വാക്സിന്‍ രോഗവ്യാപനത്തിന് ഇടയാക്കുമോ ? വന്ധ്യതയ്ക്ക് കാരണമാകുമോ? തുടങ്ങി നിരവധി സംശയങ്ങൾക്ക് ഗ്രാഫിക് ഇമേജുകളുടെ സഹായത്തോടെ ട്വിറ്റർ വഴിയായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ചില പ്രതികരണങ്ങള്‍ ചുവടെ:
വന്ധ്യത:
കോവിഡ് വാക്സിന്‍ സ്ത്രീകളിലോ പുരുഷന്മാരിലോ വന്ധ്യതയ്ക്ക് കാരണമാകുന്നു എന്നത് സംബന്ധിച്ച് ഒരു ശാസ്ത്രീയ തെളിവുകളും ഇല്ല. അതുകൊണ്ട് തന്നെ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നും വരുന്ന ഇത്തരം കിംവദന്തികളും വിവരങ്ങളും ദയവ് ചെയ്ത് കണക്കിലെടുക്കരുത്.
രോഗവ്യാപനം:
കോവിഡ് 19 വാക്സിൻ കുത്തിവയ്പ്പ് നടത്തുന്നത് കൊണ്ട് നിങ്ങൾ രോഗബാധിതനാകില്ല. ചെറിയ പനി പോലെയുള്ള താത്ക്കാലിക പാര്‍ശ്വഫലങ്ങൾ ഉണ്ടാകും എന്നാൽ അത് കോവിഡ് 19 ബാധിച്ചതു കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്.
പാർശ്വഫലങ്ങൾ:
വാക്സിനെടുത്ത് കഴിഞ്ഞാൽ ചില ആളുകൾക്ക് ചെറിയ പനി, കുത്തിവയ്പ്പെടുത്ത ഭാഗത്ത് വേദന, ശരീര വേദന എന്നിവയുണ്ടാകാം. മറ്റ് ചില വാക്സിനുകൾ എടുത്ത് കഴിഞ്ഞ ശേഷമുള്ള പാർശ്വഫലങ്ങൾക്ക് സമാനമായുള്ളതാണിതും. കുറച്ചു സമയം കഴിയുമ്പോൾ മാറുകയും ചെയ്യും.
അടുത്ത ദിവസമാണ് രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. ഓക്സഫഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പ്പാദിപ്പിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ എന്നിവയ്ക്കാണ് നിലവിൽ ഉപയോഗത്തിന് അനുമതിയുള്ളത്. ഇതിൽ കോവാക്സിന്‍ നൽകാൻ ഗുണഭോക്താവിന്‍റെ പ്രത്യേക അനുമതിയും തുടർനിരീക്ഷണവും ആവശ്യമായതിനാൽ ഇതിന് പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതിയുള്ളത്.
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട മുപ്പത് കോടി ആളുകളിൽ മൂന്ന് കോടി പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇതിൽ ഒരുകോടി ആരോഗ്യപ്രവർത്തകരാണ്. പൊലീസുകാരും ശുചീകരണ പ്രവർത്തകരും ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ വരുന്ന വിഭാഗങ്ങളാണ് ബാക്കി രണ്ടു കോടിയിൽ വരുന്നത്.