ഗവേഷകർ പറയുന്നതനുസരിച്ച്, ഇതാദ്യമായാണ് കോവിഡിന്റെ ഇത്രയും ഗുരുതരമായൊരു പ്രത്യഘാതത്തെക്കുറിച്ച് പഠനം നടക്കുന്നത്. ''ഇംഗ്ലണ്ടിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ കോവിഡ് ബാധിച്ച തീവ്രപരിചരണ വിഭാഗത്തിലാണ് കഴിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത ധാരാളം പേർ ഗുരുതര രോഗികളായി. തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്ന ധാരാളം ആളുകൾ ഇവിടെയുണ്ട്. ഈ ആളുകളെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്ന് നാം അടിയന്തിരമായി പരിശോധിക്കേണ്ടതുണ്ട്'', ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഡിപ്പാർട്മെന്റ് ഓഫ് ബ്രെയിൻ സയൻസിലെ അധ്യാപകനും ഗവേഷണത്തിൽ പങ്കാളിയുമായ പ്രൊഫസർ ആദം ഹാംഷയർ (Professor Adam Hampshire) പറഞ്ഞു.
advertisement
സർവേയിൽ പങ്കെടുത്ത ഏഴ് വ്യക്തികളിൽ ഒരാൾക്ക് വൈജ്ഞാനിക ബുദ്ധിമുട്ടുകൾ ഉൾപ്പെടുന്ന ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതായും പഠനം കണ്ടെത്തി. ആശുപത്രി വാർഡുകളിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിക്കപ്പെട്ട 46 ആളുകളിൽ നിന്നുള്ള ഡാറ്റയാണ് ഗവേഷകർ വിശകലനം ചെയ്തത്. അവരിൽ 16 പേർ വെന്റിലേഷനിൽ ആയിരുന്നു. എല്ലാ രോഗികളെയും 2020 മാർച്ചിനും ജൂലൈയ്ക്കും ഇടയിൽ കേംബ്രിഡ്ജിലെ അഡൻബ്രൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കോവിഡ് ഭേദമായി ശരാശരി ആറ് മാസത്തിനുള്ളിലാണ് കോഗ്നിറ്റീവ് ടെസ്റ്റുകൾ നടത്തിയത്. ഇവരിലെ ഓർമ, ശ്രദ്ധ, അപഗ്രഥന ശേഷി തുടങ്ങിവയെല്ലാം ഗവേഷകർ പഠനവിധേയമാക്കിയിരുന്നു. ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നിവയും വിലയിരുത്തി. വെന്റിലേഷനിൽ ആയിരുന്നവരിലാണ് കൂടുതൽ പ്രത്യാഘാതങ്ങൾ കണ്ടെത്തിയത്.
വെർബൽ അനലോഗിക്കൽ റീസണിംഗ് പോലുള്ള ടാസ്‌ക്കുകളിൽ വളരെ മോശമായാണ് പഠനത്തിന് വിധേയമായവർ പ്രതികരിച്ചത്. ശ്രദ്ധ, പ്രശ്‌നപരിഹാരം, ഓർമ എന്നിവയുമായി ബന്ധപ്പെട്ടും മറ്റുള്ളവരെ അപേക്ഷിച്ച് ഇവർ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. രോഗത്തിന്റെ തീവ്രവതയും മറ്റ് നാഡീസംബന്ധമായ അവസ്ഥകളും ഒക്കെ ഈ വൈജ്ഞാനിക വൈകല്യം പരിഹരിക്കുന്നതിൽ പങ്കു വഹിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ''ചില രോഗികളെ കോവിഡ് മുക്തരായതിനു ശേഷം പത്ത് മാസം വരെ ഞങ്ങൾ നീരീക്ഷിച്ചു. വളരെ സാവധാനത്തിലുള്ള പുരോഗതിയാണ് കാണാൻ കഴിഞ്ഞത്. ചിലർക്ക് ഈ അവസ്ഥയിൽ നിന്നും ഒരിക്കലും പൂർണമായി സുഖം പ്രാപിക്കാൻ കഴിയില്ലെന്നും ഞങ്ങൾ കണ്ടെത്തി'', പഠനത്തിൽ പങ്കാളിയായ പ്രൊഫസർ ഡേവിഡ് മേനോൻ (Professor David Menon) പറഞ്ഞു.
