ലനാണെന്നും ഇൻഹെയ്‍ലറുകളും നെബുലൈസേഷനും ആവശ്യമാണെന്നും വൈശാലിയിലെ മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പൾമണോളജി സീനിയർ കൺസൾട്ടന്റായ ഡോ മായങ്ക് സക്‌സേന പറയുന്നു. കോവിഡ് ബാധിച്ച രോഗികളോട് വീടിനുള്ളിൽ തന്നെ തുടരാനും, എയർ പ്യൂരിഫയറുകൾ ഉപയോഗിക്കാനും, സാധിക്കുമെങ്കിൽ വർക്ക് ഫ്രം തിരഞ്ഞെടുക്കാനുമാണ് ഡോ. സക്സേന ഉപദേശിക്കുന്നത്.
